പി വി അൻവർ പൊതുപ്രവർത്തകർക്ക് മാതൃക..... അൻവറിനെ പുകഴ്ത്തി തോമസ് ഐസക്
തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പിവി അൻവറിനെ പുകഴ്ത്തി ധനമന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ്. പി വി അൻവർ പൊതുപ്രവർത്തകർക്കാകെ മാതൃകയാണെന്ന് തോമസ് ഐസക് പറയുന്നു. അതിരൂക്ഷമായ മഴക്കെടുതി നേരിട്ട നിലമ്പൂരിൽ പി വി അൻവറിന്റെ ഇടപെടലുകൾ ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.
ചിദംബരത്തെ അഴിയെണ്ണിക്കാന്‍ സിബിഐ; കേസില്‍ ചിദംബരത്തിന്റെ മുമ്പിലുള്ള വഴികള്‍ ഇങ്ങനെ...
രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസപ്രയത്നങ്ങൾക്കും ഏറ്റവും സമർത്ഥമായ രീതിയിലാണ് അദ്ദേഹം സോഷ്യൽ മീഡിയയെ ഉപയോഗിച്ചത്. ഇത്തരം ദുരന്തങ്ങളെ അതിജീവിക്കേണ്ടതെങ്ങനെ എന്നകാര്യത്തിൽ ഒരു കേസ് സ്റ്റഡിയാണ് അദ്ദേഹത്തിൻറെ ഇടപെടലുകളെന്നും തോമസ് ഐസക് പറയുന്നു.
തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
തുടർപ്രളയങ്ങളും ഉരുൾപൊട്ടലും ദുരന്തം വിതച്ച നിലമ്പൂരിൽ, പി വി അൻവർ എംഎൽഎ നടത്തിയ ഇടപെടലുകൾ പൊതുപ്രവർത്തകർക്കാകെ മാതൃകയാണ്. രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസപ്രയത്നങ്ങൾക്കും ഏറ്റവും സമർത്ഥമായ രീതിയിലാണ് അദ്ദേഹം സോഷ്യൽ മീഡിയയെ ഉപയോഗിച്ചത്. ഇത്തരം ദുരന്തങ്ങളെ അതിജീവിക്കേണ്ടതെങ്ങനെ എന്നകാര്യത്തിൽ ഒരു കേസ് സ്റ്റഡിയാണ് അദ്ദേഹത്തിന്റെ ഇടപെടലുകൾ.
മഴ കനത്ത ആഗസ്റ്റ് എട്ടു മുതൽ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജ് ഞാനൊന്ന് ഓടിച്ചു നോക്കി. രക്ഷാപ്രവർത്തനങ്ങൾക്ക്, സഹായമെത്തിക്കുന്നതിന്, വ്യാജവാർത്തകളിൽ നിന്ന് ആശ്വാസം പകരുന്നതിന്, വിദൂരത്തുള്ള ബന്ധുക്കളുടെ അന്വേഷണങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നതിന്, രക്ഷാപ്രവർത്തനങ്ങളുടെ സംഘാടനത്തിന്, ഇതരപ്രദേശങ്ങളിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരുടെ ഏകോപനത്തിന് തുടങ്ങി ഏറ്റവുമൊടുവിൽ റീബിൽഡ് നിലമ്പൂർ എന്ന ബ്രഹത്പദ്ധതി യാഥാർത്ഥ്യമാക്കുന്നതിൽ എത്തി നിൽക്കുന്ന മഹാപ്രയത്നത്തിൻ്റെ നാൾവഴികളുടെ ചിട്ടയായ രേഖപ്പെടുത്തലാണ് ആ പേജിൽ. പ്രളയം ആരംഭിച്ച് മണിക്കൂറുകൾക്കകം എംഎൽഎ ഓഫീസ് 24x7 ഹെൽപ്പ് ഡെസ്കാക്കി മാറ്റുകയും മുഴുവൻ പ്രവർത്തനങ്ങൾക്കും അദ്ദേഹം നേരിട്ടു തന്നെ നേതൃത്വം നൽകുകയും ചെയ്തു.
ദുരന്തവേളയിൽ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജ് എത്രമാത്രം പ്രയോജനകരമായിരുന്നു എന്ന് പല പോസ്റ്റുകൾക്കും ചുവടെയുള്ള കമന്റുകൾ സാക്ഷി പറയുന്നുണ്ട്. പെരുമഴയത്ത് വൈദ്യുതിബന്ധം പൂർണമായും നിലയ്ക്കുകയും മൊബൈൽ നെറ്റുവർക്കുകൾ പ്രവർത്തനരഹിതമാവുകയും ചെയ്തപ്പോൾ പുറംലോകത്തെ നിലമ്പൂരുമായി ബന്ധിപ്പിച്ചത് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജാണ്. പ്രവാസികൾ അടക്കമുള്ളവർ നിലമ്പൂരുമായി ആ സമയത്ത് നിത്യസമ്പർക്കം പുലർത്തിയത് അൻവറിൻ്റെ പേജു വഴിയായിരുന്നു. അൻവർ തന്നെ പറഞ്ഞതുപോലെ ഒരു മിനി കൺട്രോൾ റൂമായി ഫേസ്ബുക്ക് പേജിനെ സമീപിക്കുകയും അങ്ങനെ ആക്കിത്തീർക്കുന്നതിൽ പൂർണമായും വിജയിക്കുകയും ചെയ്തു. അഞ്ചു സന്നദ്ധ പ്രവർത്തകർ അടങ്ങിയ ടീമാണ് ഈ ചുമതല കൈകാര്യം ചെയ്തതെന്നും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. എംഎൽഎയുടെ സ്റ്റാഫും പൂർണമായും ഈ പ്രവർത്തനങ്ങളിൽ പങ്കാളികളായി. അവരെയെല്ലാപേരെയും ഹൃദയത്തോട് ചേർത്ത് അഭിവാദ്യം ചെയ്യുന്നു.
രാഷ്ട്രീയവും അല്ലാത്തതുമായ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് നിലമ്പൂരിനുവേണ്ടി പൊതുസമൂഹത്തെയാകെ അണിനിരത്താൻ അൻവറിനു കഴിഞ്ഞിട്ടുണ്ട്. റീബിൽഡ് നിലമ്പൂർ യാഥാർത്ഥ്യമാക്കാനും ആ കൂട്ടായ്മ തുടരണം. ഈ ഗതിവേഗത്തിൽ മുന്നോട്ടു പോയാൽ, എത്രയും പെട്ടെന്നു തന്നെ പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ കഴിയും.
പിവി അൻവറിന് എന്റെ സല്യൂട്ട്...