ഉന്നതവിദ്യാഭ്യാസരംഗം പരിഷ്ക്കരിക്കാനുള്ള നിർദ്ദേശങ്ങൾക്ക് മൂന്ന് കമ്മീഷനുകൾ: മന്ത്രി ഡോ. ആർ ബിന്ദു
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസരംഗം പരിഷ്ക്കരിക്കാനുള്ള നീക്കവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഉണ്ടാവേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കാൻ മൂന്ന് കമ്മീഷനുകളെ നിയോഗിച്ചതായി ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. മൂന്ന് മാസമാണ് വേണ്ട നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന് സമർപ്പിക്കാൻ മൂന്ന് കമ്മീഷനുകൾക്ക് അനുവദിച്ചിരിക്കുന്ന സമയം. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രഗദ്ഭരെ ഉൾപ്പെടുത്തിയാണ് ഏഴംഗ ഉന്നത വിദ്യാഭ്യാസ കമ്മീഷന് രൂപം നൽകിയിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസമേഖലയെ സമൂലമായി പരിഷ്‍കരിക്കാനും, സർവ്വകലാശാലാനിയമങ്ങൾ പരിഷ്‌കരിക്കാനും, പരീക്ഷാനടത്തിപ്പ് കാലോചിതമാക്കാനും വേണ്ട നിർദ്ദേശങ്ങൾ നൽകാനാണ് കമ്മീഷനുകളെന്ന് മന്ത്രി ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഹാളിൽ ചേർന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി സംസ്ഥാനത്തെ മാറ്റുക എന്നതാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.
ഉന്നതവിദ്യാഭ്യാസമേഖലയുടെ സമൂല പരിഷ്കരണത്തിനുള്ള നിർദ്ദേശങ്ങൾ നൽകാൻ നിയോഗിച്ച ഏഴംഗ ഉന്നതവിദ്യാഭ്യാസ കമ്മീഷന്റെ ചെയർമാനായി ഡോ. ശ്യാം ബി മേനോന്‍ (മുന്‍ വൈസ് ചാൻസലർ, അംബേദ്‌കര്‍ യൂണിവേഴ്സിറ്റി. പ്രൊഫസര്‍, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷന്‍, ദില്ലി സർവ്വകലാശാല) പ്രവർത്തിക്കും. ഡോ. പ്രദീപ് ടി(ഡയറക്ടര്‍, ഡിപ്പാർട്ട്മെന്റ് ഓഫ് കെമിസ്ട്രി, ഐ.ഐടി, ചെന്നൈ) കൺവീനറായിരിക്കും. ഡോ.സാബു തോമസ് (വൈസ് ചാൻസലർ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, കോട്ടയം), ഡോ.ഐഷാ കിദ്വായ് (പ്രൊഫസര്‍, സെന്റര്‍ ഫോര്‍ ലിംഗ്വിസ്റ്റിക്സ്, ജെ.എന്‍.യു), പ്രൊഫസര്‍ രാംകുമാര്‍ (മെമ്പര്‍, സംസ്ഥാന ആസൂത്രണ ബോർഡ്), ഡോ.സാബു അബ്ദുല്‍ ഹമീദ് (പ്രൊ-വൈസ് ചാൻസലർ, കണ്ണൂര്‍ യൂണിവേഴ്സിറ്റി), ഡോ. എം. വി.നാരായണന്‍ (റിട്ട. പ്രൊഫസര്‍,കാലിക്കറ്റ് യൂണിവേഴ്സിറ്റി) എന്നിവരാണ് ഇതിൽ അംഗങ്ങൾ.

സർവ്വകലാശാലാ നിയമങ്ങള്‍ പരിഷ്കരിക്കാനുള്ള നിർദ്ദേശങ്ങൾ നൽകാൻ രൂപീകരിച്ച അഞ്ചംഗ സർവ്വകലാശാലാ നിയമപരിഷ്കാര കമ്മീഷന്റെ ചെയർമാൻ ഡോ. എന്‍. കെ.ജയകുമാര്‍ (മുന്‍ വൈസ് ചാൻസലർ, നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്‌ഡ് ലീഗല്‍ സ്റ്റഡീസ്)ആണ്. ഡോ. ഗോപിനാഥ് രവീന്ദ്രന്‍ (വൈസ് ചാൻസലർ കണ്ണൂര്‍ യൂണിവേഴ്സിറ്റി), ഡോ.ജോയ് ജോബ് കുളവേലില്‍
( മെമ്പര്‍, ഗവേണിംഗ് ബോഡി,കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസില്‍), ഡോ.കെദാമോദരന്‍ (പ്രിൻസിപ്പാള്‍, ഗവ. കോളേജ്, മലപ്പുറം), അഡ്വ. പി. സി. ശശിധരന്‍ (ഹൈക്കോടതി, എറണാകുളം) എന്നിവരാണ് അംഗങ്ങൾ.
സർവ്വകലാശാലകളിലെ പരീക്ഷാനടത്തിപ്പ് കാലാനുസൃതമായി പരിഷ്കരിക്കാനുള്ള നിർദ്ദേശങ്ങൾക്കുള്ള നാലംഗ പരീക്ഷാ പരിഷ്കരണ കമ്മീഷന്‍ ചെയർമാൻ ഡോ.സി. ടി. അരവിന്ദകുമാര്‍ (പ്രോ-വൈസ് ചാൻസലര്‍,മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി,കോട്ടയം)ആണ്. ഡോ.എ. പ്രവീണ്‍(രജിസ്ട്രാര്‍, എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവ്വകലാശാല), ഡോ.സി.എല്‍. ജോഷി (മുന്‍രജിസ്ട്രാര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി), ഡോ. കെ.എസ്. അനിൽകുമാർ (രജിസ്ട്രാര്‍, കേരള യൂണിവേഴ്സിറ്റി)എന്നിവരാണിതിലെ അംഗങ്ങൾ- മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
കേരളത്തെ ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കുക എന്നതാണ് സർക്കാരിന്റെ സർവ്വപ്രധാനമായ ലക്ഷ്യങ്ങളിലൊന്ന്.ജ്ഞാനസമൂഹമായുള്ള കേരളത്തിന്റെ പരിവര്‍ത്തനത്തിനാണ് സർക്കാർ ഒരുങ്ങുന്നത്. ബിരുദ-ബിരുദാനന്തര പഠനത്തിനുള്ള കരിക്കുലം കാലോചിതമാക്കുന്നതടക്കമുള്ള സമൂലമായ പരിഷ്കരണമാണ് അതിൽ ഒന്നാമത്തേത്. ഡിജിറ്റൽ യുഗത്തിന്റെ സാധ്യതകൾക്ക് അനുഗുണമായ വിധത്തിൽ സർവ്വകലാശാലാ നിയമങ്ങളും ചട്ടങ്ങളും മാറണം. പരീക്ഷകളടക്കമുള്ള മൂല്യനിർണ്ണയരീതികൾ കാര്യക്ഷമവും കാലോചിതവുമാക്കണം. ഇക്കാര്യങ്ങളിൽ പഠനം നടത്തി മൂന്നുമാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷനുകളോട് നിർദ്ദേശിക്കുമെന്നും മന്ത്രി ബിന്ദു വാർത്താ സമ്മേളനത്തിൽ അറിയിച്ചു.












Click it and Unblock the Notifications