ഈ പാക്കേജ് സ്വപ്നം കാണാന്‍ പോലും യു ഡി എഫിനാവില്ല, ധവളപത്രത്തിന് മറുപടിയുമായി തോമസ് ഐസക്!
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നാണ് യുഡിഎഫ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ധവള പത്രത്തില്‍ ആരോപിക്കുന്നത്. ധനവകുപ്പിന് മേല്‍ അദൃശ്യകരങ്ങളുണ്ടെന്നും അവ നിയന്ത്രിക്കാന്‍ ധനമന്ത്രിക്ക് സാധിക്കുന്നില്ല എന്നും യുഡിഎഫി വിമര്‍ശിക്കുന്നു.
കോൺഗ്രസിന് ഞെട്ടൽ, പൗരത്വ നിയമ ഭേദഗതിയിൽ കേന്ദ്രത്തെ അനുകൂലിച്ച് കോൺഗ്രസ് എംഎൽഎ!
യുഡിഎഫ് ധവളപത്രത്തിന് അക്കമിട്ട് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ധനമന്ത്രി തോമസ് ഐസക്. ധവളപത്രത്തില്‍ പറയുന്നതു പോലെ കേരളത്തില്‍ ഒരു വികസനസ്തംഭനവും ഇല്ല എന്നു കണ്ണു തുറന്നു പുറത്തേക്ക് നോക്കുന്ന ഏതൊരാള്‍ക്കും കാണാമെന്ന് തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:
കണക്കുകള്‍ പക്ഷേ നേര്‍വിപരീതം
കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ചര്‍വ്വിത ചര്‍വ്വണം ചെയ്ത കാര്യങ്ങള്‍ എല്ലാം കൂട്ടി ചേര്‍ത്തു പ്രതിപക്ഷ നേതാവ് ധനപ്രതിസന്ധിയെ കുറിച്ചൊരു ധവളപത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപകടകരമായ ധനസൂചിക എന്നു പറഞ്ഞു നല്കിയിരിക്കുന്ന കണക്കുകള്‍ പക്ഷേ നേര്‍വിപരീതം ആണ് കാണിക്കുന്നത് .. 2016 -17 നും 2018-19 നും ഇടയില്‍ റവന്യൂക്കമ്മി 2.51% ല്‍ നിന്നു 1.68% ആയി കുറഞ്ഞു . ധനക്കമ്മി 4.29% ല്‍ നിന്നു 3.06% ആയി കുറഞ്ഞു. ഇക്കാലയളവില്‍ കടബാധ്യതയുടെ അനുപാതം 30 % ല്‍ തന്നെ തുടര്‍ന്നു .
ഒരു വികസനസ്തംഭനവും ഇല്ല
ധവളപത്രത്തില്‍ പറയുന്നതു പോലെ കേരളത്തില്‍ ഒരു വികസനസ്തംഭനവും ഇല്ല എന്നു കണ്ണു തുറന്നു പുറത്തേക്ക് നോക്കുന്ന ഏതൊരാള്‍ക്കും കാണാം. രൂക്ഷമായ ധനഞെരുക്കം ഉണ്ടായിട്ടും ഈ സര്‍ക്കാരിന്റെ ആദ്യത്തെ 3 വര്‍ഷങ്ങളില്‍ സര്‍ക്കാരിന്‍റെ മൊത്തം ചെലവ് ഏതാണ്ട് 16 % വീതം വളര്‍ന്നു . യു ഡി എഫ് ഭരണ കാലത്ത് ഈ വര്‍ദ്ധന 15 % ല്‍ താഴെ ആയിരുന്നു . ധന പ്രതിസന്ധി ഏറ്റവരും രൂക്ഷമായ നടപ്പ് വര്‍ഷത്തില്‍ പോലും സെപ്തംബര്‍ വരെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13 % വര്‍ദ്ധന ചെലവില്‍ ഉണ്ടായിട്ടുണ്ട് . പദ്ധതി ചെലവ് യു ഡി എഫ് കാലത്തെ അപേക്ഷിച്ച് മെച്ചമാണ്.
മൂലധന മുടക്ക് ആകെ 40000 കോടി
ഇതിന് പുറമേയാണ് കിഫ്ബി വഴിയുള്ള അന്യാദൃശ്യമായ മൂലധന മുതല്‍മുടക്ക്. 45000 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്കി നിര്‍വ്വഹണത്തിന്‍റെ പല ഘട്ടങ്ങളില്‍ ആണ് . ഏത് കാലത്ത് ഇത് പോലെ ഒരു മൂലധന നിക്ഷേപ കുതിപ്പ് കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരും അതിനു മുന്‍പുള്ള വി എസ് സര്‍ക്കാരും, ഏ കെ ആന്റണി സര്‍ക്കാരും ചേര്‍ന്ന് കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ മൊത്തം ബജറ്റില്‍ നിന്നുള്ള മൂലധന മുടക്ക് ആകെ 40000 കോടിയേ വരൂ.
ധനമന്ത്രിയുടെ തലയില്‍ കെട്ടിവയ്ക്കൽ
ഈ സര്‍ക്കാരിന്റെ കാലത്ത് ധവളപത്രപ്രകാരം തന്നെ ബജറ്റില്‍ നിന്നുള്ള ഇത് വരെയുള്ള മൂലധന ചെലവ് 35000 കോടി വരും, ഇതിന് പുറമെ ആണ് കിഫ്ബി വഴിയുള്ള 45000 കോടി. നികുതി പിരിവിന്‍റെ പാളിച്ചകളെ കുറിച്ച് സാമാന്യം ദീര്‍ഘമായി ധവളപത്രത്തില്‍ പറഞ്ഞിട്ടുണ്ട് . ഇതിലെ നല്ല പങ്കും നികുതി ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഞാന്‍ നടത്തിയ പ്രസംഗത്തില്‍ നിന്നുള്ളതാണ് . ധവളപത്രക്കാരുടെ സംഭാവന ഊതിപെരുപ്പിക്കലും ഇതിന്റെ ഭാരം മുഴുവന്‍ ധനമന്ത്രിയുടെ തലയില്‍ കെട്ടിവയ്ക്കലും ആണ്.
നികുതി വരുമാനവും താഴെക്കാണ്
ആദ്യം അംഗീകരിക്കേണ്ട കാര്യം യു ഡി എഫിന്റെ അവസാന മൂന്നു വര്‍ഷങ്ങളില്‍ ഇതേ നികുതിവര്‍ദ്ധനവേ ഉണ്ടായിട്ടുള്ളൂ എന്നതാണ് . ഈ വരുമാന തകര്‍ച്ചയില്‍ നിന്നു കേരളത്തെ രക്ഷപ്പെടുത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല എന്ന വിമര്‍ശനം ന്യായമാണ്. ഇതിന്‍റെ അടിസ്ഥാന കാരണം ഇന്ത്യയെ ഗ്രസിച്ചിരിക്കുന്ന മാന്ദ്യമാണ് . മറ്റ് സംസ്ഥാനങ്ങളില്‍ മാത്രമല്ല ഇന്‍ഡ്യ സര്‍ക്കാരിന്‍റെ നികുതി വരുമാനവും താഴെക്കാണ് . രണ്ടാമത്തെ കാരണം ജി എസ് ടി നികുതി ചോര്‍ച്ച തടയുന്നതിന് ആവശ്യമായ മിനിമം സംവിധാനം ഒരുക്കാന്‍ ഇനിയും കേന്ദ്രസര്‍ക്കാരിന് കഴിയായാത്തതാണ്.
അനന്തമായി നീണ്ടു പോകുന്നു
വാര്‍ഷിക റിട്ടേണുകള്‍ നല്‍കാനുള്ള തീയതി അനന്തമായി നീണ്ടു പോയികൊണ്ടിരിക്കുകയാണ് . ഇത് മൂലം ഈ വര്‍ഷവും ജി എസ് ടി കോംപന്‍സേഷന്‍ പരിധിക്ക് മുകളിലേക്കു പോകാന്‍ നമ്മുക്ക് ആവില്ല . അങ്ങിനെ ഒരു സാഹചര്യം വന്നിട്ട് വാറ്റ് കുടിശിക പിരിക്കാം എന്നാണ് തീരുമാനിച്ചിട്ടുള്ളത്. അല്ലാത്ത പക്ഷം കുടിശിക പിരിച്ചതെല്ലാം കോംപന്‍സെഷനില്‍ തട്ടി കിഴിച്ചു പോകും . അത് കൊണ്ട് 30 % വര്‍ദ്ധന എന്നത് അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ചിരിക്കുകയാണ് . ഡിസംബര്‍ മാസത്തില്‍ വാര്‍ഷിക റിട്ടേണുകള്‍ ആദ്യമായി കിട്ടും എന്നാണ് കരുതുന്നത്.
പ്രതികാര ബുദ്ധിയോട് കൂടി
ഇന്നത്തെ രൂക്ഷമായ പ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാര്‍ 6500 കോടി രൂപ വായ്പ്പ വെട്ടികുറച്ചതാണ് . യു ഡി എഫ് കാലത്തും പബ്ലിക്ക് അക്കൌണ്ടില്‍ നിന്നുള്ള നിക്ഷേപം വര്‍ദ്ധിച്ചിട്ടുണ്ട് . അന്നൊന്നും വായ്പ്പ വെട്ടികുറച്ചിട്ടില്ല . എന്നാല്‍ ഇന്ന് ഏതാണ്ട് പ്രതികാര ബുദ്ധിയോട് കൂടിയാണ് പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത് . കേന്ദ്രനികുതി വിഹിതത്തില്‍ 5600 കോടി രൂപയാണ് ബജറ്റില്‍ പറഞ്ഞതിനേക്കാള്‍ കുറയുന്നത് . ഇതിന് പുറമേയാണ് ഡിസംബര്‍ മാസത്തിലെതടക്കം 3200 കോടി രൂപ നഷ്ടപരിഹാരം വച്ച് താമസിപ്പിക്കുന്നത്.
സ്വപ്നം കാണാന്‍ പോലും യു ഡി എഫിനാവില്ല
ഇത്ര ഭീമായ കേന്ദ്ര സഹായ ഇടിവിനെ താങ്ങി നിര്‍ത്താന്‍ ഏതെങ്കിലും സംസ്ഥാന സര്‍ക്കാരിന് കഴിയുമോ ? നമ്മുടെ തനതു വരുമാനത്തിലും മാന്ദ്യം മൂലം 5000 കോടിയില്‍ ല്‍ പരം രൂപ കുറവുണ്ടാവും എന്നാണ് കരുതുന്നത്. പിന്നെ കിഫ്ബിയെ കുറിച്ചുള്ള പതിവ് വിമര്‍ശനങ്ങള്‍ ആണ് . ഇത് തന്നെയാണ് കേരളത്തിലെ ജനങ്ങളോട് ഞങ്ങള്‍ക്ക് പറയാനുള്ളത്. നമ്മുടെ നാടിന്‍റെ വികസനത്തിന് വേണ്ടിയുള്ള സമാനതകള്‍ ഇല്ലാത്ത ഈ പാക്കേജ് സ്വപ്നം കാണാന്‍ പോലും യു ഡി എഫിനാവില്ല . അതുകൊണ്ട് കേരളത്തില്‍ എമ്പാടും നടക്കുന്ന കിഫ്ബിയിലൂടെയുള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കണം എങ്കില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം നല്‍കണം.