രാഹുൽ ഗാന്ധിയുടെ അരിയെച്ചൊല്ലി കോൺഗ്രസ്-യൂത്ത് കോൺഗ്രസ് തമ്മിലടി, നേതാക്കൾ രാജി വെച്ചു!
നിലമ്പൂര്‍: കേരളത്തിലെ സാമൂഹിക അടുക്കളകളിലേക്ക് വയനാട് എംപി രാഹുല്‍ ഗാന്ധി അനുവദിച്ച അരിയുടെ പേരില്‍ കോണ്‍ഗ്രസില്‍ തമ്മിലടി. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും തമ്മിലാണ് അരിയുടെ പേരിലുളള പരസ്പര ഏറ്റുമുട്ടല്‍ എന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് ചാലിയാര്‍ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് അടക്കമുളളവര്‍ രാജി വെച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ കോണ്‍ഗ്രസ് നേതാക്കളും യൂത്ത് കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാഗ്വാദം നടന്നിരുന്നു. അതിന് പിറകെയാണ് രാജി.
കൊവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഭക്ഷണ വിതരണത്തിന് തയ്യാറാക്കിയ സാമൂഹിക അടുക്കളയിലേക്ക് രാഹുല്‍ ഗാന്ധി അരി എത്തിച്ചിരുന്നു. ഇത് മണ്ഡലത്തിലെ അതത് പഞ്ചായത്തുകളിലെ പഞ്ചായത്ത് സെക്രട്ടറി അടക്കമുളളവരെ ഉള്‍പ്പെടുത്തി വിതരണം നടത്താനാണ് നേരത്തെ ധാരണയായിരുന്നത്. എന്നാല്‍ ഇത് കണക്കിലെടുക്കാതെ യൂത്ത് കോണ്‍ഗ്രസുകാര്‍ ഏകപക്ഷീയമായി അരി വിതരണം നടത്തി എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് നേതാവായ ഹാരിസ് ബാബുവിന്റെ നേതൃത്വത്തിലാണ് ചാലിയാര്‍ പഞ്ചായത്തില്‍ അരിവിതരണം നടത്തിയത്. കോഴിക്കോട് ഡിസിസി പ്രസിഡണ്ടിന്റെ അടുത്ത അനുയായിയാണ് ഹാരിസ് ബാബു. ആര്യാടന്‍ മുഹമ്മദുമായുളള പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ യൂത്ത് കോണ്‍ഗ്രസ് സമൂഹ അടുക്കളയിലേക്ക് ഏകപക്ഷീയമായി അരിവിതരണം നടത്തിയത് എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
Recommended Video
ആര്യാടന്‍ മുഹമ്മദിനെതിര നേരത്തെ തന്നെ യൂത്ത് കോണ്‍ഗ്രസ് വിമര്‍ശനവുമായി രംഗത്തുണ്ട്. രാഹുല്‍ ഗാന്ധിയുടെ സംഭാവനയായ അരി വിതരണം ചെയ്യുന്നത് നിലമ്പൂര്‍ മണ്ഡലത്തില്‍ ആര്യാടനും കുടുംബവും കുത്തകയാക്കി വെച്ചിരിക്കുകയാണ് എന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പ്രശ്‌നത്തിനൊടുവില്‍ കോണ്‍ഗ്രസ് ചാലിയാര്‍ മണ്ഡലം പ്രസിഡണ്ട് നാലകത്ത് ഹൈദരാലി, മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ ബെന്നി കൈതോലില്‍, ഇപി മുരളി, സുരേഷ് തോണിയില്‍ എന്നിവരാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications