പ്രതിഷേധമെന്ന പേരിൽ എന്തൊരു താന്തോന്നിത്തരമാണ് അരങ്ങേറിയത്? ഹൈക്കോടതി വിധിയിൽ ഐസക്
തിരുവനന്തപുരം: കൊവിഡ് കാലത്തെ പ്രതിഷേധ സമരങ്ങൾക്ക് മൂക്ക് കയറിട്ടിരിക്കുകയാണ് ഹൈക്കോടതി. പ്രതിഷേധത്തിന്റെ മറവിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവർക്കുളള തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.
തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' പ്രതിഷേധത്തിന്റെ മറവിൽ വൈറസ് വ്യാപനം നടത്തി രാഷ്ട്രീയമുതലെടുപ്പു ലക്ഷ്യമിട്ട പ്രതിപക്ഷത്തിന്റെ മുഖത്തേറ്റ പ്രഹരമാണ് ഹൈക്കോടതി വിധി. സംസ്ക്കാരത്തിന്റെയും മര്യാദയുടെയും സകലസീമകളും ലംഘിച്ചുകൊണ്ടുള്ള പ്രതിപക്ഷ നീക്കത്തെ അത്യധികം ആശങ്കയോടെയാണ് സമൂഹം നോക്കിക്കണ്ടത്. പ്രതിപക്ഷ രാഷ്ട്രീയപ്പാർടികളുടെ അണികളെയടക്കം സംരക്ഷിക്കുന്ന കോടതിവിധി അവരുടെ കുടുംബങ്ങളിൽ വലിയ ആശ്വാസമുണ്ടാക്കും.
ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് നാം രോഗവ്യാപനത്തെ പ്രതിരോധിച്ചു നിർത്തിയത്. അതിലേറ്റവും പ്രധാനമാണ് മാസ്ക് ധരിക്കലും ശാരീരികാകലം പാലിക്കലും. പ്രതിപക്ഷ പ്രതിഷേധത്തിൽ ഈ മാർഗനിർദ്ദേശങ്ങൾ ലംഘിക്കപ്പെടുന്നുണ്ട് എന്ന് ആവർത്തിച്ചു ചൂണ്ടിക്കാട്ടുകയും അത് അപകടമാണെന്ന് മുന്നറിയിപ്പു നൽകുകയും ചെയ്തു. പരമപുച്ഛത്തോടെയാണ് പ്രതിപക്ഷ നേതാക്കൾ ഈ മുന്നറിയിപ്പു തള്ളിക്കളഞ്ഞത്. അതുവഴി അവർ സ്വന്തം അണികളെയാണ് കൊലയ്ക്കു കൊടുക്കാനിറങ്ങിയത്.
Recommended Video
സമരം ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിന്റെ ജീവശ്വാസമാണ്. തർക്കമില്ല. ഭരണപക്ഷത്തിനെതിരെ ലഭിക്കുന്ന ഏത് ആയുധവും പ്രതിപക്ഷം പരമാവധി ശക്തിയോടെ പ്രയോഗിക്കുകയും ചെയ്യും. അതിലൊന്നും ആർക്കും എതിർപ്പില്ല. ഇതെല്ലാം ചെയ്യുന്നത് ജനകീയാഭിപ്രായം സ്വരൂപിക്കുന്നതിനാണ്. എന്നാൽ ലോകത്തെ ആകെ നടുക്കിയ കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ, സർക്കാരിനെതിരെ പ്രക്ഷോഭം നടത്താൻ സുരക്ഷിതമാർഗങ്ങൾ അവലംബിക്കണമെന്നാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആ മേഖലയിൽ പ്രവർത്തിക്കുന്നവരുമൊക്കെ പ്രതിപക്ഷ നേതാക്കളോട് ആവർത്തിച്ച് അഭ്യർത്ഥിച്ചത്.
സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുമെന്ന പരസ്യമായ വെല്ലുവിളിയായിരുന്നു പ്രതിപക്ഷ നേതാക്കളുടെ മറുപടി. പ്രതിപക്ഷകക്ഷികളുടെ അണികളുടെ കുടുംബങ്ങളിലേയ്ക്കാണ് ആ വെല്ലുവിളി ഇടിത്തീയായി പതിച്ചത്. മാസ്ക് ധരിക്കാതെ തികച്ചും ആപൽക്കരമായി പോലീസുകാരുടെ ദേഹത്തേയ്ക്ക് പാഞ്ഞു കയറുന്ന പ്രതിഷേധക്കാരുടെ ദൃശ്യം അവരുടെ കുടുംബങ്ങളിലും കടുത്ത ഭീതി വിതച്ചു. രോഗപ്രതിരോധ പ്രവർത്തനത്തിൽ 24 മണിക്കൂറും ജോലിയെടുക്കേണ്ടവരാണ് പോലീസുകാർ. അവരുടെ സുരക്ഷിതത്തിന് ഒരു വിലയും കൽപ്പിക്കാതെ പ്രതിഷേധമെന്ന പേരിൽ എന്തൊരു താന്തോന്നിത്തരമാണ് അരങ്ങേറിയത്? ഏതായാലും കോടതി വിധി ലംഘിക്കുമെന്ന് വെല്ലുവിളിക്കാനും സമരം തുടരാനുമുള്ള തന്റേടം അവർക്കുണ്ടാവുകയില്ല എന്നു കരുതാം''.