തിരുത്താന്‍ തയ്യാറാകാത്തവർക്ക് സിപിഎമ്മില്‍ സ്ഥാനമുണ്ടാവില്ല: കടുപ്പിച്ച് പി ജയരാജന്‍
കണ്ണൂർ: പാർട്ടിയിലെ തെറ്റായ നയങ്ങള്‍ക്കെതിരെ പൊതുവേദിയിലും ശക്തമായ മുന്നറിയിപ്പുമായി സി പി എം നേതാവും മുന്‍ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്‍. വ്യക്തിതാത്പര്യങ്ങൾക്ക് വേണ്ടി പാർട്ടി താത്പര്യം ബലി കഴിപ്പിക്കുന്ന പ്രവണതയെ തിരുത്തുമെന്ന കാഞ്ഞങ്ങാട് നടന്ന പൊതുപരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പി ജയരാജന്‍ വ്യക്തമാക്കിയത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഇപി ജയരാജനെതിരെ പരാതിയുമായി എത്തിയതിന് പിന്നാലെയാണ് പി ജയരാജന്റെ പരാമർശം എന്നുള്ളതാണ് ശ്രദ്ധേയം.
പാർട്ടി നയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നവർ പാർട്ടിയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിലെ ജീർണ്ണത പാർട്ടി പ്രവർത്തകനെ ബാധിച്ചാൽ പാർട്ടി ഇടപെടും. വ്യക്തി താല്പര്യം പാർട്ടി താല്പര്യത്തിന് കീഴ്പ്പെടണം. ഇക്കാര്യം ഒരോ പാർട്ടിം അംഗവും ഒപ്പിട്ടു നൽകുന്ന പ്രതിജ്ഞയുടെ കൂടി ഭാഗമാണ്. പാർട്ടി ഉയർത്തി പിടിക്കുന്ന മതനിരപേക്ഷതയ്ക്ക് എതിരായ ആശയങ്ങൾ പ്രവർത്തകരിൽ നിന്നും ഉണ്ടായാൽ പാർട്ടി അക്കാര്യം ചർച്ച ചെയ്യുകയും ചെയ്യുമെന്നും പി ജയരാജന്‍ കാസർകോട് വ്യക്തമാക്കി.

പാർട്ടി നയങ്ങളിൽ നിന്നുള്ള വ്യതിചലനം ചൂണ്ടിക്കാണിച്ചിട്ടും തിരുത്താൻ തയാറാകാത്തവർക്ക് സി പി എമ്മിൽ സ്ഥാനം ഉണ്ടാവില്ല. പാർട്ടിക്ക് കീഴടങ്ങുന്ന നിലപാടാണ് ഓരോ നേതാവും അംഗവും സ്വീകരിക്കേണ്ടതെന്നും ജയരാജന്‍ കൂട്ടിച്ചേർത്തു. പി ജയരാജന്‍ ലക്ഷ്യമിട്ടത് എല്‍ ഡി എഫ് കണ്‍വീനർ കൂടിയായ ഇപി ജയരാജനെയാണെന്ന വിലയിരുത്തലും ശക്തമാണ്.
അതേസമയം, ഇപി ജയരാജനെതിരായ ആരോപണത്തില്‍ സി പി എം കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളില്‍ നിന്നും വിവരം തേടി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലെന്നാണ് റിപ്പോർട്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ സംസ്ഥാന ഘടകം ഉന്നയിച്ചാൽ വിഷയം ചർച്ച ചെയ്യും. ത്രിപുരയില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പാണ് പ്രധാന അജണ്ട എന്നതിനാല്‍ ഇപി ജയരാജനെതിരായ ആരോപണം അടുത്ത ദിവസത്തെ പിബിയില്‍ വിശദമായ ചർച്ചയാവാനുള്ള സാധ്യത കുറവാണ്.
പി ജയരാജൻ രേഖാമൂലം പരാതി നൽകിയാൽ അന്വേഷണ കമ്മീഷനെ നിയോഗിക്കും. കേന്ദ്ര കമ്മിറ്റി അംഗമായ ഇപിക്കെതിരായ അന്വേഷണത്തിന് കേന്ദ്ര കമ്മിറ്റിയുടെ അനുമതി ആവശ്യമാണ്. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്‍റെ മറവില്‍ ഇപി ജയരാജന്‍ അനധികൃതസ്വത്ത് സമ്പാദനം നടത്തിയെന്നാണ് സിപിഎം സംസ്ഥാന സമിതിയില്‍ പി ജയരാജൻ ഉന്നയിച്ച ആരോപണം. അതേസമയം തനിക്ക് റിസോര്‍ട്ടുമായി ബന്ധമൊന്നുമില്ലെന്നായിരുന്നു ഇപിയുടെ വിശദീകരണം.












Click it and Unblock the Notifications