ജന്മഭൂമി തൊലിയുരിച്ചു കാട്ടുന്നത് ബിജെപി നേതൃത്വത്തിന്റെ ഉളളിലിരിപ്പ്, ആഞ്ഞടിച്ച് തോമസ് ഐസക്!
തിരുവനന്തപുരം: അച്ഛന്റെ കുലത്തൊഴില്‍ പറഞ്ഞും ജാതി പറഞ്ഞുമെല്ലാം മുഖ്യമന്ത്രി പിണറായി വിജയനെ സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരമായി അധിക്ഷേപിക്കാറുണ്ട്. നേതാക്കള്‍ പോലും അത്തരം അധിക്ഷേപം നടത്തിയിട്ടുണ്ട്. ശബരിമല വിവാദവുമായി ബന്ധപ്പെട്ട് കേരളത്തില്‍ വീണ്ടും ജാതീയ ചര്‍ച്ചകള്‍ ഉയിര്‍ത്തെഴുന്നേറ്റ് വരുന്നുണ്ട്.
ബിജെപി മുഖപത്രമായ ജന്മഭൂമിയില് മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുന്ന തരത്തില്‍ പ്രത്യക്ഷപ്പെട്ട കാര്‍ട്ടൂണിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്. വനിതാ മതിലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം അവകാശ ലംഘന നോട്ടീസ് നല്‍കിയതുമായി ബന്ധപ്പെട്ടാണ് കാര്‍ട്ടൂണ്‍. തെങ്ങ് കേറേണ്ടവനെ പിടിച്ച് തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണം എന്നാണ് പരിഹാസം. ജന്മഭൂമിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് മന്ത്രി തോമസ് ഐസക്.
ജാതിത്തെറിയുടെ നിലവാരം മാത്രം
മുഖ്യമന്ത്രിയ്ക്കെതിരെ ജാത്യാധിക്ഷേപം നടത്തുന്ന കാർട്ടൂൺ വഴി സംഘപരിവാറിന്റെ പ്രത്യയശാസ്ത്രമാണ് ജന്മഭൂമി പത്രം പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തെ ജാതിചേർത്ത് തെറിവിളിച്ച പത്തനംതിട്ട സ്വദേശിനിയെ നാം മറന്നിട്ടില്ല. ആ നിലവാരമേ തങ്ങൾക്കുള്ളൂ എന്ന് പച്ചയ്ക്കു പറയുകയാണ് സംഘപരിവാർ നേതൃത്വം. ഉത്തരേന്ത്യയിലെ മാത്രമല്ല, കേരളത്തിലെയും ബിജെപി രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നവരുടെ ഉള്ളിലിരിപ്പാണ് ജന്മഭൂമി തൊലിയുരിച്ചു കാട്ടുന്നത്.
അധപതിച്ച അവസ്ഥ
സ്വകാര്യസംഭാഷണങ്ങളിൽ നിന്നുപോലും ജാതി സൂചനയുള്ളതും സ്ത്രീവിരുദ്ധവുമായ ഫലിതങ്ങളെയും കൊച്ചുവർത്തമാനങ്ങളെയും ഒഴിവാക്കണമെന്ന നിഷ്കർഷയ്ക്ക് പ്രധാന്യമേറി വരുന്ന കാലമാണിത്. അപ്പോഴാണ് മുഖ്യമന്ത്രിയ്ക്കു നേരെ ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പാർടിയുടെ മുഖപത്രത്തിൽ ജാത്യധിക്ഷേപം നുരയ്ക്കുന്ന കാർട്ടൂൺ പ്രസിദ്ധീകരിക്കപ്പെടുന്നത്. സംസ്ക്കാരത്തിന്റെയും സുജനമര്യാദയുടെയും കാര്യത്തിൽ എത്രയോ അധഃപതിച്ച അവസ്ഥയിലാണ് സംഘപരിവാർ?
ജാതിയെ തിരികെ കൊണ്ടുവരാൻ
ജാത്യാധിപത്യത്തിന്റെ അധികാരഘടന അതേപടി ജനാധിപത്യക്രമത്തിലും പ്രതിഫലിക്കണമെന്ന സംഘപരിവാർ ശാഠ്യം ആദ്യമായല്ല വെളിപ്പെടുന്നത്. പ്രാചീനവും പ്രാകൃതവുമായ സാമൂഹ്യവ്യവസ്ഥയിലേയ്ക്ക് നമ്മുടെ ജീവിതത്തെയാകെ മടക്കിക്കൊണ്ടുപോവുകയാണ് സംഘപരിവാറിന്റെ ലക്ഷ്യം എന്ന് എത്രയോ തവണ അവർ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.
ഇത് മറ്റൊരു തെളിവ്
മുഖ്യമന്ത്രിയ്ക്കു നേരെ വിശേഷിച്ചും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കെതിരെ പൊതുവെയും ആർഎസ്എസ് നേതാക്കൾ നടത്തുന്ന ആക്രോശങ്ങളിലും മര്യാദകെട്ട ഭർത്സനങ്ങളിലും വൃത്തികെട്ട ജാതിമേൽക്കോയ്മാവാദമാണ് തിളച്ചു മറിയുന്നത്. അതിനൊരു തെളിവു കൂടി ജന്മഭൂമിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നുവെന്നേയുള്ളൂ.
ജന്മഭൂമിയുടെ വികൃതാഭാസം
ലോകപ്രശസ്തരായ അനേകം കാർട്ടൂണിസ്റ്റുകൾക്ക് ജന്മം നൽകിയ നാടാണ് കേരളം. ശങ്കറും അബു എബ്രഹാമും ഒ വി വിജയനും തുടങ്ങി ലോകമറിയുന്ന എത്രയോ പേർ. ലളിതമായ വരകളെ ആക്ഷേപഹാസ്യത്തിന്റെയും നിശിതവിമർശനത്തിന്റെയും കൂരമ്പുകളാക്കി രാഷ്ട്രീയനേതാക്കൾക്കും ഭരണാധികാരികൾക്കും നേരെ തൊടുത്തുവിട്ടവരാണവർ. അവരുടെ ശരമേറ്റവർ പോലും അവരെ ആദരവോടെയാണ് പരിഗണിച്ചിരുന്നത്. സമ്പന്നമായ ആ കാർട്ടൂൺ പാരമ്പര്യത്തിന്റെ മുഖത്തേറ്റ അടിയാണ് ജന്മഭൂമിയുടെ ഈ വികൃതാഭാസം.
ഫേസ്ബുക്ക് പോസ്റ്റ്
തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്