ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ ഏറ്റവും വിഷമിപ്പിക്കുന്ന ഘടകം ഇതാണ്;കുറിപ്പുമായി തോമസ് ഐസക്
ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ ഏറ്റവും വിഷമിപ്പിക്കുന്ന ഘടകം ഇതാണ്;കുറിപ്പുമായി തോമസ് ഐസക്
തിരുവനന്തപുരം;പൊതുവിദ്യാഭ്യാസത്തിലും പൊതുജനാരോഗ്യത്തിലും കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് ഉണ്ടായിട്ടുള്ള വിസ്മയകരമായ കുതിപ്പ് ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ ഏറ്റവും വിഷമിപ്പിക്കുന്ന ഘടകമാണെന്ന് ധനമന്ത്രി തോമസ് ഐസക്.നേട്ടങ്ങൾ യുഡിഎഫിന്റെ ഉറക്കംകെടുത്തുന്നുണ്ട്. വേവലാതിയിൽ നിന്ന് രക്ഷപെടാൻ ഈ നേട്ടങ്ങളെയാകെ ഇകഴ്ത്താൻ പറ്റുമോ എന്നാണ് മാനിഫെസ്റ്റോയിലൂടെ യുഡിഎഫ് പരീക്ഷിക്കുന്നതെന്നും യുഡിഫിന്റേയും എൻഡിഎഫിന്റേയും മാനിഫെസ്റ്റോ വിശകലനം ചെയ്ത് കൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിൽ മന്ത്രി പറഞ്ഞു. പോസ്റ്റ് വായിക്കാം

വിദ്യാഭ്യാസ മേഖല
തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ - എൽഡിഎഫും യുഡിഎഫും - 3
പൊതുവിദ്യാഭ്യാസത്തിലും പൊതുജനാരോഗ്യത്തിലും കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് ഉണ്ടായിട്ടുള്ള വിസ്മയകരമായ കുതിപ്പ് ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ ഏറ്റവും വിഷമിപ്പിക്കുന്ന ഘടകമാണ്.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പൊതുവിദ്യാലയത്തിൽ നിന്നും കുട്ടികൾ കൊഴിഞ്ഞു പോവുകയായിരുന്നു. പൊതു ആശുപത്രികളിൽ ചികിത്സിക്കുന്നവരുടെ എണ്ണം കുറയുകയായിരുന്നു. എന്നാൽ കഴിഞ്ഞ നാലുവർഷംകൊണ്ട് 5ലക്ഷം കുട്ടികൾ അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ നിന്ന് പൊതുവിദ്യാലയങ്ങളിലേയ്ക്ക് റ്റിസി വാങ്ങി വന്നു. ജനുവരി സ്കൂളുകൾ തുറക്കുമ്പോൾ ഇവരുടെ എണ്ണം 6.5 ലക്ഷം എങ്കിലും വരുമെന്നാണ് കണക്കാക്കുന്നത്. ഈ കുട്ടികളുടെ രക്ഷിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവി ഈ സർക്കാരിന്റെ വിദ്യാലയങ്ങളിൽ സുരക്ഷിതമാണെന്ന് പ്രവർത്തിയിലൂടെ വോട്ട് ചെയ്തുകഴിഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതുജനാരോഗ്യ മേഖലയിൽ യുഡിഎഫ് ഭരണകാലത്ത് 38 ശതമാനം ജനങ്ങളേ സർക്കാർ ആശുപത്രികളിൽ വന്നിരുന്നുള്ളൂ. കോവിഡിനു മുമ്പ് ഇത് 48 ശതമാനമായി ഉയർന്നു. ഇപ്പോൾ മഹാഭൂരിപക്ഷം ജനങ്ങളും സർക്കാർ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. നമ്മുടെ പൊതു ആരോഗ്യ മേഖലയുടെ കരുത്ത് ആഗോള അംഗീകാരം നേടിക്കഴിഞ്ഞു.
ഈ നേട്ടങ്ങൾ യുഡിഎഫിന്റെ ഉറക്കംകെടുത്തുന്നുണ്ട്. വേവലാതിയിൽ നിന്ന് രക്ഷപെടാൻ ഈ നേട്ടങ്ങളെയാകെ ഇകഴ്ത്താൻ പറ്റുമോ എന്നാണ് മാനിഫെസ്റ്റോയിലൂടെ യുഡിഎഫ് പരീക്ഷിക്കുന്നത്.അധികാരവികേന്ദ്രീകരണത്തെ മിഷനുകൾ തകർക്കുകയാണത്രേ. അവരുടെ ഭരണകാലത്ത് ആരംഭിച്ച സ്മാർട്ട് ക്ലാസ് റൂം പദ്ധതി "ഇപ്പോൾ എൽഡിഎഫിന്റെ അക്കൗണ്ടിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്"എന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെക്കുറിച്ച് പറയുന്നത്.

യുഡിഎഫ് വാഗ്ദാനം
ഇനി ആർദ്രം മിഷനെക്കുറിച്ചോ? "യുഡിഎഫിന്റെ സമഗ്ര ആരോഗ്യ പദ്ധതിയുടെ പേര് മാറ്റിയതാണ് ആർദ്രം മിഷൻ". എല്ലാം അവരുടെ കാലത്തുതന്നെ ചെയ്തവയായതുകൊണ്ട് പ്രത്യേകിച്ച് അധികമൊന്നും ഈ മേഖലകളിൽ ഭാവിയിൽ ചെയ്യാനായി അവർ കാണുന്നില്ല.
കോവിഡുമായിട്ടുള്ള എല്ലാവിധ ചികിത്സാ ചെലവുകളും സർക്കാർ തന്നെ വഹിച്ചുകൊണ്ടിരിക്കുന്ന കേരളത്തിൽ യുഡിഎഫിന്റെ വാഗ്ദാനം "കോവിഡ് വാക്സിൻ എല്ലാ വാർഡുകളിലും ഉറപ്പാക്കും" എന്നാണ്. കോവിഡ് വാക്സിൻ എങ്ങനെയാണ് ഓരോ വാർഡിലും സൂക്ഷിക്കുകയെന്ന് യുഡിഎഫ് വിശാരദൻമാർ ജനങ്ങളെയൊന്ന് ബോധ്യപ്പെടുത്തട്ടെ. എത്ര പരിഹാസ്യമാണ് വാഗ്ദാനങ്ങൾ!
യുഡിഎഫ് അധികാരത്തിൽ വന്നാൽ "അടിസ്ഥാനസൗകര്യങ്ങൾക്കു പുറമേ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് പദ്ധതി ആവിഷ്കരിക്കും" എന്നു തുടങ്ങി വിദ്യാഭ്യാസത്തെക്കുറിച്ച് ചില പൊതുപ്രസ്താവനകളുണ്ട്. ഏതായാലും അടിസ്ഥാനസൗകര്യങ്ങൾ ഈ സർക്കാർ സൃഷ്ടിച്ചുവെന്ന് സമ്മതിച്ചല്ലോ.

കാണാൻ കഴിയില്ല
നിലവാരം മെച്ചപ്പെടുത്താൻ ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നതിനേക്കാൾ മെച്ചപ്പെട്ടത് എന്ത് ചെയ്യുമെന്ന് യുഡിഎഫ് മാനിഫെസ്റ്റോ മുഴുവൻ പരതിയാലും നമുക്ക് കാണാൻ കഴിയില്ല.
യുഡിഎഫ് മാനിഫെസ്റ്റോ മുഴുവൻ പലതവണ വായിച്ചിട്ടും വയോജനങ്ങളെക്കുറിച്ച് ഒരു വാചകം കണ്ടെത്താനായില്ല. എൽഡിഎഫ് മാനിഫെസ്റ്റോ വാഗ്ദാനം ചെയ്യുന്നത് തദ്ദേശഭരണ സ്ഥാപനങ്ങളെ വയോജന സൗഹൃദമാക്കുമെന്നാണ്. ഇതിനു കൃത്യമായ മാനദണ്ഡങ്ങളും പരിപാടികളും നിർദ്ദേശിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനം എല്ലാ വാർഡിലും വരുന്ന വയോക്ലബ്ബുകളും കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള വയോജനങ്ങളുടെ അയൽക്കൂട്ടങ്ങളുമാണ്.
കലാ, സാംസ്കാരിക, കായിക രംഗത്തെക്കുറിച്ചും യുഡിഎഫ് മാനിഫെസ്റ്റോയിൽ പരാമർശമില്ല.
ഗ്രാമീണ റോഡുകളെക്കുറിച്ച് പരാമർശമില്ല.

സമാനമായ നിലപാടുകളാണ്
എൽഡിഎഫ് മാനിഫെസ്റ്റോ ആകട്ടെ ഓരോ പ്രദേശത്തിനും റോഡ് മാസ്റ്റർപ്ലാൻ ഉണ്ടാക്കുമെന്നും റോഡുകളുടെ ഗുണനിലവാര മാനദണ്ഡങ്ങൾക്കു രൂപം നൽകുമെന്നും വ്യക്തമാക്കുന്നുണ്ട്.
ബഡ്സ്കൂളുകളെക്കുറിച്ചും സ്പെഷ്യൽ സ്കൂളുകളെക്കുറിച്ചും യുഡിഎഫ് മാനിഫെസ്റ്റോയ്ക്ക് ഒന്നും പറയാനില്ല. കുറ്റം മാത്രം പറയാൻ പാടില്ലല്ലോ. ശുചിത്വ പരിപാടിയെക്കുറിച്ച് രണ്ട് മാനിഫെസ്റ്റോയിലും സമാനമായ നിലപാടുകളാണ്. പക്ഷെ, കഴിഞ്ഞ അഞ്ചു വർഷം ഒന്നും ചെയ്തില്ലായെന്നു പറയാനാണ് കൂടുതൽ സ്ഥലം യുഡിഎഫ് ചെലവഴിക്കുന്നത്. എന്നാൽ പകുതിയിലേറെ തദ്ദേശഭരണ സ്ഥാപനങ്ങൾ ഇന്ന് ശുചിത്വ മാനദണ്ഡങ്ങൾ നേടിക്കഴിഞ്ഞു. ഇത് എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്ന കൃത്യവും വ്യക്തവുമായ നിർദ്ദേശം എൽഡിഎഫ് മാനിഫെസ്റ്റോ നൽകുന്നുണ്ട്.

പൂർണ്ണമായും പരാജയപ്പെടുന്നു
ചുരുക്കത്തിൽ സേവന മേഖലയിൽ കഴിഞ്ഞ അഞ്ചു വർഷക്കാലത്തിനിടയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്.അതിന്റെയടിസ്ഥാനത്തിൽ അടുത്ത അഞ്ചു വർഷംകൊണ്ട് ഈ സേവനങ്ങൾ കൂടുതൽ മികവുറ്റതാക്കാനുള്ള കർമ്മപരിപാടിയും എൽഡിഎഫ് മുന്നോട്ടു വയ്ക്കുന്നുണ്ട്. എന്നാൽ യുഡിഎഫ് മാനിഫെസ്റ്റോ ആകട്ടെ കഴിഞ്ഞ അഞ്ചു വർഷത്തെ നേട്ടങ്ങൾ ഇകഴ്ത്തുന്നതിനുവേണ്ടിയിട്ടാണ് പേജുകൾ ചെലവഴിച്ചിട്ടുള്ളത്. അതുകൊണ്ട് ഒരു ബദൽ പരിപാടി മുന്നോട്ടു വയ്ക്കുന്നതിന് പൂർണ്ണമായും പരാജയപ്പെടുന്നു.












Click it and Unblock the Notifications