'കുമ്മനത്തിന് കേശവൻ മാമന്റെയും സുമേഷ് കാവിപ്പടയുടെയും നിലവാരം'! പരിഹസിച്ച് തോമസ് ഐസക്
കോഴിക്കോട്: ശബരിമല വിഷയത്തിൽ സിപിഎമ്മിനെ ചർച്ചയ്ക്ക് വെല്ലുവിളിച്ച് കുമ്മനം രാജശേഖരൻ ചുട്ട മറുപടി നൽകി ധനമന്ത്രി തോമസ് ഐസക് രംഗത്ത്. ശബരിമല വിഷയം ഉയർത്തിക്കാട്ടിയാണ് ബിജെപി ഈ തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കുന്നത്. മതത്തിന്റെ പേരിൽ വോട്ട് ചോദിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നരേന്ദ്ര മോദി സർക്കാരിന്റെ ഭരണനേട്ടങ്ങളെ കുറിച്ച് സംവാദത്തിന് ധൈര്യമുണ്ടോ എന്ന് കുമ്മനത്തെ ഐസക് വെല്ലുവിളിച്ചു. മാത്രമല്ല പ്രളയകാലത്ത് കേരളത്തെ കഷ്ടപ്പെടുത്തിയതിനെ കുറിച്ചും ചർച്ച വേണമെന്ന് ഐസക് പറയുന്നു. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
കഴിവുകേട് മറയ്ക്കാൻ
ശബരിമല പ്രശ്നത്തിൽ പരസ്യസംവാദത്തിനു തയ്യാറുണ്ടോ എന്ന വെല്ലുവിളിയിലൂടെ തനിക്ക് നരേന്ദ്രമോദിയുടെ ഭരണശേഷിയിലുള്ള അവിശ്വാസമാണ് കുമ്മനം രാജശേഖരൻ രേഖപ്പെടുത്തുന്നത്. അഞ്ചുവർഷത്തെ മോദി ഭരണത്തിൻ്റെ നേട്ടങ്ങളുയർത്തി സംവാദത്തിനു വെല്ലുവിളിക്കാനുള്ള ത്രാണി ബിജെപിയുടെ നേതാക്കൾക്കില്ല. ആ കഴിവുകേടിനു മറയിടാനാണ് ഇത്തരം വെല്ലുവിളികളും വീമ്പടികളും.
സുമേഷ് കാവിപ്പടയും കേശവൻ മാമനും
ഇതിനേക്കാൾ വലിയൊരു പരാജയം രാജ്യം ഭരിക്കുന്ന കക്ഷിക്കുണ്ടാകാനില്ല. മത്സരിക്കുന്നതിനു മുമ്പേ പരാജയം സമ്മതിക്കുകയാണ് ബിജെപി. ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രിംകോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കേണ്ട കാര്യമില്ല എന്ന് അദ്ദേഹം പറഞ്ഞെന്നാണ് മനോരമയുടെ റിപ്പോർട്ട്. അങ്ങനെ പറഞ്ഞെങ്കിൽ, സോഷ്യൽ മീഡിയയിലെ സംഘിഹീറോകളായ കേശവൻ മാമൻ്റെയും സുമേഷ് കാവിപ്പടയുടെയും രാഷ്ട്രീയനിലവാരത്തിലാണ് നിർഭാഗ്യവശാൽ അദ്ദേഹം ചിന്തിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം
മതവികാരം ലക്ഷ്യമിട്ട് ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ പാടില്ല എന്ന ഇലക്ഷൻ കമ്മിഷൻ്റെ നിർദ്ദേശത്തെക്കുറിച്ച് സാധാരണ നിലയിൽ ഒരു ഭരണഘടനാപദവിയിലിരുന്ന ആൾക്ക് സംശയമുണ്ടാകേണ്ട കാര്യമില്ല. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ജനപ്രാതിനിധ്യ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ സംഘടിപ്പിച്ചു വായിച്ചു നോക്കിയാൽ മതിയാകും. അതവിടെ നിൽക്കട്ടെ.
വീദവാദങ്ങൾ ഓർമ്മയുണ്ടോ
എന്തൊക്കെ വീരവാദങ്ങളാണ് 2014ൽ മോദി മുഴക്കിയതെന്ന് കുമ്മനം രാജശേഖരന് ഓർമ്മയുണ്ടോ? തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് പ്രതിവർഷം രണ്ടുകോടി തൊഴിലവസരങ്ങളാണ് വാഗ്ദാനം ചെയ്യപ്പെട്ടത്. എന്താണ് അതിൻ്റെ പുരോഗതി? എത്രപേർക്ക് കേന്ദ്രസർക്കാർ തൊഴിൽ നൽകി? ഇക്കാര്യത്തിൽ ഒരു പരസ്യസംവാദത്തിന് കുമ്മനം രാജശേഖരൻ തയ്യാറുണ്ടോ?
കർഷകർക്കുളള ലാഭം എവിടെ
കാർഷികമേഖലയ്ക്ക് മുൻഗണന നൽകുമെന്നും കർഷകർക്ക് 50 ശതമാനം ലാഭം ഉറപ്പാക്കുന്ന പദ്ധതികൾ ആരംഭിക്കുമെന്നും മോദി ഉറപ്പു നൽകിയിരുന്നു. എന്നാൽ യാഥാർത്ഥ്യമെന്താണ്? രാജ്യത്തെ ഇളക്കി മറിച്ച കർഷകരുടെ പ്രതിഷേധ മാർച്ചുകൾ മോദി ഭരണകാലത്താണ് നടന്നത്.
സംവാദത്തിന് തയ്യാറുണ്ടോ
ഒരു നേട്ടവും കർഷകർക്കോ കാർഷിക മേഖലയ്ക്കോ ഉണ്ടായിട്ടില്ല. മറിച്ച് അവരുടെ ജീവിതം കൂടുതൽ ദുരിതമയമായി മാറുകയാണുണ്ടായത്. മോദി ഭരണത്തിൽ കാർഷികമേഖലയ്ക്കുണ്ടായ പുരോഗതിയെക്കുറിച്ച് ഒരു പരസ്യസംവാദത്തിന് കുമ്മനം രാജശേഖരൻ തയ്യാറുണ്ടോ?
എന്തായി ഗംഗാ പദ്ധതി
ഗംഗാ നദി ശുദ്ധീകരിക്കാൻ മൂന്ന് ബില്യൺ ഡോളറിൻ്റെ പദ്ധതി പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്തായി ആ പദ്ധതി? മോദി അധ്യക്ഷനായ നാഷണൽ ഗംഗാ കൌൺസിൽ ഒരു ദിവസം പോലും യോഗം ചേർന്നിട്ടില്ല എന്ന വിവരം പുറത്തു വന്നിട്ടുണ്ട്. നദീശുചീകരണത്തിലും സ്വീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ്, സമീപപ്രദേശത്തെ വീടുകളിലെ ടോയ്ലെറ്റ് നിർമ്മാണം എന്നിവയിലും കാണിക്കുന്ന കുറ്റകരമായ കാലതാമസത്തിൻ്റെ പേരിൽ സിഎജിയുടെ ശക്തമായ ശാസന ഏറ്റുവാങ്ങിയിട്ടും മോദിയ്ക്ക് ഒരു കുലുക്കവുമില്ല
നോട്ട് നിരോധിച്ചിട്ട് എന്ത് നേടി
മോദി സർക്കാരിൻ്റെ കാലത്ത് ഗംഗാ നദിയുടെ ശുചീകരണത്തിലുണ്ടായ പുരോഗതിയെക്കുറിച്ച് പരസ്യസംവാദത്തിന് കുമ്മനം രാജശേഖരൻ തയ്യാറുണ്ടോ?മറക്കാനാവുമോ നോട്ടുനിരോധനം? കള്ളപ്പണം തിരിച്ചുകൊണ്ടുവരാനും വ്യാജ നോട്ടുകൾ സമ്പൂർണമായി നിഷ്കാസനം ചെയ്യാനും ഭീകരത തുടച്ചുനീക്കാനുമുള്ള ഒറ്റമൂലിയായാണ് മോദിയും ബിജെപിയും നോട്ടുനിരോധനത്തെ വിശേഷിപ്പിച്ചത്. ഇക്കാര്യത്തിൽ എന്തുനേടിയെന്ന് പരസ്യമായി ചർച്ച ചെയ്യാൻ കുമ്മനം രാജശേഖരൻ മുന്നോട്ടു വരുമോ?
വീമ്പടികളുടെ പ്രോഗ്രസ് റിപ്പോർട്ട്
നൂറു സ്മാർട് സിറ്റികൾ, ഗ്രാമങ്ങളുടെ വൈദ്യുതീകരണം, തുടങ്ങി പ്രകടനപത്രികയിലും പൊതുയോഗങ്ങളിലുമായി നടത്തിയ വീമ്പടികളുടെ പ്രോഗ്രസ് റിപ്പോർട്ടല്ലേ, രാജ്യം ഭരിക്കുന്ന കക്ഷിയുടെ സംസ്ഥാന അധ്യക്ഷനും ആ പാർടിയുടെ നോമിനിയായി ഗവർണർ പദവി കരസ്ഥമാക്കുകയും ചെയ്ത കുമ്മനം രാജശേഖരൻ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കേണ്ടത്.
പരിഹാസ്യമായ ചോദ്യം
തിരഞ്ഞെടുപ്പുകാലത്ത് നൽകുന്ന വാഗ്ദാനങ്ങൾ ആരെങ്കിലും ഗൌരവത്തിലെടുക്കുമോ എന്ന പരിഹാസ്യമായ ചോദ്യം ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചത് ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ അഡ്വ. പി എസ് ശ്രീധരൻ പിള്ളയാണ് എന്ന കാര്യം കൂടി കുമ്മനം രാജശേഖരനെ ഓർമ്മിപ്പിക്കുന്നു. വോട്ടു നേടാൻ എന്തുപറഞ്ഞും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാം എന്ന ശ്രീധരൻ പിള്ളയുടെ അഭിപ്രായത്തോട് കുമ്മനം രാജശേഖരൻ യോജിക്കുന്നുണ്ടോ എന്ന കാര്യവും പരസ്യസംവാദത്തിനു വിഷയമാകേണ്ടതല്ലേ?
പ്രളയകാലത്ത് ചെയ്തത്
കേരളത്തെ സംബന്ധിച്ചാണെങ്കിൽ ചർച്ച ചെയ്യാൻ വേറെയുമുണ്ട് വിഷയങ്ങൾ. പ്രളയകാലത്ത് കേരളത്തോടു ബിജെപി കാണിച്ച വിവേചനവും കൊടുംദ്രോഹവും ചർച്ച ചെയ്യാൻ കുമ്മനം രാജശേഖരനു ധൈര്യമുണ്ടോ? ആപദ്കാലത്ത് സുഹൃദ് രാജ്യങ്ങൾ വാഗ്ദാനം ചെയ്ത സഹായം നിഷേധിക്കാൻ നടത്തിയ ഇടപെടലിനെക്കുറിച്ച്? സഹായം തേടി പ്രവാസി മലയാളികളെ സമീപിക്കാൻ മന്ത്രിമാരെ അനുവദിക്കാത്തതിനെക്കുറിച്ച്?
വായ്പ എടുക്കാൻ അനുവദിച്ചോ
പുനർനിർമ്മാണത്തിനുവേണ്ടി വാർഷിക വായ്പാപരിധിക്ക് പുറത്ത് വായ്പ എടുക്കാൻ അനുവാദം നിഷേധിച്ചതിനെക്കുറിച്ച്? ലോകബാങ്കിൽ നിന്നും എ.ഡി.ബി.യിൽ നിന്നും ഈ ഇനത്തിൽ എടുക്കുന്ന വായ്പ സാധാരണഗതിയിൽ അനുവദിക്കുന്ന വായ്പ തുകയിൽ ഉൾപ്പെടുത്തണം എന്നു വാശിപിടിച്ചതിനെക്കുറിച്ച്?
മലയാളി വിചാരണ ചെയ്യും
പ്രളയക്കെടുതികളിൽ നിന്ന് കരകയറാൻ കേരളത്തിന് അധികമായി ഒരു പണവും ലഭിക്കുകയില്ല എന്നുറപ്പാക്കാൻ അധികാരത്തിൻ്റെ ദുസ്വാധീനം ക്രൂരമായി പ്രയോഗിച്ച കേന്ദ്രസർക്കാരിനെ ഈ തെരഞ്ഞെടുപ്പിൽ ഓരോ മലയാളിയും വിചാരണ ചെയ്യുകതന്നെ ചെയ്യും. ആത്മബലമുണ്ടെങ്കിൽ ഇക്കാര്യത്തിൽ നിലപാടു വ്യക്തമാകുന്ന ഒരു പ്രസ്താവനയെങ്കിലും പുറപ്പെടുവിക്കാൻ കുമ്മനം രാജശേഖരൻ തയ്യാറാകണം.
ഉച്ചവെയിലിൽ വിയർത്തു കുളിക്കും
ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ. മർമ്മപ്രധാനമായ ഈ വിഷയങ്ങൾ ശബരിമലയിലെ സുപ്രിംകോടതി വിധി ഉപയോഗിച്ച് മറച്ചു പിടിക്കാമെന്ന വ്യാമോഹം നടക്കാൻ പോകുന്നില്ല. മോദിയുടെ ഭരണപരാജയവും കേന്ദ്രസർക്കാരിൻ്റെ കഴിവുകേടും സംഘപരിവാറിൻ്റെ വർഗീയ അജണ്ടകളുമൊക്കെ ശബരിമലയെന്ന ഒറ്റമൂലികൊണ്ട് പൊതുചർച്ചയിൽ നിന്ന് മാറ്റി നിർത്താമെന്ന് ആഗ്രഹിക്കുന്നവർ യാഥാർത്ഥ്യത്തിൻ്റെ ഉച്ചവെയിലിൽ വിയർത്തു കുളിക്കുന്ന കാഴ്ച കേരളം കാണും.
ഫേസ്ബുക്ക് പോസ്റ്റ്
തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്
തൃശൂരിൽ തുഷാർ വെളളാപ്പളളി ഇൻ, കെ സുരേന്ദ്രൻ ഔട്ട്! അമിത് ഷായുമായുളള ചർച്ചയിൽ തീരുമാനമെന്ന് സൂചന