സാലറി ചലഞ്ച് വിസമ്മതം അറിയിച്ചവർക്ക് സമ്മതിക്കാൻ അവസരം; സാലറി ചലഞ്ച് തുടരും...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകുന്ന സാലറി ചലഞ്ച് ശനിയാഴ്ച അവസാനിക്കാനിരിക്കെ ചലഞ്ച് തുടരുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക്. സാലറി ചാലഞ്ച് ആവേശകരമായ അനുഭവമായിരുന്നു. സെക്രട്ടേറിയറ്റില്‍ 4439 ജീവനക്കാരില്‍ 698 വിസമ്മതപത്രം നൽകിയെന്നും മന്ത്രി അറിയിച്ചു. നേരത്തെ വിസമ്മതമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അക്കാര്യമറിയിക്കാനുള്ള തീയതി നീട്ടില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കിയിരുന്നു.
വിസമ്മതമുള്ളവര്‍ക്ക് അക്കാര്യം അറിയിക്കാൻ ശനിയാഴ്ച ഓഫിസ് സമയം അവസാനിക്കുന്നത് വരെയേ സമയം അനുവദിച്ചിരുന്നുള്ളൂ. സാലറി ചലഞ്ചിന് വിസമ്മതപത്രം വാങ്ങുന്നതിനെതിരെ പ്രതിപക്ഷ സർവീസ് സംഘടനകൾ പ്രതിഷേധം അറിയിച്ചിരുന്നു. അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ പെന്‍ഷന്‍കാരില്‍ നിര്‍ബന്ധം ചെലുത്തില്ലെന്നും ധനമന്ത്രി അറിയിച്ചു.

പ്രവാസി ചിട്ടി ആരംഭിക്കും
സാലറി ചലഞ്ചിൽ എയ്ഡഡ് സ്കൂള്‍ ജീവനക്കാരാണ് അധികം സഹകരിക്കാതിരുന്നത്. ശനിയാഴ്ച വിസമ്മത പത്രം നല്‍കാത്ത എല്ലാ ജീവനക്കാരില്‍നിന്നും ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് പിടിക്കും. പ്രവാസി ചിട്ടി രണ്ടാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കും. 10,000 പേര്‍ ചിട്ടിയില്‍ ചേരാന്‍ തയാറായിട്ടുണ്ടെന്നും ധനകാര്യമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

പെൻഷൻകാരിൽ നിന്ന് പണം പിടിക്കില്ല
സമ്മതപത്രമില്ലാതെ പെന്‍ഷന്‍കാരില്‍നിന്ന് പണം പിടിക്കില്ല. സര്‍ക്കാരിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് നിരവധി പെന്‍ഷന്‍കാര്‍ പണം തരാന്‍ സന്നദ്ധത അറിയിച്ചിരുന്നുവെന്നും തോമസ് ഐസക്ക് അറിയിച്ചു. ഇതനുസരിച്ച് ട്രഷറി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കുന്നതിനായി വകുപ്പിനകത്താണ് ട്രഷറി ഡയറക്ടറുടെ സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. മാനദണ്ഡങ്ങള്‍ വ്യക്തമാക്കി വിശദമായ ഉത്തരവ് ഇറങ്ങുന്നതുവരെ ആ സര്‍ക്കുലര്‍ നിലനിൽക്കുമെന്നും മന്ത്രി അറിയിച്ചു.

സര്‍ക്കാര്‍ ജീവനക്കാരെയും പെന്‍ഷന്‍കാരെയും ഒരുപോലെ കാണില്ല
സര്‍ക്കാര്‍ ജീവനക്കാരെയും പെന്‍ഷന്‍കാരെയും സര്‍ക്കാര്‍ ഒരുപോലെ കാണില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ഭൂരിഭാഗം സര്‍ക്കാര്‍ ജീവനക്കാരും സാലറി ചലഞ്ചിൽ സഹകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. തെറ്റായ നിലയില്‍ ചിന്തിക്കുന്ന സംഘടനകളെ തിരുത്താന്‍ പ്രതിപക്ഷം തയാറാകണമെന്നും കോടിയേരി പറഞ്ഞു.

2600 കോടി രൂപ കിട്ടുമെന്ന് പ്രതീക്ഷ
പല ഓഫിസുകളിലും ഇരുസംഘടനകളും തമ്മില്‍ ഏറ്റുമുട്ടലിന്റെ വക്കില്‍വരെ എത്തിയിരുന്നു. സാലറി ചലഞ്ച് വഴി ദുരിതാശ്വാസനിധിയിലേക്ക് 2600 കോടി രൂപ കിട്ടുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ശമ്പളം തരില്ലെന്നുപറയാന്‍ ചമ്മലുണ്ടാകുമെന്ന് ആദ്യം പറഞ്ഞ ധനമന്ത്രി പിന്നീട് പറ്റുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാല്‍ മതിയെന്ന് മയപ്പെടുത്തുകയായിരുന്നു.

സമ്മതം പത്രം നൽകാത്തവർക്ക് സ്ഥലം മാറ്റം?
ശമ്പളവിഭാഗത്തിലാണ് വിസമ്മതപത്രം സമര്‍പ്പിക്കേണ്ടത്. ശമ്പളം നല്‍കാന്‍ സമ്മതമാണ്, സമ്മതമല്ല എന്നീ വ്യവസ്ഥകള്‍ മാറ്റി എത്രതുക സംഭാവന നല്‍കാന്‍ തയ്യാറാണ് എന്നറിയിക്കാന്‍ അവസരമൊരുക്കണം എന്നായിരുന്നു പ്രതിപക്ഷ സംഘടനകളുടെ വാദം. ശമ്പളം നല്‍കാത്തവരെ സ്ഥലംമാറ്റുമെന്ന് ഭരണപക്ഷസംഘടനകളുടെ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായും ആക്ഷേപമുണ്ടായിരുന്നു.












Click it and Unblock the Notifications