തൃക്കാക്കര അശ്ലീല വീഡിയോ വിവാദം: ലത്തീഫ് ലീഗുകാരനല്ലെന്ന് പിഎംഎ സലാം, 'സിപിഎമ്മിന്റെ ഗൂഢാലോചന'
കൊച്ചി: അശ്ലീല വീഡിയോ വിവാദത്തില്‍ മുസ്ലീം ലീഗ് ബന്ധം നിഷേധിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ പേരില്‍ വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്തതിന് പിടിയിലായ അബ്ദുള്‍ ലത്തീഫ് ലീഗ് അനുഭാവി ആണെന്നാണ് പോലീസ് പറയുന്നത്. ഇയാളെ ഇന്ന് രാവിലെയാണ് കൊച്ചി പോലീസ് പിടികൂടിയത്. എന്നാല്‍ ലത്തീഫ് ലീഗുകാരനല്ലെന്ന് പിഎംഎ സലാം വണ്‍ ഇന്ത്യ മലയാളത്തോട് പ്രതികരിച്ചു. ലീഗുകാരനാണെന്ന് പറയുന്നത് കൈരളി ചാനലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടവരും മാത്രമാണെന്നും പിഎംഎ സലാം പറഞ്ഞു.
ലത്തീഫിന്റെ അറസ്റ്റ് ഇടതുപക്ഷം നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ്. തിരഞ്ഞെടുപ്പ് ദിവസം രാവിലെ പുറത്ത് വിടാന്‍ വേണ്ടി ഉണ്ടാക്കി വെച്ച ഒരു നാടകം ആണ്. ലത്തീഫിന് മുസ്ലീം ലീഗുമായി യാതൊരു ബന്ധവും ഇല്ല. ഒരു കാലത്തും ഉണ്ടായിട്ടും ഇല്ല. ലത്തീഫ് കോട്ടയ്ക്കല്‍ മുന്‍സിപ്പാലിറ്റിയില്‍ താമസിക്കുന്ന ആളാണ്. ഇയാളെ കുറിച്ച് പാര്‍ട്ടി വ്യക്തമായി അന്വേഷിച്ചു. നാടകം അഭിനയിക്കാന്‍ ആളെ കൂട്ടി സിപിഎം കള്ളക്കഥകള്‍ ഉണ്ടാക്കുകയാണ്. മുസ്ലീം ലീഗിന്റെ പേര് ദുരുപയോഗപ്പെടുത്തുകയാണ്. തികച്ചും അവാസ്തവവും വ്യാജവുമാണ് ആരോപണം എന്നും പിഎംഎ സലാം പ്രതികരിച്ചു.

തൃക്കാക്കരയില്‍ യുഡിഎഫിന് നൂറ് ശതമാനം വിജയം ഉറപ്പാണ്. അക്കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എല്‍ഡിഎഫിന് പോലും അക്കാര്യം ഉറപ്പാണ്. യുഡിഎഫ് കഴിഞ്ഞ കാലത്തേക്കാള്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ മികവും മുന്നണിയുടെ പ്രവര്‍ത്തനങ്ങളും എല്‍ഡിഎഫിന്റെ കോട്ടങ്ങളും ജനങ്ങള്‍ക്ക് ഇടത് ഭരണമുണ്ടാക്കിയിരിക്കുന്ന നഷ്ടങ്ങളും വിഷമങ്ങളും അടക്കമുളള കാരണങ്ങള്‍ പരിഗണിച്ചാല്‍ യുഡിഎഫ് വളരെ മുന്നിലാണ്. അത് ഫലപ്രഖ്യാപനത്തില്‍ പ്രതിഫലിക്കുമെന്നും പിഎംഎ സലാം വണ്‍ ഇന്ത്യ മലയാളത്തിനോട് പ്രതികരിച്ചു.
യൂത്ത് ലീഗ് നേതാവ് പികെ ഫിറോസും ലത്തീഫിന്റെ ലീഗ് ബന്ധം നിഷേധിച്ച് രംഗത്ത് വന്നിട്ടുണ്ട്. പ്രതികരണം ഇങ്ങനെ: ' തോൽവി ഉറപ്പിച്ചാൽ പിന്നെ സി.പി.എം പുറത്തെടുക്കുന്ന പത്തൊമ്പതാമത്തെ അടവുണ്ട്. കാമ്പസ് തൊട്ട് പാർലിമെന്ററി ഇലക്ഷനിൽ വരെ എല്ലാ തട്ടിലും ഈ പ്ലാൻ B ആണ് ഉണ്ടാകാറുള്ളത്. അതാണ് തൃക്കാക്കരയിൽ നമ്മൾ കാണുന്നത്. ഇതൊന്നും അവിടുത്തുകാർ വിശ്വസിക്കില്ല. ഇത്രത്തോളം നവീകൃതമായ പോലീസ് സൈബർ സംവിധാനത്തിന് ഇലക്ഷൻ ദിവസം രാവിലെയാണ് പ്രതിയെ കിട്ടുന്നത്.
എന്നിട്ട് മുസ്‌ലിം ലീഗുമായി ഒരു ബന്ധവുമില്ലാത്ത ആളെ ലീഗ് നേതാവാക്കിക്കളഞ്ഞു ഡി.വൈ.എഫ്.ഐ നേതാവായ എ.എ റഹീം. മദ്യലഹരിയിലായ പ്രതിയിൽ നിന്ന് വിവരങ്ങൾ ഒന്നും കിട്ടിയില്ല, കുറച്ച് കഴിഞ്ഞേ പറയാനാവൂ എന്ന് പറഞ്ഞ പോലീസിന് പക്ഷേ 'ലീഗുകാരൻ' ആണെന്ന് കിട്ടിയിട്ടുണ്ട്.. ആർക്കും സംശയമൊന്നും ഇല്ലല്ലോ അല്ലേ..'












Click it and Unblock the Notifications