ചേരേണ്ടവര്‍ ചേര്‍ന്നു,സാബു എം ജേക്കബ് എന്ന കാപട്യക്കാരനെ ജനങ്ങൾ തിരിച്ചറിയും; പിവി ശ്രീനിജൻ എംഎൽഎ
ട്വന്‍റി 20 എന്‍ഡിഎയില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി കുന്നത്തുനാട് പിവി ശ്രീനിജന്‍ എംഎല്‍എ. കേരളത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കി ഈ നാടിനെ ഇല്ലാതാക്കാന്‍ വേണ്ടി ശ്രമിക്കുന്ന സംഘപരിവാര്‍ കൂടാരത്തിലേക്ക് ഒരു നാടിനെ തന്നെ ഒറ്റിക്കൊടുത്ത് കൂട്ട് ചേര്‍ന്നിരിക്കുകയാണ് സാബു എം ജേക്കബ്.സാബു എം ജേക്കബ് എന്ന കാപട്യക്കാരനേയും അയാളുടെ സ്വാർത്ഥ രാഷ്ട്രീയ നിലപാടിനേയും ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യുമെന്നും ശ്രീനിജൻ ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിൻ്റെ കുറിപ്പ് ഇങ്ങനെ
'ചേരേണ്ടവര്‍ ചേര്‍ന്നു, ഞങ്ങള്‍ പറഞ്ഞത് സംഭവിച്ചു...ഞങ്ങളെ അവര്‍ അവഹേളിച്ചു...വ്യക്തിപരമായി എന്നെയും...പക്ഷെ ഞങ്ങളപ്പോഴും ജനങ്ങള്‍ക്കിടയില്‍ തന്നെ നിന്ന് പ്രവര്‍ത്തിച്ചു... ഇനിയും പ്രവർത്തിക്കും. ഇടതുപക്ഷജനാധിപത്യമുന്നണി നിരന്തരം സാബു ജേക്കബ്ബ് എന്ന വ്യക്തി മുന്നോട്ട് വച്ച രാഷ്ട്രീയ കാപട്യങ്ങള്‍ക്കെതിരെ സംസാരിച്ചുകൊണ്ടേയിരുന്നു..

കുറച്ചുകാലം കുറച്ച് സാധാരണക്കാരെ പറ്റിച്ച് ശ്രീ സാബു എം ജേക്കബ്ബ് കുറച്ച് പഞ്ചായത്തുകള്‍ CSR ഫണ്ടിന്‍റെ മറവില്‍ ഭരിച്ചു...മറ്റ് രാഷ്ട്രീയപ്രസ്ഥാനങ്ങളെ മോശക്കാരായി ചിത്രീകരിച്ചു...ചില ഓണ്‍ലെെന്‍ മഞ്ഞചാനകളെ വിലക്കെടുത്ത് വ്യക്തിപരമായി എന്നെയും എന്‍റെ പ്രസ്ഥാനത്തേയൂം അപമാനിച്ചുകൊണ്ടിരുന്നു...എന്നാൽ ഞങ്ങള്‍ തലകുനിക്കാതെ ,ആത്മാഭിമാനത്തോടെ ഞങ്ങളുടെ രാഷ്ട്രീയം തലയുയര്‍ത്തി പറഞ്ഞുകൊണ്ടേയിരുന്നു...
ഇതാ ഒടുവില്‍ സാബു എം ജേക്കബും വര്‍ഗീയ രാഷ്ട്രീയത്തോട് സന്ധി ചെയ്തിരിക്കുന്നു...
കേരളത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കി ഈ നാടിനെ ഇല്ലാതാക്കാന്‍ വേണ്ടി ശ്രമിക്കുന്ന സംഘപരിവാര്‍ കൂടാരത്തിലേക്ക് ഒരു നാടിനെ തന്നെ ഒറ്റിക്കൊടുത്ത് കൂട്ട് ചേര്‍ന്നിരിക്കുന്നു....
ജനങ്ങള്‍ തിരിച്ചറിയും സാബു എം ജേക്കബ് എന്ന കാപട്യക്കാരനേയും അയാളുടെ സ്വാർത്ഥ രാഷ്ട്രീയ നിലപാടിനേയും.
പ്രിയപ്പെട്ട 20-20 പ്രവർത്തകരെ നിങ്ങൾ വിശ്വസിച്ച നിങ്ങളുടെ നേതാവ് നിങ്ങളെ വഞ്ചിച്ച് വർഗ്ഗീയ കൂടാരത്തിൽ എത്തിയിരിക്കുന്നു പുറത്തുകടക്കുവാൻ നിങ്ങൾക്ക് ഇനിയും സമയമുണ്ട് .... വർഗ്ഗീയതയെ തള്ളിപറഞ്ഞ് ജനപക്ഷരാഷ്ട്രീയത്തിനൊപ്പം അണി ചേരൂ.... ഞാനുണ്ടാകും നിങ്ങൾക്കൊപ്പം...
പോരാട്ടം തുടരും...', പോസ്റ്റിൽ പറഞ്ഞു. മറ്റൊരു പോസ്റ്റിൽ എൻഡിഎ മുന്നണിക്കൊപ്പം സഹകരിക്കാൻ കഴിയാത്ത പഞ്ചായത്ത് അംഗങ്ങളോട് രാജിവെക്കുവാൻ സാബു എം ജേക്കബ് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അവർ തങ്ങളെ സമീപിച്ചാൽ എല്ലാവിധ സംരക്ഷണവും ഒരുക്കുമെന്നും ശ്രീനിജൻ വ്യക്തമാക്കി.
'സ്ഥിതീകരിക്കാൻ കഴിയാത്ത റിപ്പോർട്ടാണ്
എങ്കിലും 20-20 യുടെ ഏതെങ്കിലും പഞ്ചായത്ത് മെമ്പർമ്മാർക്ക് സാബുവിൻ്റെ വർഗ്ഗീയരാഷ്‌ട്രീയത്തോട്ട് വിയോജിപ്പുണ്ടെങ്കിൽ ധൈര്യമായി സ്ഥലം MLA എന്ന നിലയിൽ നിങ്ങൾക്ക് എന്നെ കാണാൻ വരാവുന്നതാണ്...നിയമപരമായ എല്ലാ സഹായങ്ങൾക്കും കൂടെയുണ്ടാകും ഞാനും എൻ്റെ പാർട്ടിയും',അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications