പിഎസ്സി വീണ്ടും വിവാദത്തിൽ; പരീക്ഷ എഴുതാനാകാതെ ആയിരക്കണക്കിന് നഴ്സുമാർ, പിഎസ്സിയുടെ പിടിവാശി!
തിരുവനന്തപുരം: കേരള പിഎസ്സി വീണ്ടും വിവാദത്തിൽ. പിഎസ്സിയുടെയും സംസ്ഥാന ആരോഗ്യവകുപ്പിന്റെയും പിടിവാശിയെ തുടര്‍ന്ന് സംസ്ഥാനത്തെ ആയിരക്കണക്കിന് നഴ്‌സുമാര്‍ക്ക് ഇത്തവണയും പിഎസ്സി പരീക്ഷ എഴുതാനാവില്ലെന്ന് റിപ്പോർട്ട്. പ്ലസ്ടുവിന് സയന്‍സ് ഗ്രൂപ്പ് നിര്‍ബന്ധമാണെന്ന നിലപാടിനെ തുടര്‍ന്നാണ് സംസ്ഥാനത്തിനകത്തും പുറത്തും നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ നഴ്‌സുമാര്‍ക്ക് പരീക്ഷക്ക് അപേക്ഷിക്കാനാവാത്തത്.
നേരത്തെ കേരളത്തിന് പുറത്ത് ജനറല്‍ നഴ്‌സിങ് പ്രവേശനത്തിന് ഹയര്‍സെക്കന്ററിയില്‍ സയന്‍സ് ഗ്രൂപ്പ് പഠിച്ചിരിക്കണമെന്ന നിബന്ധന ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് ആന്ധ്ര, തമിഴ്‌നാട്, കര്‍ണാകടം തുടങ്ങിയ സംസ്ഥാനങ്ങളെ നഴ്‌സിങ് പഠനത്തിനായി ആശ്രയിച്ചിരുന്നത്. മൂന്ന് വര്‍ഷം മുമ്പ് കേരള നഴ്‌സിങ് കൌണ്‍സിലും ഈ നിബന്ധന എടുത്തു കളഞ്ഞു. പിന്നാലെയാണ് ജനറല്‍ നഴ്‌സിങ് കോഴ്‌സ് ഉപേക്ഷിക്കാന്‍ ഇന്ത്യന്‍ നഴ്‌സിങ് കൌണ്‍സില്‍ തീരുമാനിച്ചത്.
ഇന്ത്യൻ നഴ്‌സിങ് കൗണിസിലും കഴിഞ്ഞ ദിവസം ബിഎസ്സി നഴ്‌സിങ് പ്രവേശനത്തിന് സയൻസ് ഗ്രൂപ്പ് വേണമെന്ന നിബന്ധന ഒഴിവാക്കിയിരുന്നു. ഇതോടെ ഹയര്‍സെക്കന്ററിക്ക് ഏത് വിഷയം പഠിച്ചവര്‍ക്കും ഇന്ത്യയിലെവിടെയും ബിഎസ്സി നഴ്‌സിങിന് പ്രവേശനം നേടാം എന്ന സാഹചര്യം ഉണ്ടായി. എന്നാൽ പിഎസ്സി പരീക്ഷ എഴുതുന്നതിൽ മാത്രം നിബന്ധനയിൽ വ്യത്യാസം വന്നു. നഴ്‌സിങ് തസ്തികയിലേക്ക് പിഎസ്സി വഴി അപേക്ഷിക്കാന്‍ സയന്‍സ് ഗ്രൂപ്പ് പഠിച്ചിരിക്കണമെന്ന പഴയ നിബന്ധന ഇപ്പോഴും തുടരുകയാണ്. ഇതോടെ സംസ്ഥാനത്തിന് പുറത്ത് അടക്കം പഠിച്ച വിദ്യാർത്ഥികൾക്ക് പരീക്ഷ എവുതാൻ പറ്റാതെ ആയി.