കൊവിഡ് പ്രതിരോധം ലംഘിക്കുമെന്ന് വെല്ലുവിളിക്കുന്ന കോൺഗ്രസ് നേതാക്കൾ! തുറന്നടിച്ച് തോമസ് ഐസക്
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കൊണ്ട് പ്രതിപക്ഷം നടത്തുന്ന സമരങ്ങളെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്. അധികാരമോഹം കൊണ്ട് ലെക്കുകെട്ട പ്രതിപക്ഷ നേതാക്കൾ കോവിഡിന്റെ സമൂഹവ്യാപനം വിളിച്ചു വരുത്തുകയാണ് എന്ന് ഐസക് കുറ്റപ്പെടുത്തി.
കേരളത്തിലും കൂട്ടമരണമാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്ന ഉള്ളിലിരിപ്പ് മറച്ചുവെച്ചവരല്ല യുഡിഎഫ് നേതാക്കൾ എന്നും ഐസക് ചൂണ്ടിക്കാട്ടി. തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:
സമര കോപ്രായങ്ങൾ
അധികാരമോഹം കൊണ്ട് ലെക്കുകെട്ട പ്രതിപക്ഷ നേതാക്കൾ കോവിഡിന്റെ സമൂഹവ്യാപനം വിളിച്ചു വരുത്തുകയാണ്. ഏറ്റവും കർക്കശമായി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ട ഘട്ടത്തിലാണ് വൈറസ് വ്യാപനം വിളിച്ചുവരുത്തുന്ന സമര കോപ്രായങ്ങൾ. അവരവരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ജീവൻ അപകടത്തിലാക്കുന്ന ഈ പ്രഹസനം എത്രയും വേഗം അവസാനിപ്പിക്കണം.
ഈ രാഷ്ട്രീയക്കളി അവസാനിപ്പിക്കണം
നാം ഇതുവരെ പ്രതിരോധിച്ചിരുന്ന സാമൂഹ്യവ്യാപനം യാഥാർത്ഥ്യമായാൽ, പ്രതിരോധ മാർഗനിർദ്ദേശങ്ങളപ്പാടെ ലംഘിക്കുമെന്ന് വെല്ലുവിളിക്കുന്ന കോൺഗ്രസ് നേതാക്കൾ തന്നെയാണ് അതിനുത്തരവാദികൾ. സ്വയം ഒടുങ്ങിക്കൊണ്ട് ജനതയുടെ കൂട്ടമരണം വിളിച്ചുവരുത്തുന്ന ഈ രാഷ്ട്രീയക്കളി അവസാനിപ്പിച്ചേ മതിയാകൂ. സമരത്തിന് ആരും എതിരല്ല. പക്ഷേ, എന്തുകൊണ്ടാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സമരം ചെയ്യാൻ കഴിയാത്തത്?
യുഡിഎഫ് അണികളോട് പറയാനുള്ളത്
അത്തരം ആഹ്വാനങ്ങളല്ലേ അവരിൽ നിന്ന് ഉയരേണ്ടത്? കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ വാരി വലിച്ചെറിയുമെന്നാണ് ഒരു നേതാവിന്റെ വെല്ലുവിളി. അതു കേട്ടു കൈയടിക്കുന്ന പാവം യുഡിഎഫ് അണികളോട് എനിക്കൊന്നേ പറയാനുള്ളൂ. നിങ്ങളുടെ ജീവൻ ബലികൊടുക്കുമെന്നാണ് നേതാവ് പറഞ്ഞതിന്റെ അർത്ഥം. ഈ കുറിപ്പെഴുതുമ്പോൾ അഞ്ചു ലക്ഷത്തി അറുപത്തയ്യായിരം കടന്നുകഴിഞ്ഞു, ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം. ഇന്ത്യയിൽ ഇതുവരെ 22000ത്തിലേറെപ്പേർ മരണത്തിനു കീഴടങ്ങി.
കൂട്ടമരണമാണ് തങ്ങൾ ആഗ്രഹിക്കുന്നത്
23000ത്തിനടുക്കുകയാണ് ഇന്ത്യയിലെ കോവിഡ് മരണസംഖ്യ. മഹാരാഷ്ട്രയിൽ മരണസംഖ്യ പതിനായിരത്തോടടുക്കുന്നു. ഈ സാഹചര്യത്തിലാണ് ലോകം ശ്രദ്ധിക്കുന്നതരത്തിൽ നാം വൈറസിനെ പ്രതിരോധിച്ചു നിർത്തിയത്. ആ ശ്രമങ്ങളെ മുഴുവൻ അപഹസിക്കാനും അവഹേളിക്കാനും ശ്രമിച്ചുകൊണ്ട് കേരളത്തിലും കൂട്ടമരണമാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്ന ഉള്ളിലിരിപ്പ് മറച്ചുവെച്ചവരല്ല യുഡിഎഫ് നേതാക്കൾ.
സാമൂഹ്യവ്യാപനത്തിന് കോപ്പുകൂട്ടുന്നു
മുപ്പതു ഡിഗ്രി ചൂടിൽ വൈറസ് ഉരുകിച്ചാകുമെന്നും മിറ്റിഗേഷൻ മെത്തേഡാണ് ഫലപ്രദമെന്നുമൊക്കെയുള്ള വിഡ്ഢിത്തരങ്ങൾ തട്ടിവിട്ടതിലൂടെ കേരളത്തിൽ മരണസംഖ്യ ഉയരാത്തതിലുള്ള അപ്രിയമാണ് അവർ തുറന്നു പറഞ്ഞത്. ഇപ്പോൾ എല്ലാ പരിധികളും ലംഘിക്കുകയാണ്. അണികളെയും പ്രവർത്തകരെയും വൈറസിന്റെ പിടിയിലേയ്ക്ക് തള്ളിയിട്ടുകൊണ്ട് കേരളത്തിലാകെ സാമൂഹ്യവ്യാപനത്തിന് കോപ്പുകൂട്ടുകയാണ് പ്രതിപക്ഷം. ആരോഗ്യമേഖലയിൽ നിന്നുള്ള ഒരു മുന്നറിയിപ്പും അവർ വകവെയ്ക്കുന്നില്ല.
ജീവൻ കൊണ്ടാണ് ഈ കളി
എന്തോ വലിയ ധീരകൃത്യം ചെയ്യുമ്പോലെയാണ്, വൈറസ് ബാധയെ സംബന്ധിച്ച മുന്നറിയിപ്പുകൾ ലംഘിക്കുമെന്ന് വെല്ലുവിളിക്കുന്നത്. യുഡിഎഫിന്റെ അണികൾ യാഥാർത്ഥ്യം തിരിച്ചറിയണം. നിങ്ങളുടെ മാത്രമല്ല, മാതാപിതാക്കളുടെയും കുട്ടികളുടെയും ജീവൻ കൊണ്ടാണ് ഈ കളി. ഇതവസാനിപ്പിക്കണം. സമരം, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. മാനദണ്ഡങ്ങൾ ലംഘിക്കുമെന്ന് യാതൊരു ഉത്തരവാദിത്തവുമില്ലാതെ വിളിച്ചു കൂവുന്ന ഭ്രാന്തിനെ ചങ്ങലയ്ക്കിടാൻ നിങ്ങൾ തയ്യാറാകണം''.