'സംസ്ഥാനത്തിന്‍റെ 2400 രൂപയായാലും കേന്ദ്രത്തിന്റെ 500 രൂപയായാലും അക്കൗണ്ടിൽ തന്നെയുണ്ടാകും'
തിരുവനന്തപുരം: പെൻഷൻ വാങ്ങാനുള്ള തിരക്ക് തുടരുന്ന സാഹചര്യമാണെങ്കില്‍ ട്രഷറി വഴിയും ബാങ്ക് വഴിയുമുള്ള പെൻഷൻ വിതരണം താൽക്കാലികമായി നിർത്തിവയ്ക്കേണ്ടി വരുമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന സർക്കാരിന്റെ വയോജന പെൻഷൻ മാത്രമല്ല, ജൻധൻ അക്കൗണ്ടിലേയ്ക്ക് 500 രൂപ വീതം കേന്ദ്ര സർക്കാരും നിക്ഷേപിച്ചിട്ടുണ്ട്. മൂന്നു ഗഡുക്കളായിട്ടാണ് ഈ സ്കീമിലുള്ള 1500 രൂപ ലഭിക്കുക.
ആദ്യത്തെ ഗഡു പിൻവലിച്ചാലേ അടുത്ത ഗഡു ലഭിക്കൂവെന്നാണ് പലരുടെയും തെറ്റായ ധാരണ. അതുകൊണ്ട് അവരും ബാങ്കുകളിൽ തിരക്കുകൂട്ടി. പലർക്കും തെറ്റിദ്ധാരണ അക്കൗണ്ടിൽ വന്നത് പാസ്സ്ബുക്കിൽ പതിച്ചുകിട്ടിയാലേ പണത്തിന് ഒരു ഉറപ്പുണ്ടാകൂ എന്നാണ്. ആരും തിരക്ക് കൂട്ടേണ്ടതില്ല. സംസ്ഥാന സർക്കാരിന്റെ സാമൂഹ്യ-ക്ഷേമ പെൻഷന്റെ 2400 രൂപയായാലും കേന്ദ്രത്തിന്റെ 500 രൂപയായാലും അവരവരുടെ അക്കൗണ്ടിൽ തന്നെയുണ്ടാകും. പാസ്സ്ബുക്കിൽ പതിക്കുന്നത് വൈകുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ലെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...
ബാങ്കുകൾക്കു മുന്നിൽ വയോജനങ്ങൾ പെൻഷൻ വാങ്ങുന്നതിന് തടിച്ചുകൂടുന്നതിനെക്കുറിച്ച് ചാനലുകൾ പ്രതികരണം ആരാഞ്ഞപ്പോഴാണ് ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിയാനായത്. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം മനസ്സിലായില്ല. സംസ്ഥാന സർക്കാരിന്റെ വയോജന-ക്ഷേമ പെൻഷനുകളിൽ ഭൂരിപക്ഷവും സഹകരണ ബാങ്കുകൾ വഴി വീടുകളിൽ എത്തിക്കുകയാണ്. അത് കാര്യക്ഷമമായി നടന്നുകഴിഞ്ഞു. ബാക്കിയുള്ളവർക്ക് സാധാരണഗതിയിലെന്നപോലെ അവരുടെ അക്കൗണ്ടിലേയ്ക്ക് പണം മാർച്ച് 27 ന് ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു. സാധാരണഗതിയിൽ പല ദിവസങ്ങൾകൊണ്ടാണ് പണം പിൻവലിക്കുക. ഇന്ന് അനുഭവപ്പെട്ടതുപോലെ തിരക്ക് വരേണ്ടതില്ല. പിന്നെ എന്തുകൊണ്ട് ഇന്നത്തെ തിരക്ക്?
സംസ്ഥാന സർക്കാരിന്റെ വയോജന പെൻഷൻ മാത്രമല്ല, ജൻധൻ അക്കൗണ്ടിലേയ്ക്ക് 500 രൂപ വീതം കേന്ദ്ര സർക്കാരും നിക്ഷേപിച്ചിട്ടുണ്ട്. മൂന്നു ഗഡുക്കളായിട്ടാണ് ഈ സ്കീമിലുള്ള 1500 രൂപ ലഭിക്കുക. ആദ്യത്തെ ഗഡു പിൻവലിച്ചാലേ അടുത്ത ഗഡു ലഭിക്കൂവെന്നാണ് പലരുടെയും തെറ്റായ ധാരണ. അതുകൊണ്ട് അവരും ബാങ്കുകളിൽ തിരക്കുകൂട്ടി. പലർക്കും തെറ്റിദ്ധാരണ അക്കൗണ്ടിൽ വന്നത് പാസ്സ്ബുക്കിൽ പതിച്ചുകിട്ടിയാലേ പണത്തിന് ഒരു ഉറപ്പുണ്ടാകൂ എന്നാണ്.
ആരും തിരക്ക് കൂട്ടേണ്ടതില്ല. സംസ്ഥാന സർക്കാരിന്റെ സാമൂഹ്യ-ക്ഷേമ പെൻഷന്റെ 2400 രൂപയായാലും കേന്ദ്രത്തിന്റെ 500 രൂപയായാലും അവരവരുടെ അക്കൗണ്ടിൽ തന്നെയുണ്ടാകും. പാസ്സ്ബുക്കിൽ പതിക്കുന്നത് വൈകുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് പണം പിൻവലിക്കാൻ ബാങ്കിൽചെന്നാൽ മതി. അതാണ് കൊറോണ പകർച്ചവ്യാധിക്കാലത്ത് ഉചിതം. കാരണം, പ്രായംചെന്നവരാണ് കൂടുതൽ ആരോഗ്യ ജാഗ്രത പാലിക്കേണ്ടത്.
ഈ സാരോപദേശംകൊണ്ട് കാര്യം നടക്കില്ലെന്ന് അറിയാം. അതുകൊണ്ട് സംസ്ഥാന ക്ഷേമപെൻഷനുകളുടെയും ജൻധൻ അക്കൗണ്ടുകാരെയും പണം പിൻവലിക്കുന്നതിന് അവരുടെ നമ്പറിന്റെ അവസാന അക്കത്തിന്റെ (Last Digit) അടിസ്ഥാനത്തിൽ ദിവസം നിശ്ചയിച്ചുകൊടുക്കാൻ സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റിയോട് പറഞ്ഞിട്ടുണ്ട്. ഓരോ ദിവസവും നിശ്ചയിക്കപ്പെട്ടവർക്കു പെൻഷൻ കൊടുത്തുതീരുംവരെ ബാങ്കുകൾ പ്രവർത്തിക്കുകയും വേണം. ഇങ്ങനെ അഞ്ച് ദിവസംകൊണ്ട് പെൻഷൻ വിതരണം പൂർത്തികരിക്കുന്നതു സംബന്ധിച്ച് സമയക്രമം ബാങ്കേഴ്സ് കമ്മിറ്റി ഇറക്കുന്നതാണ്. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിഷുവിന്റെ പെൻഷൻ വിതരണം നടത്തുക.
ഇന്നത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാം തീയതി ആരംഭിക്കുന്ന സർവ്വീസ് പെൻഷൻ വിതരണത്തിലും ഒരു പുനക്രമീകരണം നടത്താൻ ഉദ്ദേശിക്കുന്നു. വിശദാംശങ്ങൾ ചിത്രത്തിൽ കാണാം.
കാസർഗോഡ് ജില്ലാ ട്രഷറി മാത്രമേ തുറന്നു പ്രവർത്തിക്കുന്നുള്ളൂ. നാളെ മുതൽ എല്ലാ ട്രഷറികളും തുറന്നു പ്രവർത്തിക്കും.