'പി ജയരാജനോടും ഷംസീറിനോടും കളിച്ചാല്‍ വിവരമറിയും', വധശ്രമക്കേസ് അന്വേഷിക്കുന്ന പോലീസിന് ഭീഷണി!
കണ്ണൂര്‍: സിപിഎമ്മിനെ അപ്പാടെ പ്രതിരോധത്തിലാക്കിയ സിഒടി നസീര്‍ വധശ്രമക്കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് വധഭീഷണി. സിഐ സികെ വിശ്വംഭരനാണ് വധഭീഷണിക്കത്ത് ലഭിച്ചത്. പി ജയരാജനോടും എഎന്‍ ഷംസീര്‍ എംഎല്‍എയോടും കളിച്ചാല്‍ വിവരമറിയും എന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് തലശ്ശേരി പോലീസ് സ്റ്റേഷനില്‍ ഭീഷണിക്കത്ത് ലഭിക്കുന്നത്.
പ്രവാസി മലയാളികൾക്ക് വൻ ആശ്വാസം, കൊച്ചി-ദുബായ് ഡ്രീംലൈനർ വീണ്ടും പറക്കുന്നു, ജൂലൈ 1 മുതൽ സർവ്വീസ്
നേരത്തെ സിപിഎമ്മുകാരനായിരുന്ന സിഒടി നസീര്‍ പാര്‍ട്ടി വിട്ട ശേഷമാണ് വടകരയില്‍ പി ജയരാജന് എതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. പ്രചാരണ സമയത്ത് തന്നെ നസീറിന് എതിരെ ആക്രമണ ശ്രമങ്ങള്‍ നടന്നിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് തലശ്ശേരിയില്‍ വെച്ച് നസീറിനെ വെട്ടിക്കൊലപ്പെടുത്താനുളള ശ്രമം നടന്നത്.
സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്നാണ് സിപിഎം നേതൃത്വത്തിന്റെ വാദം. പി ജയരാജന് നസീറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. ജയരാജന് ആക്രമണത്തില്‍ പങ്കില്ലെന്നും എഎന്‍ ഷംസീര്‍ എംഎല്‍എയാണ് വധശ്രമത്തിന് പിന്നില്‍ എന്നുമാണ് നസീര്‍ ആരോപിക്കുന്നത്. പോലീസിന് ഇക്കാര്യം പല തവണ മൊഴി കൊടുത്തിട്ടും ഷംസീറിനെതിരെ അന്വേഷണം നടക്കുന്നില്ല എന്നും നസീര്‍ ആരോപിച്ചിരുന്നു.
നസീറിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ട് എന്നാണ് പോലീസ് പറയുന്നത്. നസീറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താനും പോലീസ് നീക്കം നടത്തുന്നുണ്ട്. ഇതുവരെ സംഭവത്തില്‍ അറസ്റ്റിലായിട്ടുളളത് സിപിഎം പ്രവര്‍ത്തകരാണ്. സിപിഎം പ്രവര്‍ത്തകനായ പൊട്യന്‍ സന്തോഷ് ആണ് നസീറിനെ കൊലപ്പെടുത്താനുളള കൊട്ടേഷന്‍ കൊടുത്തത് എന്നാണ് പ്രതികള്‍ പോലീസിന് കൊടുത്തിരിക്കുന്ന മൊഴി. ഇയാള്‍ക്ക് വേണ്ടിയുളള അന്വേഷണം നടക്കുകയാണ്.