പോത്തന്‍കോട് പഞ്ചായത്തിലുള്ളവര്‍ക്ക് മൂന്നാഴ്ചത്തെ ക്വാറന്റീന്,കര്‍ശന നിയന്ത്രണങ്ങളുമായി സര്‍ക്കാർ
തിരുവനന്തപുരം: കേരളത്തില്‍ രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ് സര്‍ക്കാര്‍. പോത്തന്‍കോട് സ്വദേശി അബുദുള്‍ അസീസ് മരിച്ച സാഹചര്യത്തില്‍ പോത്തന്‍കോട് പഞ്ചായത്തിലുള്ളവരും പഞ്ചായത്തിന്റെ രണ്ട് കിലോ മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരും മൂന്ന് ആഴ്ചത്തേക്ക് ക്വാറന്റീനില്‍ പോകണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.
പോത്തന്‍കോട് സാമൂഹ്യവ്യാപനം നടന്നിട്ടില്ല. മാര്‍ച്ച് 1ന് ശേഷം അബ്ുദുള് അസീസ് വമ്പര്ക്കം പുലര്‍ത്തിയവര്‍ ഉണ്ടെങ്കില്‍ അധികൃതരെ ഉടന്‍ അറിയിക്കണം. വിദേശത്ത് നിന്നെത്തിയവരുടെ പാസ്പോര്‍ട്ട് രേഖകള്‍ പരിശോധ്ിക്കാന് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്വാറന്റീനില്‍ കഴിയുന്ന മൂന്നാഴ്ചക്കിടെ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആശുപത്രിയില്‍ പ്രവേശിക്കും. അതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, അബ്ദുള്‍ അസീസിനെ ചികിത്സിച്ച ഡോക്ടര്‍മാരും ആശുപത്രിയിലെ ജീവനക്കാരും ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. അബ്ദുള്‍ അസീസിനെ ചികിത്സിച്ച തോന്നയ്ക്കല്‍ ഹെല്‍ത്ത് സെന്റര്‍ അണുവിമുക്തമാക്കിയിട്ടുണ്ട്. അബ്ദുള്‍ അസീസുമായി ഇടപഴകിയവര്‍ ആരാണെന്ന് നാട്ടുകാര്‍ക്ക് അറിയാമെന്നും അവര്‍ ഇതിനോടകം ക്വാറന്റീനില്‍ പോയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മാര്‍ച്ച് 13 നാണ് കൊവിഡ് രോഗലക്ഷണങ്ങള്‍ ഇദ്ദേഹത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സാമ്പിള്‍ പരിശോധിച്ചെങ്കിലും ആദ്യ ഫലം നെഗറ്റീവായിരുന്നു. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ആരോഗ്യനില വഷളായിരുന്നു. വെന്റിലേറ്ററില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ശ്വാസകോശ-വൃക്കാസംബന്ധമായ അസുഖം ഉണ്ടായിരുന്നു.
വേങ്ങോടുള്ള പ്രഥമിക ആരോഗ്യകേന്ദ്രത്തില്‍ ജലദോഷം ബാധിച്ചാണ് അസീസ് ആദ്യം ചികിത്സ തേടിയത്. എന്നാല്‍ അസുഖം ഭേദമാകാതിരുന്നതിനെ തുടര്‍ന്ന് വെഞ്ഞാറമൂട് ആശുപത്രിയിലും ചികിത്സയ്ക്കെത്തി. അവിടെ വെച്ച് കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.23 നാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. റിട്ടയേഡ് എഎസ്ഐയാണ് അബ്ദുള്‍ അസീസ്.
ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് വ്യക്തമല്ല. ഇദ്ദേഹം വിദേശ യാത്രകള്‍ ഒന്നും നടത്തിയിട്ടില്ല. രോഗബാധിതരുമായി ഇടപെട്ടിട്ടില്ല. അസീസ് ചെന്നൈ സ്വദേശികള്‍ പങ്കെടുത്ത രണ്ട് മരണാനന്തര ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഒരു വിവാഹ ചടങ്ങിലും പങ്കെടുത്തിരുന്നു. സെക്കന്ററി കോണ്ടാക്ടില് നിന്നാണ് രോഗം വന്നതെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹം പങ്കെടുത്ത ചടങ്ങിലെ ആള് സാന്നിധ്യം പരിശോധിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.മാര്‍ച്ച് ആദ്യം മുതലുളള ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇദ്ദേഹത്തെ ചികിത്സിച്ച നാല് ഡോക്ടര്‍മാര്‍ നിലവില്‍ നിരീക്ഷണത്തിലാണ്.