ഐജി മനോജ് എബ്രഹാമിനെ തെരുവിൽ തെറിവിളിച്ചു, ബി ഗോപാലകൃഷ്ണന് എട്ടിന്റെ പണി
കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിവാദത്തിന്റെ മറവില്‍ വലിയ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട് എന്ന് പകല്‍ പോലെ വ്യക്തമാണ്. ഏത് മതസ്ഥര്‍ക്കും പ്രവേശനമുളള ക്ഷേത്രമാണ് ശബരിമല. കേരളത്തിന്റെ മതേതരത്വ പാരമ്പര്യത്തിന്റെ മികച്ച അടയാളങ്ങളിലൊന്ന്. മുസ്ലീമായ വാവര്‍ ആണ് അയ്യപ്പന്റെ അടുത്ത സുഹൃത്ത്.
ശബരിമലയില്‍ സുരക്ഷാ ചുമതലയുളള പോലീസ് ഉദ്യോഗസ്ഥരുടെ മതം തിരിച്ച് പോലും വിഷം പരത്തുകയാണ് സംഘപരിവാര്‍. ഐജി മനോജ് എബ്രഹാമിനെ എതിരെയാണ് ഏറ്റവും വിഷലിപ്തമായ പ്രചാരണങ്ങള്‍. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം ഐജിയെ വിളിച്ചത് പോലീസ് നായ എന്നാണ്. തെറി വിളിച്ച് പണി വാങ്ങിയിരിക്കുകയാണ് ഗോപാലകൃഷ്ണന്‍.
ഐജിക്ക് തെറിവിളി
കൊച്ചിയിൽ എസ്പി ഓഫീസിന് മുന്നിൽ ബിജെപി നടത്തിയ പ്രതിഷേധ പരിപാടിയിലാണ് ബി ഗോപാലകൃഷ്ണൻ ഐജി മനോജ് എബ്രഹാമിനെ തെറി വിളിച്ചത്. ബി ഗോലാപകൃഷ്ണൻ പറഞ്ഞത് ഇങ്ങനെയാണ്: '' മനോജ് എബ്രഹാം എന്ന പോലീസ് നായയാണ് ശബരിമലയില്‍ അക്രമം ഉണ്ടാക്കിയത്. സാധാരണ പോലീസ് നായയ്ക്ക് ഒരു അന്തസ്സുണ്ട്. എന്നാല്‍ അന്തസ്സില്ലാത്ത പോലീസ് നായ ആണ് മനോജ് എബ്രഹാം. ഞങ്ങള്‍ വെറുതേ വിടില്ല. തോളില്‍ ഐപിഎസ് ഉണ്ടല്ലോ. ഇനി ഒരു പ്രമോഷന്‍ കിട്ടണം എങ്കില്‍ സെന്‍ട്രല്‍ ട്രിബ്യൂണില്‍ അയാള്‍ക്ക് പോകേണ്ടി വരും.
തടയാന്‍ പറ്റുമെങ്കില്‍ തടഞ്ഞോ
മനോജ് എബ്രഹാമിന് എതിരെ പരാതി കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. നിങ്ങള്‍ 25000 പോലീസുകാരെ കൊണ്ടുവരാന്‍ തീരുമാനിച്ചാല്‍ അന്‍പതിനായും വിശ്വാസികള്‍ ശബരിമലയില്‍ എത്തും. തടയാന്‍ പറ്റുമെങ്കില്‍ തടഞ്ഞോ'' എന്നാണ് ബി ഗോപാലകൃഷ്ണന്‍ കൊച്ചിയില്‍ വെല്ലുവിളി മുഴക്കിയത്. ഐജിയെ അധിക്ഷേപിച്ചത് വലിയ വിവാദമായിരുന്നു.
പോലീസ് കേസെടുത്തു
ഐജിയെ അധിക്ഷേപിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ബിജെപി വക്താവായ ഗോപാലകൃഷ്ണന് എതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. അനധികൃതമായി സംഘം ചേര്‍ന്നതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും ബിജെപിയുടെ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ 200 പേര്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അറസ്റ്റ് ചെയ്തേക്കും
ബി ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുളളവരെ അറസ്റ്റ് ചെയ്യാനുളള നീക്കത്തിലാണ് പോലീസ് എന്നാണ് റിപ്പോര്‍ട്ട്. ശബരിമലയിലെ സുരക്ഷാ ചുമതലയുടെ പേരില്‍ ഐജി മനോജ് എബ്രഹാമിന് എതിരെ സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരണം അഴിച്ച് വിട്ടിരുന്നു. നിരവധി പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ചിലരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
കുളിപ്പിച്ച് കിടത്തണം
മനോജ് എബ്രഹ്രാമിന്റെ ഫോട്ടോയ്‌ക്കൊപ്പം, ഈ പരനാറിയെ എന്നെങ്കിലും കിട്ടും, കുളിപ്പിച്ച് കിടത്തണം എന്ന് പോസ്റ്റിട്ടതിന് വെങ്ങാനൂര്‍ സ്വദേശിയായ അരുണ്‍ എന്നയാളെ ആണ് ആദ്യം പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശികളാണ് ആര്‍ സന്ദീപ്, രാജേഷ് ഗോവിന്ദ് എന്നിവരും ഐജിയെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ അറസ്റ്റിലായിട്ടുണ്ട്.
പിള്ളയുടെ വർഗീയത
ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളളയാണ് ആദ്യം ഐജിയെ മതം പറഞ്ഞ് അധിക്ഷേപിച്ച് രംഗത്ത് എത്തിയത്. ക്രിസ്ത്യാനിയായ ഉദ്യോഗസ്ഥനെ ഉപയോഗിച്ച് പിണറായി വിജയന്‍ ഭക്തരെ അടിച്ചമര്‍ത്തുന്നു എന്നാണ് ശ്രീധരന്‍ പിളള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. പിന്നാലെ പല ബിജെപി നേതാക്കളും ഇത് ആവര്‍ത്തിച്ചു.ഉദ്യോഗസ്ഥരെ ജാതിയും മതവും പറഞ്ഞ് ആക്രമിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.