പാറ്റൂർ ഭൂമി കേസ്!! ഉമ്മൻചാണ്ടി അടക്കമുള്ളവരെ ഉടൻ ചോദ്യം ചെയ്യില്ല!! ഫയൽ പിടിച്ചെടുക്കാനുണ്ട്!
സ്വകാര്യ ബിൽഡറെ സഹായിക്കാനായി പാറ്റൂരിലെ സ്വിവറജ് പൈപ്പ് ലൈൻ മാറ്റി സ്ഥാപിച്ചതിലൂടെ സർക്കാർ ഭൂമി നഷ്ടമാക്കിയെന്ന കേസിലാണിത്.
കൊച്ചി: പാറ്റൂർ ഭൂമി കേസിൽ ആരോപണ വിധേയരായവരെ ഉടൻ ചോദ്യം ചെയ്യില്ലെന്ന് വിജിലൻസ്. ഹൈക്കോടതിയിലാണ് വിജിലൻസ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ ബിൽഡറെ സഹായിക്കാനായി പാറ്റൂരിലെ സ്വിവറജ് പൈപ്പ് ലൈൻ മാറ്റി സ്ഥാപിച്ചതിലൂടെ സർക്കാർ ഭൂമി നഷ്ടമാക്കിയെന്ന കേസിലാണിത്. മൂന്നു ഫയലുകൾ പിടിച്ചെടുക്കാനുണ്ടെന്നും അതിനു ശേഷം മാത്രമേ ആരോപണ വിധേയരായവരെ ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂവെന്നാണ് വിജിലൻസ് പറയുന്നത്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കമുളളവർ ഉൾപ്പെട്ട വിജിലൻസ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിൽ ഉൾപ്പെട്ട മുൻ ചീഫ് സെക്രട്ടറി ഭരത്ഭൂഷൺ നൽകിയ ഹർജിയിലാണ് വിജിലൻസ് ഡിവൈഎസ്പി ജിഎൽ അജിത് കുമാർ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകിയത്.
റവന്യൂ, ജല വിഭവ വകുപ്പുകളും വാട്ടർ അഥോറിട്ടിയുമാണ് പ്രധാന ഫയലുകൾ കൈകാര്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട രേഖകൾ ഇരു വകുപ്പ് സെക്രട്ടറിമാരും ഇതുവരെ ഹാജരാക്കിയിട്ടില്ലെന്നാണ് വിജിലൻസ് പറയുന്നത്. രേഖകൾ ലോകായുക്തയിലാണെന്നും തിരിട്ടു കിട്ടിയാൽ ഉടൻ ഹാജരാക്കാമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും വിജിലൻസ് പറയുന്നു. ഇതു ലഭിച്ചാൽ മാത്രമേ അന്വേഷണം പൂർണ തോതിൽ നടക്കുകയുളളൂവെന്നും വിജിലൻസ്.
പാറ്റൂരിലെ ഭൂമിയുടെ ഉടമസ്ഥാവകാശം വ്യക്തമാക്കുന്ന അടിസ്ഥാന രേഖ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വഞ്ചിയൂർ വില്ലേജ് ഓഫീസിലെ രേഖകളിൽ ഇത് സംബന്ധിച്ച് തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയെന്ന് രജിസ്ട്രേഷൻ ഐജി റിപ്പോർട്ട് നൽകിയിട്ടുണ്ട്. 1965ന് മുമ്പാണ് പാറ്റൂരിലെ ഭൂമിയിൽ സ്വിവിറേജ് പൈപ്പ് സ്ഥാപിച്ചത്. അക്കാലത്ത് ഭൂമി സർക്കാരിന്റേതായിരുന്നെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു.