അറ്റുതൂങ്ങിയ ആ കൈ ആർഎസ്എസിനെതിരെ ഇന്ത്യൻ പാർലമെന്റിൽ ഉയരുക തന്നെ ചെയ്യും! കുറിപ്പ്
വടകര: കോൺഗ്രസിനെ അടിമുടി വിറപ്പിച്ച് കൊണ്ടാണ് വടകരയിൽ പി ജയരാജൻ എന്ന ശക്തനായ സ്ഥാനാർത്ഥിയെ സിപിഎം പ്രഖ്യാപിച്ചത്. സിറ്റിംഗ് സീറ്റായ വടകര പി ജയരാജന്റെ വരവോടെ കൈവിട്ട് പോയെന്ന് കോൺഗ്രസ് ആശങ്കപ്പെട്ടു. ഇടത് അണികളാവട്ടെ വടകരയിൽ വിജയം ഉറപ്പിച്ചു. ജയരാജന്റെ വരവോടെ വടകര കോൺഗ്രസിൽ ആർക്കും വേണ്ടാത്ത മണ്ഡലവുമായി.
നാടകീയതകൾക്കൊടുവിൽ കെ മുരളീധരനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് കോൺഗ്രസ് ഒരു 'സർജിക്കൽ സ്ട്രൈക്ക്' തന്നെയാണ് നടത്തിയത്. പി ജയരാജനെ കൊലപാതക രാഷ്ട്രീയത്തിന്റെ പ്രതിപുരുഷനായി അവതരിപ്പിച്ചാണ് എതിരാളികൾ വോട്ട് പിടിക്കുന്നത്. എന്നാൽ കണ്ണൂരിന് പുറത്തുളള കേരളത്തിന് അറിയാത്ത ജയരാജനെ കുറിച്ച് പറയുകയാണ് മന്ത്രി തോമസ് ഐസക്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
1991ലെ തിരുവോണ നാൾ
'' ഈ തിരഞ്ഞെടുപ്പ് ആർഎസ്എസിനെതിരെയുള്ള രാഷ്ട്രീയപോരാട്ടമാണ്. ആർഎസ്എസിനെ ഒരു ജനത നടത്തിയ മുഴുവൻ ചെറുത്തുനിൽപ്പിൻ്റെയും അതിജീവനത്തിൻ്റെയും പ്രതീകമായി സഖാവ് പി ജയരാജൻ വടകരയിൽ ജനവിധി തേടുന്നു. കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് 1991ലെ തിരുവോണനാളിൽ സഖാവിനെ ആർഎസ്എസുകാർ അക്രമിച്ചത്.
അറ്റുതൂങ്ങിയ വലതുകൈ
മരിച്ചെന്നുറപ്പിച്ചാണ് അക്രമികൾ മടങ്ങിയത്. എന്നാൽ അസാമാന്യമായ മനോബലം കൊണ്ട് അദ്ദേഹം ജയരാജൻ ജീവിതത്തിലേയ്ക്കു മടങ്ങിവന്നു. എറണാകുളത്തെ വിദഗ്ധരായ ഡോക്ടർമാരാണ് അദ്ദേഹത്തിന്റെ അറ്റുതൂങ്ങിയ വലതുകൈ തുന്നിക്കെട്ടിയത്. ആ കൈ ആർഎസ്എസിനെതിരെ ഇന്ത്യൻ പാർലമെന്റിൽ ഉയരുക തന്നെ ചെയ്യും.
ജനകീയ നേതാവ്
ആർഎസ്എസിനെതിരെയുള്ള ഉറച്ചു നിലപാടുകൊണ്ടു മാത്രമല്ല, ജയരാജൻ്റെ പൊതുജീവിതം വിലമതിക്കപ്പെടുന്നത്. ജനപ്രതിനിധിയെന്ന നിലയിലും ജനകീയനേതാവ് എന്ന നിലയിലും വൈവിദ്ധ്യമാർന്ന ഒട്ടേറെ പ്രവർത്തനങ്ങൾ അദ്ദേഹത്തിൻ്റെ മുൻകൈയിൽ നടന്നിട്ടുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് ഇനീഷ്യേറ്റീവ‌് ഫോർ റിഹാബിലിറ്റേഷൻ ആൻഡ‌് പാലിയേറ്റീവ‌് കെയർ (ഐആർ പിസി) എന്ന സ്ഥാപനം.
സാന്ത്വനപരിചരണ ചികിത്സ
സാന്ത്വനപരിചരണ ചികിത്സയെ രാഷ്ട്രീയപ്രവർത്തനമായി നിർവചിക്കുകയായിരുന്നു ഈ പ്രസ്ഥാനത്തിലൂടെ ജയരാജൻ ചെയ്തത്. സിപിഐഎമ്മിൻ്റെ സുശക്തമായ പാർടി സംഘടനാ സംവിധാനം, ഇത്തരം ജീവകാരുണ്യപ്രവർത്തനങ്ങളിൽ ശ്രദ്ധവെച്ചാൽ, സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റം വിസ്മയകരമായിരിക്കുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ പ്രതിബദ്ധതയുള്ള പതിനായിരക്കണക്കിന് വാളണ്ടിയർമാരെ വാർത്തെടുത്ത് ഒരു സംഘടനാസംവിധാനമൊരുക്കി.
മാതൃകാപരം ഐആർപിസി
അങ്ങനെ ഏറ്റവും മാതൃകാപരമായി പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയർ സംവിധാനമാണ് ഐആർപിസി. ജില്ലയിൽ 18 സോണൽ കമ്മിറ്റികൾ, 87 യൂണിറ്റുകൾ, 1800 പരിശീലനം നേടിയ വളണ്ടിയർമാർ എന്നിവർ അടങ്ങിയ ബൃഹത്തായ സംവിധാനമാണത്. വാർദ്ധക്യം, മാറാരോഗം തുടങ്ങിയ കാരണങ്ങളാൽ ശയ്യാവലംബിയായവർക്ക് പരിചരണം നൽകുക മാത്രമല്ല ഈ സംവിധാനം ചെയ്യുന്നത്.
വാളണ്ടിയർ സഹായം
രോഗാവസ്ഥയിൽ പരസഹായം വേണ്ട എന്തു കാര്യത്തിനും വാളണ്ടിയർ സഹായം ലഭ്യമാണ്. സര്‍ക്കാർ ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തുന്നവർക്ക് എന്തുസഹായം വേണമെങ്കിൽ വളണ്ടിയർമാരെത്തും. ആവശ്യമായ മരുന്നും ഉപകരണങ്ങളും മറ്റ് സഹായങ്ങളുമൊക്കെ അർഹതയനുസരിച്ച് സൗജന്യമായി നല്‍കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
എന്തു സഹായത്തിനും ഐആർപിസി
അവശ്യഘട്ടങ്ങളിൽ സേവനം തേടാൻ തദ്ദേശ ഭരണതലത്തിൽ ഐ.ആർ.പി.സി. യൂണിറ്റുകളുണ്ട്. അതുപോലെ സോണൽ ഗ്രൂപ്പുകളും ജില്ലാതല സംവിധാനവും. എല്ലാവർക്കും ഹെൽപ് ലൈൻ നമ്പരുമുണ്ട്. സൌജന്യഭക്ഷണം, സൌജന്യ ആംബുലൻസ് സേവനം, രക്തദാനം, സൌജന്യ മരുന്നു വിതരണത്തിന് ഡ്രഗ് ബാങ്ക്, അവയവദാനം തുടങ്ങി ആതുരശുശ്രൂഷാരംഗത്ത് പാവപ്പെട്ടവർക്ക് എന്തു സഹായത്തിനും ഐആർപിസിയുണ്ട്.
അതാണ് സംഭാവന
ഈ മേഖലയിലെ ഇടപെടൽ ഒരു രാഷ്ട്രീയ പ്രവർത്തനമായിത്തന്നെ വിഭാവന ചെയ്യാൻ ജയരാജനു കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിൻ്റെ സംഭാവന. 2006ലെ എൽഡിഎഫ് ഭരണകാലത്ത് കൂത്തുപറമ്പ് എംഎൽഎ ആയിരുന്നു സഖാവ് ജയരാജൻ. അന്ന് കൂത്തുപറമ്പ‌് വലിയവെളിച്ചം വ്യവസായ എസ‌്റ്റേറ്റിൻ്റെ വികസനത്തിന് നേതൃപരമായ പങ്കാണ് സഖാവ് വഹിച്ചത്.
രാജ്യാന്തരപ്പെരുമയിലേയ്ക്ക്
ചെറുതും വലുതുമായ നാൽപതോളം സ്ഥാപനങ്ങളെയാണ് ഈ വ്യവസായ എസ്റ്റേറ്റിൽ അദ്ദേഹം എത്തിച്ചത്. ആയിരത്തോളംപേർ ജോലിചെയ്യുന്ന മരിയൻ അപ്പാരൽസുപോലുള്ള പ്രധാന സ്ഥാപനങ്ങൾ വലിയവെളിച്ചത്ത് എത്തിയത് അദ്ദേഹത്തിൻ്റെ മുൻകൈയിലാണ്. ഇന്ന് ഫിലിപ്പീൻസ‌് ആർമിക്കും ഇസ്രയേലി പൊലീസിനും യൂണിഫോം തയ‌്ക്കുന്ന രാജ്യാന്തരപ്പെരുമയിലേയ്ക്ക് ഈ സ്ഥാപനം വളർന്നു.
തരിമ്പും തലകുനിക്കാത്ത നേതാവ്
ആർഎസ്എസിൻ്റെ ഭീഷണിയ്ക്കും കൊലവിളിയ്ക്കും മുന്നിൽ തരിമ്പും തലകുനിക്കാത്ത രാഷ്ട്രീയ നിലപാടിൽ നട്ടെല്ലു നിവർത്തി നിൽക്കുമ്പോഴും രാഷ്ട്രീയഭേദമെന്യെ സാന്ത്വനപരിചരണപ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും നാടിൻ്റെ വികസനം ദീർഘവീക്ഷണത്തോടെ ആസൂത്രണം ചെയ്യാനും ശേഷിയുളള പൊതുപ്രവർത്തകനാണ് സഖാവ്.
പി ജയരാജൻ പാർലമെൻ്റിൽ ഉണ്ടാകും
സംഘപരിവാറിൻ്റെ കലാപഭീഷണിയുടെയും വംശഹത്യാവാഞ്ചയുടെയും ഭീതി അദൃശ്യമായി ഇന്ത്യയെ ചുറ്റി വരിയുകയാണ്. ചോദ്യം ചെയ്തും ചെറുത്തുനിന്നും മാത്രമേ ആ ഫാസിസ്റ്റു ഭീഷണിയെ അതിജീവിക്കാനാവൂ. ആ മാതൃകയുടെ ജീവിക്കുന്ന ഉദാഹരണമായി സഖാവ് പി ജയരാജൻ പാർലമെൻ്റിൽ ഉണ്ടാകും'' എന്നാണ് തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കോൺഗ്രസിന് ഷോക്ക്! രാഹുൽ ഗാന്ധിയുടെ വലംകൈ ആയ നേതാവും ബിജെപിയിലേക്കെന്ന് സൂചന!