'ഉമ്മൻചാണ്ടിയ്ക്ക് പോലും തോന്നാത്ത ഐഡിയ', എകെ ആന്റണിയെ ട്രോളി തോമസ് ഐസക്
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് എകെ ആന്റണിയെ പരഹസിച്ച് ധനമന്ത്രി ടിഎം തോമസ് ഐസക്. കോൺഗ്രസിനെ രക്ഷിക്കാൻ വോട്ട് ചോദിക്കാനുളള ധൈര്യം ആന്റണിക്ക് പോലും ഇല്ലെന്ന് തോമസ് ഐസക് പരിഹസിച്ചു.
തോമസ് ഐസകിന്റെ കുറിപ്പ്: അഴകിയ രാവണൻ എന്ന സിനിമയിൽ ഇന്നസെന്റ് ശ്രീനിവാസനോട്, കുപ്പിയിൽ അൽപം മദ്യം പകർന്നുവേണം എന്നാവശ്യപ്പെടുന്ന രംഗമുണ്ട്. "ഞാൻ കുടിക്കില്ല, വീട്ടിൽ അമ്മ കുടിയ്ക്കും" എന്നാണ് ജാമ്യം. സമാനമാണ് എ കെ ആന്റണിയുടെയും ആവശ്യം. കോൺഗ്രസിനെ ജയിപ്പിക്കണം. പക്ഷേ, അത് സിപിഎമ്മിനെ രക്ഷിക്കാനാണത്രേ. നല്ല കാമ്പയിൻ പോയിൻ്റ്!
സത്യം പറഞ്ഞാൽ, കോൺഗ്രസിൻ്റെ രക്ഷയ്ക്ക് വോട്ടു ചോദിക്കാനുള്ള ധൈര്യം ആൻ്റണിയ്ക്കു പോലുമില്ല. ജയിക്കുന്നവർ കോൺഗ്രസിൽ തന്നെ തുടരുമെന്ന് അദ്ദേഹത്തിനെന്നല്ല ആർക്കും ഒരുറപ്പുമില്ലല്ലോ. ജയിച്ചാൽ നേതാക്കളും തോറ്റാൽ അണികളും ബിജെപിയിൽ എന്ന വല്ലാത്ത അവസ്ഥയെയാണ് അവർ അഭിമുഖീകരിക്കുന്നത്. ആ സ്ഥിതിയ്ക്ക് കോൺഗ്രസിൻ്റെ രക്ഷയ്ക്ക് വോട്ടു ചോദിക്കാനുള്ള ആൻ്റണിയുടെ വൈമനസ്യം നാം ഉൾക്കൊള്ളുക തന്നെ വേണം.
ഈ സാഹചര്യത്തിലാണ് സിപിഎമ്മിനെ രക്ഷിക്കാൻ വേണ്ടി കോൺഗ്രസിന് വോട്ടു ചോദിക്കാൻ അദ്ദേഹം തീരുമാനിച്ചത്.

ഉമ്മൻചാണ്ടിയ്ക്കു പോലും തോന്നാത്ത ഐഡിയ. അതാകുമ്പോൾ മേൽപ്പറഞ്ഞ റിസ്കില്ല. ജയിക്കുന്ന കോൺഗ്രസുകാരെ ബിജെപി വിഴുങ്ങുകയോ അമിത് ഷാ വലവീശുകയോ ചെയ്തോട്ടെ. പക്ഷേ, സിപിഎം രക്ഷപെടുമല്ലോ. കോൺഗ്രസിന്റെ വർക്കിംഗ് കമ്മിറ്റിയിലിരുന്ന് ആന്റണി ഇത്രയും കാലം സിപിഎമ്മിനെ രക്ഷപെടുത്താനുള്ള മാർഗങ്ങളാണ് ആലോചിച്ചു കൊണ്ടിരുന്നത് എന്നറിയുമ്പോൾ, സത്യത്തിൽ പാർടി സഖാക്കളുടെ കണ്ണു നിറയേണ്ടതാണ്
.
നൂറു വർഷത്തേയ്ക്ക് കേരളത്തിൽ സിപിഎം അധികാരത്തിൽ വരില്ല എന്ന ശാപവാക്കുകൾ ചൊരിഞ്ഞ ഭൂതകാലമുളള കോൺഗ്രസ് നേതാവാണ് എ കെ ആൻ്റണി. ആ കേരളത്തിന് ഈ ആൻ്റണി ഒരു പുതുമ തന്നെയാണ്. പക്ഷേ, അന്നത്തെ ശാപം ഏറ്റില്ല. അതിനുശേഷം നാലു തവണ കേരളത്തിൽ സിപിഐഎം നേതൃത്വം നൽകുന്ന മുന്നണി അധികാരത്തിലേറുകയും ചെയ്തു. ഇപ്പോഴിതാ ഭരണത്തുടർച്ചയിലേയ്ക്ക് നീങ്ങുകയും ചെയ്യുന്നു. അങ്ങനെയൊരു മുന്നണിയ്ക്കു നേതൃത്വം നൽകുന്ന പാർടിയെ എ കെ ആന്റണിയല്ലാതെ മറ്റാരാണ് രക്ഷിക്കാൻ രംഗത്തിറങ്ങേണ്ടത്? എഐസിസി വർക്കിംഗ് കമ്മിറ്റിയിൽ വലിയ ജോലിയൊന്നുമില്ലാത്ത സാഹചര്യത്തിൽ, അദ്ദേഹമിപ്പോൾ ഫുൾടൈം ആനയും ഉറുമ്പും കഥകളാണ് വായിക്കുന്നത് എന്നു തോന്നുന്നു''.












Click it and Unblock the Notifications