ഏതാനും ദിവസങ്ങള്‍ക്കകം പെട്രോള്‍ വില ലിറ്ററിന് 90 കടക്കും! മുന്നറിയിപ്പുമായി തോമസ് ഐസക്
Recommended Video
പെട്രോള്‍ വിലവര്‍ധനവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. രാജ്യത്ത് അടിക്കടി ഇന്ധന വില ഉയരുന്നതില്‍ മോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഫേസ്ബുക്കിലൂടെ തോമസ് ഐസക് ഉന്നയിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 90 കടക്കുമെന്നും തോമസ് ഐസക് മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ധന വിലവര്‍ധനവിനെതിരെ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് തിങ്കളാഴ്ച നടത്തുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്നും തോമസ് ഐസക് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. തോമസ് ഐസകിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ഡോളറോ രൂപയോ
ആദ്യം സെഞ്ച്വറിയടിക്കുന്നത് ആരായിരിക്കും. ഡോളറിനെതിരെ രൂപയുടെ മൂല്യമോ, ഒരു ലിറ്റർ പെട്രോളിന്റെ വിലയോ? ബാഹ്യഘടകങ്ങളെ ആശ്രയിച്ചാണ് രൂപയുടെ മൂല്യം മാറുന്നത് എന്നാണ് ഇപ്പോൾ നരേന്ദ്രമോദിയുടെ നിലപാട്. പ്രധാനമന്ത്രിക്കസേരയിലെത്തുന്നതിനു മുമ്പ് അങ്ങനെയായിരുന്നില്ലെങ്കിലും (പാകിസ്താന്‍റെയും ബംഗ്ലാദേശിന്‍റെയും ശ്രീലങ്കയുടെയും കറൻസിയുടെ മൂല്യം ഇടിയാതിരിക്കുമ്പോൾ എന്തുകൊണ്ട് ഇന്ത്യയുടെ കറൻസിയുടെ മൂല്യം ഇടിയുന്നു എന്ന അദ്ദേഹത്തിന്റെ വിഖ്യാതമായ പഴയ പ്രസംഗത്തിന് ട്രോളർമാർക്കിടയിൽ ഇപ്പോഴും നല്ല മാർക്കറ്റാണ്).
പകല്‍ക്കൊള്ള
എന്നാൽ പെട്രോൾ വിലയുടെ കാര്യത്തിൽ അദ്ദേഹത്തിനെന്താണ് പറയാനുള്ളത്? അദ്ദേഹം നേതൃത്വം നൽകുന്ന സർക്കാരിന്റെ മാത്രം നയങ്ങളെ ആശ്രയിച്ചാണ് പെട്രോൾ വില കുറയുകയും കൂടുകയും ചെയ്യുന്നത്. വിലവർദ്ധനയെന്ന പേരിൽ നടക്കുന്ന ഈ പകൽക്കൊള്ള അവസാനിപ്പിക്കാൻ എന്തെങ്കിലും അദ്ദേഹം ചെയ്യുമോ?
നൂറ് കടക്കും
ഏതാനും ദിവസങ്ങൾക്കകം പെട്രോൾ വില ലിറ്ററിന് 90 കടക്കും. പിന്നെ ബാക്കി നിൽക്കുന്നത് നൂറിൽ എന്നു തൊടും എന്ന കൌതുകം മാത്രം. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വിലയോ? ബാരലിന് എൺപതു ഡോളറിൽ താഴെ നിൽക്കുമ്പോഴാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വാണം പോലെ കുതിക്കുന്നത്. ഇതിനെന്തു ന്യായം.
താരതമ്യം
എണ്ണവില ബാരലിന് 115 രൂപയായിരുന്നു 2013 ജൂലൈയിൽ. അന്ന് ഒരു ലിറ്റർ പെട്രോളിന് 77 രൂപ. ഇന്നലെ ക്രൂഡോയിലിന് 76.42 ഡോളർ വിലയായി താണപ്പോൾ പെട്രോൾ വില 88 രൂപ. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വിലയും ഇന്ത്യയിലെ എണ്ണവിലയും തമ്മിൽ എന്തു താരതമ്യമാണുള്ളത്?
കേന്ദ്രം ചെയ്തത്
മോദി അധികാരമേറ്റ 2014 മെയ് മാസത്തിൽ ക്രൂഡ് ഓയിൽ വിലാ ബാരലിന് 100 ഡോളറായിരുന്നു. പിന്നീട് വില തുടർച്ചായി ഇടിഞ്ഞു. രണ്ടു വർഷത്തിനുള്ളിൽ അത് ബാരലിന് 35 ഡോളർ എന്ന നിലയിലേയ്ക്ക് ഇടിഞ്ഞു. ആ വിലക്കുറവിന്റ എന്ത് ആനുകൂല്യമാണ് ഉപഭോക്താക്കൾക്ക് ലഭിച്ചത്? ക്രൂഡ് വില ഇടിയുന്നതിന്റെ നേട്ടം വിലക്കുറവായി പ്രതിഫലിക്കാതിരിക്കാൻ എക്സൈസ് തീരുവ കുത്തനെ ഉയർത്തുകയാണ് കേന്ദ്രം ചെയ്തത്.
വിലവര്‍ധനയ്ക്കുണ്ടോ?
ഒന്നും രണ്ടുമല്ല, പതിനാറു തവണ തവണ. ഇരുനൂറു മുതൽ മുന്നൂറു ശതമാനം വരെയാണ് ഈ കാലയളവിനുള്ളിൽ സെൻട്രൽ എക്സൈസ് നികുതി വർദ്ധിപ്പിച്ചത്. സാമാന്യബുദ്ധിയ്ക്കു നിരക്കുന്ന എന്തെങ്കിലും ന്യായം ഈ വിലവർദ്ധനയ്ക്കുണ്ടോ? ജനങ്ങൾ വഹിക്കേണ്ടിവരുന്ന ദുസഹമായ ഭാരത്തെക്കുറിച്ച് ഒരു വേവലാതിയും ഭരിക്കുന്നവർക്കില്ല. മറിച്ച് കോർപറേറ്റുകളുടെ ലാഭം കുറഞ്ഞാൽ ജനങ്ങളുടെ മടിശീല കവർന്ന് അവരെ പ്രീതിപ്പെടുത്താൻ കൈയറപ്പില്ലതാനും.
എന്താണ് വിളിക്കേണ്ടത്
ഈ രാഷ്ട്രീയമാണ് ചർച്ച ചെയ്യേണ്ടത്. അസംസ്കൃത വസ്തുക്കളുടെ വില കുറയുമ്പോൾ ഉൽപ്പന്നങ്ങളുടെ വില സ്വാഭാവികമായി കുറയേണ്ടതാണ്. ആ വിലക്കുറവിന്റെ നേട്ടം ജനങ്ങൾക്ക് ലഭിക്കാതിരിക്കാൻ നികുതി നിരക്ക് കുത്തനെ ഉയർത്തുന്നവരെ ഊട്ടിയറുപ്പൻമാരെന്നല്ലാതെ എന്താണ് വിളിക്കേണ്ടത്?
പെരുങ്കളം
കോർപറേറ്റ് മുന്തിയറുപ്പന്മാരുടെ ലാഭക്കൊതിയടക്കാൻ സ്വന്തം ജനതയെ ഊട്ടിയറുക്കുകയാണ് കേന്ദ്രഭരണാധികാരികൾ. പെട്രോൾ വില നൂറിലേയ്ക്കു കുതിക്കുമ്പോൾ കേന്ദ്രസർക്കാരിനെ നിയന്ത്രിക്കുന്നവർക്ക് കൂസലറ്റ കൊലച്ചിരിയും നിഷ്ക്രിയത്വവും. വില വർദ്ധനയെ ന്യായീകരിക്കാൻ ഇതേവരെ പറഞ്ഞ ന്യായങ്ങളെല്ലാം പെരുങ്കള്ളങ്ങളായിരുന്നുവെന്ന് തെളിഞ്ഞിട്ടും ഒരുളുപ്പുമില്ല.
ജനരോഷം
ജനങ്ങളുടെ മടിശീല പിഴിഞ്ഞ് കോർപറേറ്റുകളുടെ ഖജനാവു നിറയ്ക്കുന്ന ധാർഷ്ട്യത്തിനെതിരെ അതിശക്തമായ ജനരോഷമുയരണം. ജനങ്ങളെ ഇങ്ങനെ ശിക്ഷിക്കാൻ ഒരധികാരവും കേന്ദ്രസർക്കാരിന് ആരും നൽകിയിട്ടില്ല. ഏതാനും വെള്ളിക്കാശിനു വേണ്ടി ജനവിധിയെ കോർപറേറ്റുകൾക്ക് ഒറ്റികൊടുക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. ഊറ്റിപ്പിഴിഞ്ഞ പണം കൊണ്ട് കക്കൂസു കെട്ടിക്കൊടുക്കും എന്നൊക്കെയുള്ള വിതണ്ഡവാദങ്ങൾ കൊണ്ടൊന്നും ജനരോഷം തടയാനാവില്ല. തീവെട്ടിക്കൊള്ളയ്ക്ക് ചീട്ടെഴുതുന്ന ഭരണം നമുക്കു വേണ്ട.
നട്ടല്ലൊടിക്കുന്നു
നാളെ നടക്കുന്ന ദേശീയ ഹർത്താൽ ജനദ്രോഹികൾക്ക് കനത്ത താക്കീതായി മാറണം. അടിക്കടി പെട്രോൾ ഡീസൽ വില വർദ്ധിക്കുന്നത് നാടിന്റെ നട്ടെല്ലൊടിക്കുകയാണ്. പ്രളയം തകർത്ത കേരളമാണ് ഈ വിലവർദ്ധനയുടെ കെടുതിയ്ക്ക് ഏറ്റവും കൂടുതൽ ഇരയാകുന്നത്. ഈ സാഹചര്യത്തിൽ ഒറ്റക്കെട്ടായ പ്രതിഷേധം നാം പ്രകടിപ്പിക്കേണ്ടതുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം