Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഡോക്ടറെ വെട്ടിയ വാര്‍ത്ത ആഘോഷിക്കുന്നവര്‍ ഓര്‍ത്തോളൂ; നിങ്ങള്‍ കുത്തുന്നത് സ്വന്തംകുഴി'; പോസ്റ്റിന് വിമര്‍ശനം

സമൂഹ മാധ്യമത്തില്‍ വളരെ ശ്രദ്ധേയമായ കുറിപ്പുകള്‍ പങ്കുവയ്ക്കുന്ന ഡോക്ടറാണ് സൗമ്യ സരിന്‍. വൈദ്യരംഗത്തെ നിരവധി സംശയങ്ങള്‍ക്ക് ഡോ. സൗമ്യ സരിന്‍ തന്റെ സമൂഹ മാധ്യമത്തിലൂടെ മറുപടി നല്‍കാറുണ്ട്. സാമൂഹിക വിഷയങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്ന ഡോ. സൗമ്യയ്ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്‌സുമുണ്ട്. ഷാര്‍ജയിലെ ആശുപത്രിയിലാണ് ജോലി ചെയ്യുന്നതെങ്കിലും കേരളത്തില്‍ നടക്കുന്ന സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തി സ്വന്തം നിലപാടുകള്‍ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കാറുണ്ട്.

കഴിഞ്ഞ ദിവസം കോഴിക്കോട് താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവം കേരളത്തിലെ ആരോഗ്യ മേഖലയെ ആകെ നടുക്കിയിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ച ബാലികയുടെ പിതാവാണ് കാഷ്വാലിറ്റിയില്‍ ഉണ്ടായിരുന്ന ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് ആശുപത്രിയില്‍ നിന്ന് നീതി കിട്ടിയില്ലെന്നായിരുന്നു പ്രതിയുടെ ആരോപണം. ഈ സംഭവം വലിയ നടുക്കത്തോടെയാണ് ഇന്നലെ സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രവിച്ചത്.

soumya sarin

സംഭവത്തിന് പിന്നാലെ താമരശേരി താലൂക്ക് ആശുപത്രിയിലെ ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുകയും കോഴിക്കോട് ജില്ലയിലെ ഡോക്ടര്‍മാര്‍ ഒപി ഉള്‍പ്പെടെ ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. കേരളത്തിലെ ഡോക്ടര്‍മാര്‍ ജീവന് യാതൊരു സുരക്ഷയും ഇല്ലാതെ ജോലി എടുക്കേണ്ട സാഹചര്യത്തെക്കുറിച്ച് വലിയ ചര്‍ച്ചകളും ഉയര്‍ന്നു. ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകത്തിന് പിന്നാലെ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളെല്ലാം പാഴായതിന്റെ ഉദാഹരണമാണ് ഇന്നലെ ഉണ്ടായ സംഭവം.

അതേസമയം ഡോക്ടറെ വെട്ടിയ പ്രതിക്ക് പിന്തുണ അര്‍പ്പിച്ച് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതികരണങ്ങള്‍ വരുന്നുണ്ട്. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പാവപ്പെട്ട രോഗികളോട് കാണിക്കുന്ന അവഗണനയുടെ അനന്തരഫലമാണ് ഈ ദുരന്തം എന്ന് വാദിക്കുന്നവര്‍ നിരവധിയാണ്. ഇപ്പോഴിതാ, സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി ഡോ. സൗമ്യ പങ്കുവെച്ച കുറിപ്പാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

ഒന്നു രണ്ടു കൊല്ലം കഴിഞ്ഞാല്‍ നാട്ടില്‍ തിരിച്ചെത്തി ജോലി ചെയ്യണമെന്ന ആഗ്രഹം ഉപേക്ഷിക്കണോ എന്നാണിപ്പോള്‍ ആലോചിക്കുന്നതെന്ന് സൗമ്യ സരിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. താന്‍ വന്നാലും ഇല്ലെങ്കിലും കേരളത്തിന് ഒന്നും സംഭവിക്കില്ലെങ്കിലും തന്റെ കുടുംബത്തിന് തന്നെ നഷ്ടമാകുമോ എന്ന ഭയമുണ്ടെന്നും സൗമ്യ കുറിച്ചു.

ഡോക്ടറെ വെട്ടിയ വാര്‍ത്ത ആഘോഷിക്കുന്നവര്‍ സ്വന്തം കുഴി തന്നെയാണ് തോണ്ടുന്നതെന്ന് ചൂണ്ടിക്കാട്ടിയ സൗമ്യ കേരളത്തിലെ മിടുക്കരായ ഡോക്ടര്‍മാര്‍ മറ്റു രാജ്യങ്ങളില്‍ പോയി ജോലി ചെയ്യുമെന്നും അര്‍ഹതയില്ലാത്തവരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും ഇവിടെ നിറയുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ഏറ്റവും ഒടുവില്‍ അനുഭവിക്കാന്‍ പോകുന്നത് ഈ ആഘോഷിക്കുന്നവര്‍ തന്നെയാവും എന്നുമാണ് സൗമ്യ കുറിപ്പില്‍ പറയുന്നത്.

സൗമ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:

'ഞാൻ കഴിഞ്ഞ മൂന്നു വർഷമായി ജോലി ചെയ്യുന്നത് ഷാർജയിൽ ആണ്. നല്ലൊരു ആശുപത്രിയിൽ ജോലി കിട്ടി ഇങ്ങോട്ട് വരുമ്പോൾ വളരെ കുറച്ചു കാലത്തെ വേറിട്ട ഒരു അനുഭവം സമ്പാദിക്കുക എന്നത് മാത്രമായിരുന്നു ഉദ്ദേശം. ഒന്നോ രണ്ടോ കൊല്ലം കൂടി കഴിഞ്ഞാൽ തിരിച്ചു വരണം എന്ന ആഗ്രഹവുമായാണ് ജീവിച്ചത്. ഇന്നലെ വരെ. തിരിച്ചു സ്വന്തം നാട്ടിൽ വന്നു പണിയെടുക്കണം എന്ന ആഗ്രഹം ആണ് ഇന്നലെ വരെയും എന്നേ മുന്നോട്ട് നയിച്ചത്.

പക്ഷെ ഇപ്പൊ ഞാൻ ആ മോഹം ഉപേക്ഷിക്കണോ എന്നാണ് ആലോചിക്കുന്നത്. ഞാൻ വന്നാലും ഇല്ലെങ്കിലും കേരളത്തിൽ ഒന്നും സംഭവിക്കില്ല എന്നെനിക്കറിയാം. പക്ഷെ വന്നാൽ എന്റെ കുടുംബത്തിന് ചിലപ്പോൾ എന്നേ നഷ്ടപെട്ടാലോ എന്ന് ഞാൻ ഭയപ്പെടുന്നുണ്ട്.
ഡോക്ടറേ വെട്ടിയ വർത്തക്ക് താഴെ വന്നു കൊലവിളി നടത്തുന്നവരോടാണ്...
എല്ലാ മരണങ്ങളും തടയാൻ ഡോക്ടർമാർ ദൈവങ്ങൾ അല്ല. എത്ര ശ്രമിച്ചാലും ചില ജീവനുകൾ ഞങ്ങളുടെ കയ്യിൽ നിന്നും വഴുതിപോകും. ആ മരണങ്ങൾ എല്ലാം ഞങ്ങളെയും വേദനിപ്പിക്കുന്നുണ്ട്. ഞങ്ങളും മനുഷ്യർ ആണ്!

പനിയും ശർദിയും അപസ്മാരവും ഉള്ള കുട്ടി മരണപെടാൻ അമീബിക് മസ്തിഷ്ക്ക ജ്വരം തന്നെ വേണം എന്നില്ല! തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ ഏതൊരു അണുബാധയുടെയും ലക്ഷണങ്ങൾ ഇത് തന്നെയാണ്. കുട്ടിക്ക് പ്രാഥമിക ചികിത്സക്ക് നൽകിയിട്ടുണ്ട്. അപസ്മാരം കണ്ടപ്പോൾ തന്നെ അപകടം മനസ്സിലാക്കി കുട്ടിയെ റെഫർ ചെയ്തിട്ടുമുണ്ട്. കാണുമ്പോൾ തന്നെ അസുഖം പ്രവചിക്കാൻ ഞങ്ങൾ ആരും കണിയാന്മാരും അല്ല.

ഇന്ന് ആ ഡോക്ടർക്ക് കിട്ടിയ അക്രമത്തിൽ " ആഘോഷിക്കുന്ന " ഓരോരുത്തരും ഒരു കാര്യം ഓർത്തു വെച്ചോളൂ. നിങ്ങൾ കുത്തുന്നത് നിങ്ങളുടെ സ്വന്തം കുഴികൾ തന്നെയാണ്...
പഠനത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന കുട്ടികളാണ് പണ്ടൊക്കെ നല്ല സർക്കാർ മെഡിക്കൽ കൊള്ളേജുകളിൽ പഠിച്ചു ഡോക്ടർമാർ ആയിരുന്നത്. ഇനി അങ്ങനെ ഉള്ള ഒരു മിടുക്കന്മാരും മിടുക്കികളും ഈ പണിക്ക് വരില്ല എന്നുറപ്പ്. സ്വന്തം ജീവിതത്തിന്റെ നല്ല വർഷങ്ങൾ മുഴുവൻ പഠിച്ചു പഠിച്ചു അവസാനം ഇതുപോലെ ഏതെങ്കിലും ഭ്രാന്തന്റെ കത്തിമുനയിൽ ഒടുങ്ങാൻ ഒരു മിടുക്കന്മാരും ഇനി തയ്യാറാവില്ല.

സാവധാനം ഈ ജോലി എടുക്കുന്ന ആളുകളുടെ മികവ് കുറയും. സർക്കാർ മേഖലയിൽ പ്രവർത്തിക്കാൻ ഡോക്ടർമാരെ കിട്ടാതെ ആകും. മിടുക്കിന്റെ മികവിൽ വന്നവർക്ക് പകരം പണത്തിന്റെ മികവിൽ പഠിച്ചവരും അർഹത ഇല്ലാത്തവരും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരും ഇവിടെ നിറയും. ചികിത്സയുടെ ഗുണവും അതു പോലെ ആവും!

ആരാണ് അനുഭവിക്കാൻ പോകുന്നത്?
നിങ്ങൾ തന്നെ!
നിങ്ങൾ ഓരോരുത്തരും തന്നെ!
മിടുക്കരായ ഡോക്ടർ ആവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ മറു രാജ്യങ്ങളിൽ പോയി പഠിക്കും. അവിടെ തന്നെ ജോലി നേടും. അവിടെ തന്നെ സെറ്റിൽ ചെയ്യും!
ആരാണ് അനുഭവിക്കാൻ പോകുന്നത്?
നിങ്ങൾ തന്നെ!
നിങ്ങൾ ഓരോരുത്തരും തന്നെ!

എനിക്ക് എന്തായാലും ഒരു കാര്യത്തിൽ സന്തോഷം ഉണ്ട്.
എന്റെ പാപ്പു ഡോക്ടർ ആവണ്ട എന്ന് മുന്നേ സ്വയം തീരുമാനിച്ച ഒരാൾ ആയതിൽ...
ഡോക്ടർ ആവാൻ മോഹിച്ചു എന്നോട് ഉപദേശം തേടി വന്ന ഓരോ കുട്ടികളോടും അവരുടെ അച്ഛനമ്മമാരോടും ഞാൻ അത്രയും ആത്മാർത്ഥതയോടെ പറയാറുണ്ട്.
ഈ ജോലി എന്നത് പുറമെ കാണുന്ന പളപളപ്പ് അല്ല എന്ന്...
ഇതിൽ ഉള്ളത് കണ്ണീരും കഷ്ടപ്പാടും ആണെന്ന്...

അതുകൊണ്ട് യാഥാർഥ്യം മനസ്സിലാക്കി മാത്രം ഒരു ഡോക്ടർ ആവാൻ തീരുമാനിക്കണം എന്ന്...
അവരിൽ പലർക്കും അന്ന് എന്നോട് മുഷിപ്പ് തോന്നിയിട്ടുണ്ടാകാം...
പക്ഷെ ഇന്ന് അവർ മനസ്സിൽ എന്നോട് നന്ദി പറയുന്നുണ്ടാകും ... ഉറപ്പ്!'

അതേസമയം സൗമ്യയുടെ പോസ്റ്റിന് വലിയ വിമര്‍ശനങ്ങളാണ് വരുന്നത്. കൂടുതല്‍ പേരും ഡോക്ടറെ വെട്ടിയ പ്രതിയെ പിന്തുണച്ചാണ് കമന്റ് ബോക്‌സില്‍ പ്രതികരണം അറിയിക്കുന്നത്. കേരളത്തിന്റെ ആരോഗ്യ മേഖല നേരിടുന്ന പ്രതിസന്ധികളും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. മുസ്തഫ എന്നയാള്‍ കുറിച്ച കമന്റ് ഇങ്ങനെ:

'മുമ്പ് കൃഷ്ണപ്രിയയുടെ ആച്ഛന്‍ മകളെ നശിപ്പിച്ചവനെ കൊന്നത് പോലെ ഒറ്റപെട്ട സംഭവങ്ങളാണിത്. മാനസിക നില തെറ്റി മക്കള്‍ നഷ്ടപെട്ട വേദനയില്‍ ചെയ്ത
കൃത്യങ്ങളാണിതെല്ലാം. അതിന്റെ കുറ്റവും ഉത്തരവാദിത്വവും അവര്‍ക്ക് മാത്രമാണ്. അതിനുള്ള നിയമപരമായ ശിക്ഷയും അവര്‍ക്ക് ലഭിക്കണം. അതൊന്നും സമൂഹത്തിനുള്ളതല്ല.
ഇനി നമുക്ക് ഡോകടര്‍മാരുടെ വീഴ്ച കൊണ്ട് ദുരിതം പേറുന്ന ആരെങ്കിലും ഡോക്ടര്‍മാരെ ആക്രമിച്ചോ എന്ന് കൂടി പശോധിക്കാം.

പാലക്കാട് കൈ എല്ലിന് പരിക്ക് പറ്റിയ 9 കാരിയുടെ കൈ മുറിച്ച ഡോക്ടര്‍മാരെ ആരെങ്കിലും തല്ലിയോ? സ്ത്രീയുടെ വയറ്റില്‍ കത്രിക വെച്ച് തുന്നിക്കെട്ടിയ ഡോക്ടര്‍മാരെ ആരെങ്കിലും വെട്ടിയോ ?. ഓപ്പറേഷനിടെ നെഞ്ചില്‍ വയര്‍ വെച്ച് മറന്ന ഡോക്ടര്‍മാരെ കുടുംബം കല്ലെറിഞ്ഞോ ? കാലിന് പ്ലാസ്റ്ററിടേണ്ട കുട്ടിയുടെ നാവിന് ഓപ്പറേഷന്‍ ചെയ്ത ഡോക്ടര്‍മാരെ ആരെങ്കിലും ആക്രമിച്ചോ ഇല്ലേയില്ല. വലിയ വീഴ്ചകള്‍ വരുത്തിയ ഡോക്ടര്‍മാര്‍ സുരക്ഷിതരാണ്. ഇനി ഇത്തരം സംഭവങ്ങള്‍ വല്ല ജിസിസി രാജ്യങ്ങളില്‍ ആണെങ്കില്‍ ഡോക്ടേഴ്‌സ് വെളിച്ചം കാണുമോ ?'

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+