കുഞ്ഞാലിക്കുട്ടിക്കടക്കം ആപ്പ്, മുസ്ലീം ലീഗിൽ പുതിയ തർക്കത്തിന് തിരി കൊളുത്തി കെഎം ഷാജി
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുമുളള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് മുന്നണികള്‍. പാര്‍ട്ടിയിലും യുഡിഎഫിലും ഉളള ഭിന്നതകള്‍ കോണ്‍ഗ്രിന് തലവേദനയാണ്.
മുന്നണിയില്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രണ്ടാമത്തെ കരുത്തരായ മുസ്ലീം ലീഗിലും ചില അസ്വാരസ്യങ്ങള്‍ തല പൊക്കിയിരിക്കുകയാണ്. കെഎം ഷാജി എംഎല്‍എയാണ് ലീഗിനുളളില്‍ പുതിയ തര്‍ക്കത്തിന് തിരി കൊളുത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ
നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് നിലവിലുളളത് എന്നാണ് കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും കണക്ക് കൂട്ടല്‍. യുഡിഎഫ് സര്‍ക്കാരുണ്ടാക്കിയാല്‍ മന്ത്രിയാകാം എന്ന കണക്ക് കൂട്ടലില്‍ കോണ്‍ഗ്രസിന്റെ പല എംപിമാരും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരാനുളള താല്പര്യം അറിയിച്ചിട്ടുണ്ട്.
എതിർത്ത് മുല്ലപ്പളളി
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റാണ് ഈ നേതാക്കളുടെ ഉന്നം. എന്നാല്‍ എംപിമാരെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ട് വന്ന് തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിനെ മുല്ലപ്പളളി രാമചന്ദ്രന് അടക്കം എതിര്‍ത്തിരിക്കുകയാണ്. സമാന വിഷയമാണ് യുഡിഎഫ് ഘടകകക്ഷിയായ മുസ്ലീം ലീഗിലും പുതിയ തര്‍ക്കത്തിലേക്ക് വഴി തുറന്നിരിക്കുന്നത്.
ഇനിയും മത്സരിക്കേണ്ടതില്ല
തദ്ദേശ തിരഞ്ഞെടുപ്പില്‍ മൂന്നില്‍ കൂടുതല്‍ തവണ മത്സരിച്ച് ജയിച്ചവര്‍ ഇനി മത്സരിക്കേണ്ടതില്ല എന്നാണ് മുസ്ലീം ലീഗ് തീരുമാനം. ഈ തീരുമാനത്തിന്റെ ചുവട് പിടിച്ച് ലീഗില്‍ നിന്ന് മൂന്ന് തവണ എംഎല്‍എമാരായവര്‍ ഇനിയും മത്സരിക്കേണ്ടതില്ല എന്ന് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെഎം ഷാജി.
ആറ് എംഎല്‍എമാര്‍
നിലവില്‍ മുസ്ലീം ലീഗിലുളള ആറ് എംഎല്‍എമാര്‍ മൂന്നോ അതില്‍ കൂടുതലോ തവണ നിയമസഭയില്‍ മത്സരിച്ച് ജയിച്ചിട്ടുളളവരാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി നേതൃത്വം ആണെന്നും കെഎം ഷാജി പ്രതികരിച്ചു. കെഎം ഷാജിയുടെ നിലപാടിന് പാര്‍ട്ടിയില്‍ യൂത്ത് ലീഗിന്റെ അടക്കം പിന്തുണയുണ്ട്.
യുവനേതാക്കള്‍ക്ക് അവസരം
മൂന്ന് തവണയില്‍ കൂടുതല്‍ മത്സരിച്ചവര്‍ക്ക് ്അവസരം ഇനി നല്‍കേണ്ടതില്ല എന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിക്കുകയാണെങ്കില്‍ യുവനേതാക്കള്‍ക്ക് അവസരം ലഭിക്കും എന്നതിലാണ് യൂത്ത് ലീഗിന്റെ പ്രതീക്ഷ. കെഎം ഷാജിയുടെ നിലപാട് മുസ്ലീം ലീഗില്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്. പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
പാര്‍ട്ടിയെ ശക്തിപ്പെടുത്താൻ
മൂന്ന് വര്‍ഷം മുന്‍പാണ് കുഞ്ഞാലിക്കുട്ടിയെ വേങ്ങരയിലെ എംഎല്‍എ സ്ഥാനം രാജി വെപ്പിച്ച് മുസ്ലീം ലീഗ് ദേശീയ തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനായി ദില്ലിയിലേക്ക് അയച്ചത്. മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചാണ് കുഞ്ഞാലിക്കുട്ടി എംപിയായത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വന്നിരിക്കുകയാണ് കുഞ്ഞാലിക്കുട്ടി.
തിരഞ്ഞെടുപ്പുകളുടെ ചുമതല
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ ചുമതല കുഞ്ഞാലിക്കുട്ടിയെ ഏല്‍പ്പിച്ചിരിക്കുകയാണ് മുസ്ലീം ലീഗ് ഉന്നതാധികാര സമിതി. നിയമസഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കും എന്നത് ഏറെക്കുറെ ഉറപ്പാണ്. കുഞ്ഞാലിക്കുട്ടി മൂന്നില്‍ കൂടുതല്‍ തവണ എംഎല്‍എ ആയിട്ടുളള നേതാവാണ്. എംകെ മുനീര്‍ അടക്കമുളള മറ്റ് നേതാക്കളുമുണ്ട് മൂന്നില്‍ കൂടുതല്‍ അവസരം ലഭിച്ചവര്‍.
Recommended Video
ഇളവുണ്ടായേക്കും
കെപിഎ മജീദ്, പികെ അബ്ദുറബ്ബ്, വികെ ഇബ്രാഹിം കുഞ്ഞ്, കെഎന്‍എ ഖാദര്‍, അഡ്വ. എം ഉമ്മര്‍, സി മമ്മൂട്ടി എന്നിവരാണ് മൂന്നോ അതില്‍ കൂടുതല്‍ തവണയോ നിയമസഭയില്‍ എത്തിയവര്‍. ഇനി ഇവര്‍ക്ക് അവസരം നല്‍കേണ്ട എന്ന് തീരുമാനിച്ചാലും തിരഞ്ഞെടുപ്പിനെ നയിക്കുന്ന കുഞ്ഞാലിക്കുട്ടിക്കും കെപിഎ മജീദിനും എംകെ മുനീറിനും മത്സരിക്കുന്ന കാര്യത്തില്‍ ഇളവുണ്ടായേക്കും എന്നാണ് സൂചന.