വോട്ട് ചെയ്ത് മമ്മൂട്ടിയും ഭാര്യ സുൽഫത്തും; തിരക്കിനിടയിലും തൃക്കാക്കരയിലെത്തി സിനിമാ താരങ്ങൾ
കൊച്ചി; തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി നടൻ മമ്മൂട്ടിയും ഭാര്യ സുൽഫത്തും. രാവിലെ 10 മണിയോടെയാണ് താരം എത്തിയത്. പൊന്നുരുന്നി ഗവൺമെന്റ് എൽപി സ്കൂളിലെ 64 നമ്പർ ബൂത്തിലാണ് മമ്മൂട്ടിക്ക് വോട്ട്. എല്ലാവരും വോട്ട് ചെയ്യാൻ എത്തണമെന്നും ജനങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും മമ്മൂട്ടി പ്രതികരിച്ചു.

സിനിമാതാരങ്ങള്‍ ഒരുപാടുള്ള മണ്ഡലമായ തൃക്കാക്കരയില്‍ നിരവധി താരങ്ങളാണ് രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തിയത്. മണ്ഡലത്തിലെ വോട്ടറായ നടനും സംവിധായകനുമായ രഞ്ജി പണിക്കർ കടവന്ത്രയിലെ ബൂത്തിലെത്തി രാവിലെ വോട്ട് ചെയ്തിരുന്നു. സർക്കാരിനെ വിലയിരുത്തുന്ന തെരഞ്ഞെടുപ്പായിരിക്കുമിതെന്നായിരുന്നു വോട്ട് ചെയ്ത പിന്നാലെ രഞ്ജി പണിക്കർ പ്രതികരിച്ചത്.

തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് ഭരിക്കുന്ന സർക്കാരിനെ അട്ടിമറിക്കാനുള്ള സാധ്യതകളുള്ള നിർണായകമായ തെരഞ്ഞെടുപ്പല്ല . എന്നാൽ രാഷ്ട്രീയ കാരണങ്ങളാൽ ഏറെ നിർണായകമാണ്. ഒരു വർഷം മുൻപ് നടന്ന തെരഞ്ഞെടുപ്പ് അന്തരീക്ഷമല്ല ഇപ്പോഴുളളത്'. നിലവിൽ കേരളത്തിൽ കലുഷിതമാകുന്ന ഒരു രാഷ്ട്രീയ അന്തരീക്ഷമുണ്ടെന്ന് സാധാരണക്കാർക്കും വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

സംവിധായകൻ ലാൽ പടമുകളിലെ 128-ാം നമ്പർ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. താൻ ഒരു പാർട്ടിയുടേയും ആളല്ല. വിശ്വാസത്തിന്റേയും ബന്ധങ്ങളുടേയും പുറത്താണ് എന്നും വോട്ട് ചെയ്തിട്ടുള്ളത്. നടിയെ ആക്രമിച്ച കേസ് തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചതിൽ തെറ്റില്ലെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം ലാൽ പറഞ്ഞു.
സിനിമാ തിരക്കിനിടയിലും ഹരിശ്രീ അശോകനടക്കമുള്ളവര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. അയ്യനാട് എല്‍ പി സ്‌കൂളിലെ 132ാം നമ്പര്‍ ബൂത്തിലാണ് താരം വോട്ട് രേഖപ്പെടുത്തിയത്. നടന്‍ ജനാര്‍ദ്ദനന്‍ വെണ്ണല ഹൈസ്‌കൂളില്‍ എത്തി വോട്ട് രേഖപ്പെടുത്തി. ബാലചന്ദ്രന്‍ ചുള്ളിക്കാട് ഗവ. ബി ടി എസ് സ്‌കൂള്‍ ബൂത്ത് 16 ല്‍ വോട്ട് ചെയ്തു.
അതേസമയം തൃക്കാക്കരയിൽ വോട്ടെടുപ്പ് തുടരുകയാണ്. കനത്ത പോളിംഗാണ് ഇക്കുറി മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ 23 ശതമാനത്തോളം പേര്‍ വോട്ട് രേഖപ്പെടുത്തി. പോളിങ് ശതമാനം ഉയരുന്നത് തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് മുന്നണികൾ അവകാശപ്പെടുന്നത്. തൃക്കാക്കര മണ്ഡലത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായ ജനവിധിയാണ് ഉണ്ടാകാന്‍ പോകുന്നതെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്. പോളിങ് ശതമാനം വർദ്ധിക്കുമെന്നും പ്രകൃതി പോലും അനുകൂലമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു.












Click it and Unblock the Notifications