3 വര്‍ഷ ബിരുദ കോഴ്സ് തുടരും; പരിഷ്കാരം പുതിയ അധ്യയന വര്‍ഷത്തില്‍ ആരംഭിക്കുന്ന കോഴ്സില്‍ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ത്രിവല്‍സര ബിരുദ കോഴ്സുകള്‍ തുടരുമെന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്. പുതിയ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തുക ഈ വര്‍ഷം അധ്യയനം തുടങ്ങാനിരിക്കുന്ന പുതിയ കോഴ്സുകളില്‍ മാത്രമാവുമെന്നും വകുപ്പ് വ്യക്തമാക്കി. പരമ്പരാഗത ശാസ്ത്ര/ശാസ്ത്രേതര ശാഖകളിൽ 4 വർഷ ഓണേഴ്സ് പ്രോഗ്രാമുകൾ അനുവദിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഉന്നത വിദ്യഭ്യാസ വകുപ്പിന്റെ വിശദീകരണം.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലവിലുള്ള 3 വർഷ ബിരുദങ്ങൾക്ക് വിദേശ സർവ്വകലാശാലകളിൽ ഉപരിപഠനത്തിന് അംഗീകാരം ലഭിക്കുന്നില്ലെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് ശാസ്ത്രവിഷയങ്ങളിലടക്കം നാല് വര്‍ഷം ഓണേഴ്സ് ബിരുദമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ത്രീ മെയിൻ/ ട്രിപ്പിൾ മെയിൻ പ്രോഗ്രാമുകളാണ് മറ്റൊരു ശ്രദ്ധേയമായ നിർദ്ദേശം. ഇതിലൂടെ വിദ്യാർത്ഥികൾക്ക് മൂന്നു വിവിധ മേജർ വിഷയങ്ങൾ ഒരേ സമയം പഠിക്കാമെന്നതും ബിരുദാനന്തര ബിരുദ പഠനത്തിന് ഇതിൽ ഏത് മേജർ വിഷയവും തെരഞ്ഞെടുക്കാമെന്നതും ത്രീ മെയിൻ/ ട്രിപ്പിൾ മെയിൻ പ്രോഗ്രാമുകളുടെ പ്രത്യേകതയാണ്. ബിരുദ പ്രോഗ്രാമുകളെ പറ്റിയുള്ള നമ്മുടെ കാഴ്ചപ്പാട് മാറ്റുന്ന രീതിയിൽ നൂതന ബിരുദ പ്രോഗ്രാമുകളാണ് ഇതിലൂടെ സമിതി മുൻപോട്ട് വയ്ക്കുന്നത്.
Recommended Video
BSc Chemical Biology/System Biology/Computational Biology, BSc Biological Sciences/Modern Biology, BSc Psychological and Behavioural Sciences, BA International Relations, BA Foreign Languages എന്നിവ ഇത്തരം പ്രോഗ്രാമുകളിൽ ചിലതാണ്. പരമ്പരാഗത വിഷയങ്ങൾക്കൊപ്പം അന്താരാഷ്ട്ര അംഗീകാരമുള്ള Nanoscience/Astrophysics/Space Science/Econometrics /Data Analytics മുതലായ നവീന പഠന ശാഖകളും ത്രീ മെയിൻ പ്രോഗ്രാമുകളുടെ ഭാഗമായി സമിതി നിർദ്ദേശിക്കുന്നുണ്ട്.
നിലവിലെ പരമ്പരാഗത വിഷയങ്ങളിലുള്ള മൂന്നു വർഷ പ്രോഗ്രാമുകളോടൊപ്പം നാലാം വർഷം specialised subjectൽ പഠനം സാധ്യമാക്കുന്ന പ്രോഗ്രാമുകളും സമിതി ശുപാർശ ചെയ്യുന്നു. ഇതിലൂടെ ബിരുദത്തോടൊപ്പം വിവിധ നൂതന വിഷയങ്ങളിൽ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ അക്കാദമിക/ഗവേഷണ സ്ഥാപനങ്ങളിൽ പരിശീലനം നേടുന്നതിനും ഗവേഷണാഭിരുചി വളർത്തുന്നതിനും വിദ്യാർത്ഥികളെ ഇത്തരം പ്രോഗ്രാമുകൾ സഹായിക്കും എന്ന് സമിതി വിലയിരുത്തുന്നു. ഇത്തരത്തിലുള്ള 15 നിര്‍ദ്ദേശങ്ങാണ് എം ജി സര്‍വകലാശാല വിസി ഡോക്ടര്‍ സാബു തോമസ് അധ്യക്ഷനായ സമിതി സര്‍ക്കാരിന് നല്‍കിയത്. ...
സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിച്ച സമിതിയെ അഭിനന്ദിക്കുന്നുവെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞു. നിലവിലുള്ള കോഴ്സുകൾക്ക് സീറ്റുകൾ വർധിപ്പിച്ചു നൽകിയതിലൂടെ സംസ്ഥാനത്തെ ഗവൺമെൻ്റ്, എയ്ഡഡ്, സ്വാശ്രയ കോളേജുകളിൽ 20-21 അദ്ധ്യായന വർഷം ഏതാണ്ട് ഇരുപത്തയ്യായിരത്തിലധികം സീറ്റുകളാകും ഉപരി പഠനത്തിന് കൂടുതലായി ലഭിക്കുക. പരമ്പരാഗത കോഴ്സുകളെയും ത്രിവത്സര ഡിഗ്രി കോഴ്സുകളെയും ഒരു നിലക്കും ബാധിക്കാത്ത വിധമാകും പുതുതായി നൽകുന്ന കോഴ്സുകളിൽ മേൽ റിപ്പോർട്ടിലെ സർക്കാരിന് കൂടി സ്വീകാര്യമായ ശുപാർശകൾ നടപ്പിലാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.