അമിത് ഷായുടെ കൈവശം തങ്ങള്‍ക്കുള്ള ജാമ്യത്തുക കൂടിയുണ്ടാകുമെന്നു പ്രതീക്ഷിച്ചവർക്ക് നിരാശ: മന്ത്രി
ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് എതിരായ സമരം ബിജെപി ദേശീയ നേതൃത്വം എറ്റെടുക്കുന്നു എന്നതിന്റെ ശക്തമായ സൂചനയായിരുന്നു കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നല്‍കിയത്. പ്രതിഷേധസമരങ്ങളില്‍ പങ്കെടുത്തവരെ വ്യാപകമായി അറസറ്റ് ചെയുന്നതില്‍ കേരള സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച അദ്ദേഹം വേണ്ടിവന്നാല്‍ സര്‍ക്കാറിനെ താഴെഇറക്കുമെന്ന ഭീഷണിയും മുഴക്കിയിരുന്നു.
രാഹുല്‍ ഈശ്വര്‍ തന്ത്രികുടുംബാംഗമല്ല; രാഹുലിനെ തള്ളിപ്പറഞ്ഞ് താഴമണ്‍ തന്ത്രി കുടുംബം
അമിത്ഷായുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് മന്ത്രി തോമസ് ഐസക് നടത്തിയത്. സ്വയംപണിത പരമാധികാരിയുടെ കിരീടമണിഞ്ഞ അമിത് ഷ് സ്വയംകരുതുന്നത് സുപ്രീംകോടതിക്കും മുകളിലാണെന്ന് തോമസ് ഐസ്‌ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
പരമാധികാരിയുടെ കിരീടം
സ്വയം പണിത പരമാധികാരിയുടെ കിരീടം സ്വന്തം തലയിൽ സ്വയമെടുത്ത് അണിഞ്ഞുകൊണ്ടാണ് ബിജെപി അധ്യക്ഷൻ അമിത്ഷാ കണ്ണൂരിൽ വിമാനമിറങ്ങിയത്. അപാരശക്തിയുള്ള കിരീടമാണത്. അതു ധരിച്ചാൽ സുപ്രിംകോടതിയ്ക്കും മുകളിലാണ് എന്ന തോന്നലൊക്കെ വരും.
പ്ലാൻ ബിയും പ്ലാൻ സിയും
എങ്ങനെ ഉത്തരവിറക്കണമെന്ന് സുപ്രിംകോടതിയ്ക്ക് നിർദ്ദേശം, ജനാധിപത്യ സംസ്ഥാന സർക്കാരിനെ വലിച്ചു താഴെയിറക്കുമെന്ന ഭീഷണി തുടങ്ങിയ അഭ്യാസങ്ങളായിരുന്നു പിന്നീട്. ടിവിയിൽ പ്രസംഗം ലൈവു കാണാത്തത് എത്ര നന്നായി... എങ്ങാനും പ്ലാൻ ബിയും പ്ലാൻ സിയും ഒന്നിച്ചു നടന്നിരുന്നെങ്കിലോ.....?
വീരവാദം
സർക്കാരിനെ താഴെയിറക്കുമെന്നൊക്കെ പ്രസംഗവേദിയിൽ വീരവാദം മുഴക്കിയ ബിജെപി അധ്യക്ഷൻ മടങ്ങിയത് ഉചിതമായില്ല. പൊതുമുതൽ തകർത്ത കേസിൽ ജാമ്യം കിട്ടാതെ കുറച്ചു തെറിജപ കർസേവകർ ജയിലിലുണ്ട്. അവർക്ക് കുറച്ചു ജാമ്യത്തുകയെങ്കിലും സംഘടിപ്പിച്ചു കൊടുക്കാമായിരുന്നു. സംസ്ഥാന നേതൃത്വം ഏതാണ്ട് കൈവിട്ട മട്ടാണ്. ബസു തകർത്തും ജീപ്പുകത്തിച്ചും അഴിഞ്ഞാടിയവരാണ്. കോടികളും ലക്ഷങ്ങളും പിഴയടച്ചാലേ ജാമ്യം കിട്ടൂ എന്ന സ്ഥിതി.
നിരാശ എത്ര വലുതായിരിക്കും
അഖിലേന്ത്യാ അധ്യക്ഷൻ വരുമ്പോഴെങ്കിലും സ്വന്തം കാര്യത്തിൽ ഒരു തീരുമാനമുണ്ടാകുമെന്നു അവർ പ്രതീക്ഷിച്ചു കാണും. പരമാധികാരത്തിന്റെ കിരീടവും ചൂടി ഒറ്റയ്ക്കു ഫ്ലൈറ്റു പിടിച്ചു വരുന്ന ആളിന്റെ കൈവശം തങ്ങൾക്കുള്ള ജാമ്യത്തുക കൂടിയുണ്ടാകുമെന്നു പ്രതീക്ഷിച്ചവരുടെ നിരാശ എത്ര വലുതായിരിക്കും?
അണികൾ എങ്ങനെയാവും വിലയിരുത്തുക
ആ പ്രതീക്ഷ അത്രയും തെറ്റി. ആരുടെ പൊതുമുതലാണവർ നശിപ്പിച്ചത് എന്നൊക്കെ ശബ്ദമുയർത്തി സംശയം ചോദിച്ചതൊക്കെ ശരി. അതറിഞ്ഞ് ജയിലിൽ കിടക്കുന്നവർ അന്ധാളിച്ചു കൂടിയിട്ടുണ്ടാകാനാണ് സാധ്യത. കെഎസ്ആർടിസി ബസും പൊലീസ് ജീപ്പുമൊക്കെ പൊതുമുതലായി വരവുവെയ്ക്കാത്ത പാർടി അധ്യക്ഷനെ അണികൾ എങ്ങനെയാവും വിലയിരുത്തുക? ഇതും കേട്ട് ഇനിയും ബസിനും ജീപ്പിനും കല്ലെറിഞ്ഞാൽ, ഗതി പഴയതു തന്നെയാവും എന്ന് സംഘപരിവാറുകാരെ ഓർമ്മിപ്പിക്കട്ടെ.
ബിജെപിയും ആർഎസ്എസും
സുപ്രിംകോടതിയ്ക്കും ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും എതിരാണ് ബിജെപിയും ആർഎസ്എസുമെന്ന വിമർശനം ശരിവെച്ചിരിക്കുകയാണ് അമിത്ഷാ ചെയ്തത്. നടപ്പാക്കാനാവുന്ന വിധി മാത്രം പറഞ്ഞാൽ മതിയെന്ന സുപ്രിംകോടതിയ്ക്കുള്ള കൽപനയിൽ എല്ലാമുണ്ട്. തങ്ങൾക്കിഷ്ടമില്ലാത്ത വിധിയൊന്നും പറയേണ്ടെന്നാണ് അർത്ഥശങ്കയ്ക്കിടയില്ലാത്തവിധത്തിൽ ബിജെപി പ്രസിഡന്റ് സുപ്രിംകോടതിയ്ക്കു താക്കീതു നൽകിയിരിക്കുന്നത്.
രാഷ്ട്രീയത്തിന്റെ അടിസ്ഥാനം
സമത്വവും തുല്യതയുമൊന്നും കോടതി വഴി നടപ്പാക്കേണ്ട എന്ന വാദത്തിന്റെ അർത്ഥം, ജാതിവിവേചനം വിലക്കുന്ന കോടതിവിധികൾക്ക് പ്രസക്തിയില്ല എന്നാണ്. ചാതുർവർണ്യമാണ് തങ്ങളുടെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം എന്നും ബിജെപി പ്രസിഡന്റ് സമ്മതിക്കുന്നു.
ജനങ്ങളാണ് ഈ സർക്കാരിനെ അധികാരത്തിലേറ്റിയത്
ജനാധിപത്യമൂല്യങ്ങളും ആധുനിക പൌരത്വ സങ്കൽപങ്ങളും തങ്ങൾ വകവെയ്ക്കുന്നില്ലെന്നുമുള്ള സംഘപരിവാറിന്റെ ആക്രോശമാണ് ഇന്ന് അമിത്ഷായിലൂടെ കണ്ണൂരിൽ മുഴങ്ങിയത്. സർക്കാരിനെ വലിച്ചു താഴെയിടുമെന്ന പ്രഖ്യാപനമൊന്നും ആരും വകവെയ്ക്കുന്നില്ല. ജനങ്ങളാണ് ഈ സർക്കാരിനെ അധികാരത്തിലേറ്റിയത്. ബിജെപിയുടെയോ അമിത്ഷായുടെയോ ഔദാര്യത്തിലല്ല ഇടതുപക്ഷസർക്കാർ നാടു ഭരിക്കുന്നത്.
വെല്ലുവിളിയും വീരവാദവും
അതുകൊണ്ട് വെല്ലുവിളിയും വീരവാദവുമൊക്കെ കൈയിലിരിക്കട്ടെ. സമരത്തിന്റെ പേരിൽ പൊതുമുതൽ നശിപ്പിക്കുന്നവരെ ഇനിയും അറസ്റ്റു ചെയ്യും, പിഡിപിപി ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തും. അതൊക്കെ അതിന്റെ വഴിക്കു നടക്കും.
ചുരുക്കിപ്പറഞ്ഞാൽ
ചുരുക്കിപ്പറഞ്ഞാൽ, അമിത് ഷാ ഒറ്റയ്ക്കു വിമാനം പിടിച്ചു വന്നു പ്രസംഗിച്ചാൽ കേരളത്തിൽ ആരെങ്കിലും ഭയന്നുപോകുമെന്നു കരുതി ഒരു സംഘപരിവാറുകാരനും അക്രമം നടത്താനും നിയമം കൈയിലെടുക്കാനും ശ്രമിക്കേണ്ട. എത്ര ഉന്നതനാണെങ്കിലും അകത്തുകിടക്കേണ്ട കുറ്റം ചെയ്താൽ അകത്തു കിടത്തുക തന്നെ ചെയ്യും.
ഫേസ്ബുക്ക് പോസ്റ്റ്
തോമസ് ഐസക്