നോട്ട് നിരോധനം കൊണ്ട് ഇന്ത്യ എന്തു നേടി? സര്‍ക്കാര്‍ എന്തു നേടി? മോദി മാപ്പുപറയണം
ജനങ്ങള്‍ക്കു രണ്ടോ മൂന്നോ മാസത്തെ സാവകാശം നല്‍കണമായിരുന്നു
കൊച്ചി: നവംബര്‍ എട്ടിന് രാജ്യത്തെ ഞെട്ടിച്ച നോട്ട് നിരോധനത്തിന് ഒരു വര്‍ഷം പൂര്‍ത്തിയായതിനു പിറകെ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരേ ആഞ്ഞടിച്ച് ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക്. മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരധീരനും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. മുരളീധരനെ പ്രതിരോധത്തിലാക്കുന്ന മൂന്നു ചോദ്യങ്ങളാണ് തോമസ് ഐസക്ക് മുന്നോട്ടുവച്ചത്. ഒരു കാര്യം അറിയാന്‍ ആഗ്രഹമുണ്ട്. അപ്രതീക്ഷിതമായി ഒരു ദിവസം രാത്രിയില്‍ 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തു നേടി ? ഇന്ത്യക്ക് അതു കൊണ്ട് എന്തു നേട്ടമുണ്ടായി ? സര്‍ക്കാരിന് ഇതിലൂടെ എന്തു നേട്ടമാണ് ഉണ്ടായത് ? ഇവയെക്കുറിച്ചെല്ലാം അറിയാന്‍ ജനങ്ങള്‍ക്കു താല്‍പ്പര്യമുണ്ടെന്നും നോട്ട് നിരോധനം മൂലമുണ്ടായ ദുരിതത്തില്‍ മോദി ജനങ്ങളോട് മാപ്പു പറയണമെന്നും തോമസ് ഐസക്ക് ആവശ്യപ്പെട്ടു.
കള്ളപ്പണത്തെ ഇല്ലായ്മ ചെയ്യണമെന്നു തന്നെയാണ് തങ്ങളും ആഗ്രഹിക്കുന്നത്. കള്ളപ്പണത്തിനെതിരേയുള്ള ഏതു നീക്കത്തെയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യും. നോട്ട് നിരോധിച്ചത് അസംബന്ധമാണെന്ന് 2016 നവംബര്‍ എട്ടിനു തന്നെ താന്‍ പറഞ്ഞിരുന്നതായി തോമസ് ഐസക്ക് വ്യക്തമാക്കി. നോട്ട് റദ്ദാക്കിയേ തീരൂവെന്നായിരുന്നു ഉള്ളതെങ്കില്‍ രണ്ടോ മൂന്നോ മാസത്തെ സാവകാശം നല്‍കി പഴയ നോട്ട് മാറിയെടുക്കാന്‍ ജനങ്ങള്‍ക്കു അവസരം നല്‍കണമായിരുന്നു. അതു വരെ പഴയ നോട്ടും പുതിയ നോട്ടുകളും നിലനിര്‍ത്തുകയും വേണമായിരുന്നു. അങ്ങനെ ചെയ്താലും ഇപ്പോള്‍ സംഭവിച്ചതു തന്നെയായിരിക്കും ഉണ്ടാവുക. എല്ലാ നോട്ടും ബാങ്കില്‍ തിരിച്ചെത്തുക തന്നെ ചെയ്യും. എന്തിനാണ് ഈ രീതിയില്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചതെന്നും തോമസ് ഐസക്ക് ചോദിച്ചു.
കള്ളപ്പണം തടയുകയെന്നത് നടക്കാന്‍ സാധിക്കാത്തതു കൊണ്ടാണ് ഡിജിറ്റലൈസേഷന്‍ കൊണ്ടുവന്നത്. പക്ഷെ അതും പാളി. ഏറ്റവുമധികം കറന്‍സി ഉപയോഗിക്കുന്ന രാജ്യമായി ഇന്നും ഇന്ത്യ തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 50 ദിവസം കൊണ്ട് എല്ലാ കാര്യങ്ങളും നേരെയാവുമെന്നാണ് അന്ന് ബിജെപി പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഒരു വര്‍ഷം പിന്നിട്ടും ഒന്നും ശരിയായിട്ടില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.
തങ്ങളുടെ കൈവശമുള്ള കണക്കില്‍പ്പെടാത്ത പണത്തെക്കുറിച്ച് വെളിപ്പെടുത്താന്‍ മോദി സര്‍ക്കാര്‍ നിരവധി അവസരങ്ങള്‍ നല്‍കിയിരുന്നതായി വി മുരളീധരന്‍ ചൂണ്ടിക്കാട്ടി. നോട്ട് നിരോധനം വരുന്നതിനു മുമ്പായിരുന്നു ഇത്. ഒടുവില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ച ശേഷം അതിന്റെ കാലാവധി നീട്ടി നല്‍കി കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ പിന്തുണച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം, നോട്ട് നിരോധനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എം ലിജുവും ശക്തമായി വിമര്‍ശിച്ചു. നോട്ട് നിധനത്തിനു ശേഷം 2017ലെ ആദ്യത്തെ നാലു മാസങ്ങള്‍ കൊണ്ടു തന്നെ 15 ലക്ഷം തൊഴില്‍ നമ്മുടെ രാജ്യത്ത് നഷ്ടപ്പെട്ടുവെന്നാണ് കണക്കുകള്‍. 30,000 കോടിയുടെ നഷ്ടമാണ് നോട്ട് നിരോധനം മൂലം ആര്‍ബിഐയ്ക്ക് ഉണ്ടായതെന്നും ലിജു അഭിപ്രായപ്പെട്ടു. കള്ളപ്പണത്തില്‍ നിന്ന് ഏഴായിത്തോളം കോടി രൂപ മാത്രമാണ് ഇതിനകം പിടിച്ചെടുത്തത്. നോട്ട് പ്രിന്റ് ചെയ്യാന്‍ മാത്രം 8,000ത്തോളം കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും ലിജു ചൂണ്ടിക്കാട്ടി. 32 ശതമാനം ആളുകള്‍ക്കു മാത്രം ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള ഇന്ത്യയില്‍ ഡിജിറ്റലൈസേഷന്‍ കൊണ്ട് വരികയെന്നതില്‍ എന്ത് അര്‍ഥമാണുള്ളതെന്നും ലിജു ചോദിച്ചു. നോട്ട് നിരോധനത്തിനു ശേഷവും കൂടുതല്‍ ഇന്ത്യക്കാരും പണം ഉപയോഗിച്ചു തന്നെയാണ് ഇടപാടുകള്‍ നടത്തിയത്. ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ പ്രത്യേകിച്ച് ചെറുകിട മേഖലകളില്‍ വളരെ കുറവായിരുന്നുവെന്നും ലിജു ചൂണ്ടിക്കാട്ടി.