മസാലബോണ്ട്: പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സര്‍ക്കാര്‍: രേഖകള്‍ പ്രതിപക്ഷത്തിന് പരിശോധിക്കാം
തിരുവനന്തപുരം: മസാലബോണ്ട് വിവാദത്തില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ധനമന്ത്രി തോമസ് ഐസക്കിന്റെ മറുപടി. പലിസ നിരക്ക് ഏറ്റവും കുറവെന്ന് പറഞ്ഞിട്ടില്ല. കമ്പോളത്തില്‍ വായ്പ എടുക്കണമെങ്കില്‍ ഇത് കൊടുക്കേണ്ടി വരും. കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട ഏത് രേഖകളും പ്രതിപക്ഷ നേതാവിനും എംഎല്‍മാര്‍ക്കും പരിശോധിക്കാമെന്നും തോമസ് ഐസ്ക് സഭയില്‍ പറഞ്ഞു.
മസാല ബോണ്ടിൽ സര്‍ക്കാര്‍ നടപടികൾ ആകെ ദുരൂഹമാണ്. എസ് എൻ സി ലാവ്ലിൻ കമ്പനി യിൽ 20 ശതമാനം ഷെയർ സി ഡി പി ക്യുവിന് ഉണ്ട്. ലാവ്ലിന്റെ പ്രതിരൂപമാണ് സിഡിപിക്യു. ലാവ്ലിൻ കമ്പനിയെ സഹായിക്കാൻ എന്ത് പ്രതിബദ്ധതയാണ് മുഖ്യമന്ത്രിക്കുള്ളതെന്നും മസാല ബോണ്ടിനെ കുറിച്ച് നിയമസഭയിൽ നടന്ന പ്രത്യേക ചര്‍ച്ചയിൽ രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു.
കല്യാണം കഴിഞ്ഞ് കുട്ടിയുണ്ടായ ശേഷം താലികെട്ടുന്നത് പോലെയാണ് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ മുഖ്യമന്ത്രിയുടെ മണിയടി. മസാലാബോണ്ട് വിഷയത്തില്‍ സംശയങ്ങള്‍ ഉന്നയിച്ച തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നടപടിയാണ് ധനമന്ത്രിയില്‍ നിന്ന് നേരത്തെ ഉണ്ടായതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മസാല ബോണ്ടിലെ വ്യവസ്ഥകൾ ദുരൂഹമാണെന്നും ഉയര്‍ന്ന പലിശ സംസ്ഥാന സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്നും അതിനാല്‍ വിഷയത്തില്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ശൂന്യവേളയുടെ ആരംഭത്തില്‍ അരുവിക്കര എംഎല്‍എ എസ് ശബരീനാഥന് നല്കിയ അടിയന്തര പ്രമേയ നോട്ടീസിലൂടെ യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു.
ശബരീനാഥന്റെ നോട്ടീസ് പരിഗണിച്ച സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ഇത് ചര്‍ച്ച ചെയ്യാവുന്ന കര്യമല്ലേ എന്ന് ഭരണപക്ഷത്തോട് ആരാഞ്ഞു. തുടര്‍ന്ന് ശ്രദ്ധക്ഷണിക്കലിനും സബ്മിഷനുകള്‍ക്കും ശേഷം വിഷയം ചര്‍ച്ച ചെയ്യാമെന്ന് വ്യക്തമാക്കി തോമസ് ഐസക്ക് രംഗത്ത് എത്തുകയായിരുന്നു.