'ഉന്നാവ യുപിയിലാണ്, യുപി ഭരിക്കുന്നത് ബിജെപിയും, എന്ത് മാത്രം ക്രൂരമായ മനുഷ്യരാണ്'
തിരുവനന്തപുരം: ഉന്നാവോ ബലാത്സംഗ കേസില്‍ പെൺകുട്ടിയുടെ കുടുംബം അനുഭവിച്ച ദുരന്തം അമിക്കസ് ക്യൂറി വി ഗിരി വിശദീകരിക്കവെയാണ് ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ചോദിച്ചത്. സംഭവത്തില്‍ ശക്തമായ ഇടപെടല്‍ നടത്തിയ കോടതി പെണ്‍കുട്ടിയ്ക്ക് ഇടക്കാല നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കാനും നിര്‍ദ്ദേശിച്ചിരുന്നു. ഇന്ത്യയുടെ നെഞ്ചിലാണ് ചീഫ് ജസ്റ്റിസിന്റെ ആ ചോദ്യം ചെന്നു തറച്ചതെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. മനസാക്ഷിയുള്ള ഓരോ പൗരനും സ്വയം ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യം സുപ്രിംകോടതി ചീഫ് ജസ്റ്റിസിനും അടക്കിവെയ്ക്കാൻ കഴിഞ്ഞില്ലെന്നും എന്ത് മാത്രം ക്രൂരമായ മനുഷ്യരാണ് യുപി ഭരിക്കുന്നതെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം ചോദിക്കുന്നു.
ഇന്ത്യയുടെ നെഞ്ചിലാണ് ചീഫ് ജസ്റ്റിസിന്റെ ആ ചോദ്യം ചെന്നു തറച്ചത്. മനസാക്ഷിയുള്ള ഓരോ പൌരനും സ്വയം ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യം സുപ്രിംകോടതി ചീഫ് ജസ്റ്റിസിനും അടക്കിവെയ്ക്കാൻ കഴിഞ്ഞില്ല.ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്?ഉന്നാവാ ദുരന്തം ഇന്ത്യൻ മനസാക്ഷിയെ എക്കാലവും വേട്ടയാടും. ഇങ്ങനെയൊരു സംഭവം നമ്മുടെ ഓർമ്മയിലില്ല. ജോലി തേടി എംഎൽഎയെ സമീപിച്ച ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെടുന്നു. പ്രതിസ്ഥാനത്തുള്ളത് ബിജെപിയുടെ എംഎൽഎ. പിന്നെ സംഭവിച്ചത് സിനിമയിലോ സാഹിത്യത്തിലോ പോലും ഭാവന ചെയ്യാൻ ഭയക്കുന്ന തുടർ സംഭവങ്ങൾ.
ആ പെൺകുട്ടിയുടെ അമ്മ കൂട്ട ബലാത്സംഗത്തിന് ഇരയാകുന്നു. അച്ഛനെ പോലീസുകാർ കള്ളക്കേസിൽക്കുടുക്കി കൊലപ്പെടുത്തുന്നു. ദുരൂഹസാഹചര്യത്തിൽ ദൃക്സാക്ഷിയുടെ മരണം. ഒടുവിലിതാ, ബലാത്സംഗക്കേസ് വിചാരണയ്ക്കെടുക്കാറായപ്പോൾ ആ കുട്ടി സഞ്ചരിച്ച വാഹനത്തിൽ ലോറിയിടിക്കുന്നു. രണ്ടുപേർ തൽക്ഷണം കൊല്ലപ്പെടുന്നു. പെൺകുട്ടി വെന്റിലേറ്ററിൽ. കൊടുംക്രൂരരായ ഏകാധിപതികളുടെ നാട്ടിൽപ്പോലും കേട്ടുകേൾവിയില്ലാത്ത ഈ ദുരന്തപരമ്പരയ്ക്കു മുന്നിലാണ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പൊട്ടിത്തെറിച്ചത്.
എന്താണ് ഈ സംഭവത്തിൽ നിന്ന് നാം മനസിലാക്കേണ്ടത്. ഉന്നാവ യുപിയിലാണ്. യുപി ഭരിക്കുന്നത് ബിജെപിയും. പ്രതിസ്ഥാനത്ത് ബിജെപിയുടെ എംഎൽഎ. എന്തുമാത്രം ക്രൂരന്മാരായ മനുഷ്യരാണ് ആ സംസ്ഥാനത്തെ അധികാരം കൈകാര്യം ചെയ്യുന്നത് എന്നു നോക്കൂ. പരാതിപ്പെടാൻ ധൈര്യം കാണിച്ച ആ പെൺകുട്ടിയ്ക്ക് കുറ്റവാളികൾ നൽകിയ ശിക്ഷയാണ് മുകളിൽ വിവരിച്ച സംഭവ പരമ്പര. സംസ്ഥാന ഭരണസംവിധാനത്തിന്റെ മുഴുവൻ പിന്തുണയും ഇല്ലാതെ ഇങ്ങനെയൊരു കൊടുംക്രൂരതയ്ക്കിവർ ഇറങ്ങിപ്പുറപ്പെട്ടത്.
Recommended Video
ക്രിമിനലുകളുടെ കളിപ്പാവയായി ഭരണസംവിധാനം മാറുകയാണ്. ഈ രാജ്യത്ത് അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആ സാഹചര്യത്തിൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസിൽ നിന്നുയർന്ന ചോദ്യം പോലും പ്രതീക്ഷാവഹമാണ്. ഉന്നാവ കേസ് സുപ്രിംകോടതിയുടെ മേൽനോട്ടത്തിൽ നടത്താൻ തീരുമാനിച്ചത് എന്തുകൊണ്ടും ഉചിതമായി.