കേന്ദ്രം ആദ്യം കുറയ്ക്കട്ടെ, എന്നിട്ടാവാം കേരളത്തിന്റെ കാര്യം... ജെയ്റ്റലിക്കെതിരെ തോമസ് ഐസക്ക്
തിരുവനന്തപുരം: ഇന്ധന വില ലക്ഷ്യമില്ലാതെ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചിരുന്നു. സംസ്ഥാനങ്ങളോടും നികുതി കുറയ്ക്കാന്‍ ആവശ്യപ്പെടുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിലെ കള്ളത്തരങ്ങള്‍ പൊളിച്ചടുക്കിയിരിക്കുകയാണ് തോമസ് ഐസക്. ഇന്ധനവിലയില്‍ നാമമാത്രമായ കുറവ് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ വരുത്തിയിരിക്കുന്നതെന്ന് ഐസക്ക് പറഞ്ഞു. വലിയ വര്‍ധനയാണ് നേരത്തെ വരുത്തിയത്. അതിന് ശേഷം ചെറിയൊരു കുറവാണ് വരുത്തിയത്. ഇതിനെ വലിയ കാര്യമായി സംസ്ഥാനം കാണുന്നില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.
ബിജെപിയുടെ തട്ടിപ്പ് മനസിലാക്കാത്തവരല്ല ജനങ്ങൾ; ഇന്ധനവില കുറച്ച് തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്?
ഒന്‍പത് രൂപയോളം നികുതിയാണ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്.ഇതിന് ശേഷമാണ് ഒന്നര രൂപ കുറച്ചത്. ഡീസലിന് 14 രൂപയും നികുതി വര്‍ധിപ്പിച്ചു. ഈ വര്‍ധിച്ച തുക മുഴുവന്‍ ആദ്യം ജെയ്റ്റ്ലി കുറയ്ക്കട്ടെ, അതിന് ശേഷം കേരളം നികുതി കുറയ്ക്കുന്നത് ആലോചിക്കാമെന്നും ഐസക്ക് വ്യക്തമാക്കി. കേരള സര്‍ക്കാര്‍ ഇന്ധന നികുതി നേരത്തെ തന്നെ കുറച്ചതാണ്. ഇപ്പോഴുള്ള കുറവ് വെറും 10 ശതമാനം മാത്രമാണ്. ബാക്കി 90 ശതമാനം കുറയ്ക്കുമ്പോള്‍ ഇക്കാര്യം ആലോചിക്കാം. ഞങ്ങള്‍ വര്‍ധിപ്പിച്ചത് പൂര്‍ണമായും ഞങ്ങള്‍ കുറച്ചു, ഇനി നിങ്ങള്‍ കുറയ്ക്കു എന്നാണെങ്കില്‍ അതിലൊരു ന്യായമുണ്ട്. എന്നാല്‍ ഇപ്പോഴത്തേത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്നും ധനമന്ത്രി പറഞ്ഞു.
ബിജെപിയുടെ രാഷ്ട്രീയം ജനങ്ങള്‍ക്ക് മനസ്സിലാവും. പറയുന്നതിലൊക്കെ ഒരു ന്യായം വേണ്ടേ. പേരിന് കുറച്ചിട്ട് ബാക്കി സംസ്ഥാനം കുറയ്ക്കട്ടെ എന്ന് പറഞ്ഞാല്‍ എന്താണ് ചെയ്യുക. ഇതില്‍ മറ്റൊന്നും പറയാനില്ലെന്നും, ഇന്ധന നികുതി കുറയ്ക്കാന്‍ സംസ്ഥാനം ഉദ്ദേശിക്കുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു. നേരത്തെ മൂല്യവര്ധതി നികുതിയില്‍ നിന്ന് രണ്ടര രൂപ കുറയ്ക്കാന്‍ അരുണ്‍ ജെയ്റ്റ്ലി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളം നിലപാട് വ്യക്തമാക്കിയത്.
മോശമായി പെരുമാറിയവന്റെ കരണത്തടിച്ചെന്ന് തുറന്ന് പറഞ്ഞ് ഭാമ; എന്നാല്‍ അത് സംവിധായകനെയല്ല