നോട്ട് നിരോധനം നാറാണത്ത് ഭ്രാന്തന്റെ മിന്നലാക്രമണം! മോദി മാജിക് പൊളിച്ചടുക്കി തോമസ് ഐസക്
കോഴിക്കോട്: ഇന്ത്യയുടെ സാമ്പത്തിക ചരിത്രം നോട്ട് നിരോധനത്തിന് മുന്‍പും ശേഷവും എന്നാകും അടയാളപ്പെടുത്തുക. നവംബര്‍ എട്ടിന് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ രാജ്യത്തിന്റെ നട്ടെല്ലൊടിച്ചു. നോട്ട് നിരോധന തീരുമാനം വിജയിച്ചുവെന്ന ബിജെപിയുടെ വാദത്തെ പൊളിച്ചടുക്കി ധനമന്ത്രി തോമസ് ഐസക് രംഗത്ത് വന്നിരിക്കുന്നു.
രാജ്യത്തിന്റെ നട്ടെല്ലൊടിച്ച 'മോദി മാജിക്'.. കള്ളനോട്ടും കള്ളപ്പണവും എവിടെ? മോദി ഉത്തരം പറയണം
രണ്ടര വർഷത്തെ പ്രണയം, വിവാഹത്തിന് ഒരേ ഒരു തടസ്സം.. കാസർകോട്ടെ കമിതാക്കൾ ഒന്നിക്കാൻ കണ്ടെത്തിയ വഴി!
നോട്ട് നിരോധനത്തിന് എതിരെ ഐസക്
നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കുകയാണ് ബിജെപി. കള്ളപ്പണമോ കള്ളനോട്ടോ ഇല്ലാതാക്കാന്‍ നോട്ട് നിരോധനത്തിന് സാധിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കേയാണത്. അതേസമയം പ്രതിപക്ഷത്തിന് ഇന്ന് കരിദിനമാണ്. എന്തുകൊണ്ടാണ് നോട്ട് നിരോധനം വന്‍പരാജയമെന്ന് എണ്ണിയെണ്ണി പറയുകയാണ് കേരളത്തിന്റെ ധനമന്ത്രി.
നാറാണത്ത് ഭ്രാന്തന്റെ മിന്നലാക്രമണം
നോട്ട് നിരോധനത്തിന്റെ വാര്‍ഷിക ദിനത്തില്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് ബിജെപിയുടെ അവകാശ വാദങ്ങളെ തോമസ് ഐസക് പൊളിച്ചടുക്കുന്നത്. നോട്ട് നിരോധനത്തെ തോമസ് ഐസക് വിശേഷിപ്പിച്ചിരിക്കുന്നത് നാറാണത്ത് ഭ്രാന്തന്റെ മിന്നലാക്രമണം എന്നാണ്. നിരോധിച്ച 99 ശതമാനം നോട്ടുകളും തിരികെ വന്നതോടെ പദ്ധതി പാളി.
കള്ളപ്പണം മുതലകളെ പോലെ
കള്ളപ്പണക്കാരെ നശിപ്പിക്കാന്‍ നോട്ട് നിരോധിച്ച മോദിയുടെ നടപടി, മുതലകളില്‍ നിന്നും മീനുകളെ രക്ഷിക്കാന്‍ കുളം മുഴുവന്‍ വറ്റിക്കുന്നത് പോലെയാണ് എന്ന് തോമസ് ഐസക് പരിഹസിച്ചു. കള്ളപ്പണം മുതലകളെ പോലെയാണ്. അത് കരയിലും വെള്ളത്തിലും ഒരുപോലെ ജീവിക്കുമെന്ന് ഐസക് ഓര്‍മ്മിപ്പിക്കുന്നു.
ദുരിതത്തിലാക്കിയത് രാജ്യത്തെ പാവങ്ങളെ
നോട്ട് നിരോധനം വഴി മോദി ദുരിതത്തിലാക്കിയത് രാജ്യത്തെ പാവങ്ങളെയാണ്. കൂലിപ്പണിക്കാര്‍ക്ക് ജോലി ഇല്ലാതായതോടെ ചെറുകിട കച്ചവടക്കാരുള്‍പ്പെടെ തകര്‍ന്നു. ചെറുകിട വ്യവസായങ്ങള്‍ തകര്‍ന്നു. കിട്ടിയ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കേണ്ട അവസ്ഥയിലായി കൃഷിക്കാര്‍.
മോദി മറുപടി പറയണം
ക്രഡിറ്റ് കാര്‍ഡ് സൗകര്യമുള്ള ധനികരെ ഇതൊന്നും ബാധിച്ചിട്ടില്ല. ഇതോടെയാണ് ആദ്യത്തെ പ്രഖ്യാപനങ്ങളില്‍ നിന്നും മാറി ഡിജിറ്റല്‍ ഇക്കോണമിയാക്കാന്‍ വേണ്ടിയാണ് നോട്ട് നിരോധിച്ചത് എന്ന വാദവുമായി മോദി രംഗത്ത് വന്നത്. ഈ നാട്ടിലെ പാവങ്ങളെ എന്തിന് ഇത്തരം പങ്കപ്പാടിലേക്ക് തള്ളിവിട്ടുവെന്നതിന് മോദി മറുപടി പറയണമെന്നും ഐസക് ആവശ്യപ്പെട്ടു.
കള്ളപ്പണ വേട്ട ഇനിയെന്ന്
നോട്ട് നിരോധനത്തിന് പിന്നാലെ രാജ്യത്തെ സമ്പദ് വ്യവസ്ഥ തകിടം മറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഇതോടെ ഗുണം ലഭിക്കുക ദീര്‍ഘകാല അടിസ്ഥാനത്തിലാണ് എന്നായി ബിജെപിയുടെ വാദം. ഇനിയാണ് യഥാര്‍ത്ഥ കള്ളപ്പണ വേട്ട നടക്കുകയെന്നും ചിലര്‍ പറയുന്നു.
അർധരാത്രിയിലെ നിരോധനമെന്തിന്
ബാങ്ക് അക്കൗണ്ടുകളിലെത്തിയ പണത്തിന് ഉറവിടം തേടി നോട്ടീസ് അയയ്ക്കുന്നു. ഇതായിരുന്നു ലക്ഷ്യമെങ്കില്‍ അര്‍ധരാത്രിയില്‍ പൊടുന്നനെ നോട്ട് നിരോധിച്ചത് എന്തിനെന്ന് തോമസ് ഐസക് ചോദിക്കുന്നു. മൂന്നോ നാലോ മാസത്തെ സാവകാശം നല്‍കി ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച് കള്ളപ്പണം കണ്ടെത്താമായിരുന്നില്ലേ എന്നും ഐസക് ചോദിക്കുന്നു.