സഹകരണ ബാങ്കുകളുടെ പൂർണ്ണനിയന്ത്രണം ആർബിഐ ഏറ്റെടുത്തുകൊണ്ട് എന്തിന് ഓർഡിനൻസ് ഇറക്കണം?-ഐസക്
തിരുവനന്തപുരം: സഹകരണ ബാങ്കുകളുടെ പൂർണ്ണനിയന്ത്രണം ആർബിഐ ഏറ്റെടുത്തുകൊണ്ട് എന്തിന് ഓർഡിനൻസ് ഇറക്കണമെന്ന ചേദ്യവുമായി തോമസ് ഐസക്. കൺകറന്റ് ലിസ്റ്റിൽപ്പെട്ട ഈ വിഷയത്തിൽ ഒരു സംസ്ഥാനത്തോടും ചർച്ച ചെയ്യാതെ ഓർഡിനൻസ് ഇറക്കാനാണ് കേന്ദ്ര കാബിനറ്റ് തീരുമാനിച്ചത്. ഇപ്പോൾ തന്നെ അർബൻ ബാങ്കുകളും, ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകളും ആർബിഐയുടെ മേൽനോട്ടത്തിലും മാനദണ്ഡങ്ങളിലുമാണ് പ്രവർത്തിക്കുന്നത്. പിന്നെ എന്തിന് ഓർഡിനൻസ്? സഹകരണ രജിസ്ട്രാറുടെ എല്ലാ അധികാരങ്ങളും കേന്ദ്രം ഏറ്റെടുക്കുകയാണോ? എന്ന ചോദ്യങ്ങളും അദ്ദേഹം ഉയര്ത്തുന്നു.
ഇന്നത്തെ പത്രത്തിൽ മറ്റൊരു വാർത്തയുമുണ്ട്. നമ്മുടെ പ്രാഥമിക സഹകരണ ബാങ്കുകൾ ഇനിമേൽ ബാങ്ക് എന്ന വിശേഷണം ഉപയോഗിക്കുവാൻ പാടില്ല. ചെക്ക് വഴി പണം കൈമാറുന്നതിനും അവകാശമുണ്ടാകില്ല. സഹകരണ പ്രസ്ഥാനത്തെ തകർക്കുന്നതിനുള്ള നീക്കമാണിത്. സഹകാരികളുടെ കൂട്ടായ പ്രതിഷേധം ഉയരണം. മറ്റ് അനുഭവങ്ങൾ നോക്കുമ്പോൾ ബിജെപി സർക്കാർ നിലപാടിൽ നിന്നും മാറുന്നതിനു സാധ്യതയില്ല.
ഈ പശ്ചാത്തലത്തിൽ കേരള ബാങ്കിനെ ഉപയോഗപ്പെടുത്തി എങ്ങനെ പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളെ സംരക്ഷിക്കാമെന്നത് സംബന്ധിച്ച കൂട്ടായ ചർച്ച വേണ്ടതാണ്. ഈ സന്നിഗ്ദഘട്ടത്തിൽ നമ്മുടെ സഹകരണ പ്രസ്ഥാനത്തിന് സംരക്ഷണകവചമായി കേരള ബാങ്ക് മാറുവാൻ പോവുകയാണ്. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി മലപ്പുറം ജില്ലാ ബാങ്ക് അവരുടെ നിഷേധാത്മക നിലപാട് പുനപരിശോധിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.