തൃക്കാക്കര: ആ 10% വോട്ട് മറിഞ്ഞാല്‍ വിജയമുറപ്പിച്ച് ഇടത്: കൈവിട്ട് പോകില്ലെന്നുറപ്പിച്ച് യുഡിഎഫ്
എറണാകുളം: പരസ്യപ്രചരണവും നിശബ്ദപ്രചരണവും അവസാനിച്ചു തൃക്കാകരയില്‍ ഇനിയെല്ലാം ജനങ്ങളുടെ കയ്യില്‍. ജനം പോളിങ് ബൂത്തുകളിലേക്ക് പോവാന്‍ ഒരു രാത്രിയുടെ ദൂരം പോലും ബാക്കിയില്ല. നാളെ കൃത്യം 7 മണിമുതല്‍ തൃക്കാകരിയിലെ ജനങ്ങള്‍ തങ്ങളുടെ പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള വോട്ടുകള്‍ ചെയ്തു തുടങ്ങും. നിശബ്ദ പ്രചരണ ദിനവും സ്ഥാനാർത്ഥികള്‍ വോട്ടർമാരെ കാണുന്ന തിരക്കിലായിരുന്നെങ്കിലും എവിടെയെങ്കിലും എന്തെങ്കിലും പോരായ്മകള്‍ സംഭവിച്ചുണ്ടോ എല്ലാം കറക്ടല്ലേ എന്ന കണക്ക് കൂട്ടലിന്റെ തിരക്കിലായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണ കമ്മിറ്റി ഓഫീസില്‍ നേതാക്കന്‍മാർ.
വികസനാണ് മണ്ഡലത്തിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമെന്ന് മൂന്ന് മുന്നണികളും ഒരു പോലെ അവകാശപ്പെടുന്നുണ്ടെങ്കിലും സാമുദായി വോട്ടുകള്‍ വിജയം നിർണ്ണയിക്കുമെന്നതില്‍ ആർക്കും സംശയമില്ല. അതുകൊണ്ട് ഒരു പാളിച്ചയും വരുത്താതെ ആ വോട്ടുകള്‍ തങ്ങളുടെ സ്ഥാനാർത്ഥിയുടെ പെട്ടിയില്‍ വീഴ്ത്താനുള്ള പണികള്‍ തുടക്കം മുതല്‍ മൂന്ന് മുന്നണികളും മണ്ഡലത്തില്‍ നടത്തി വരികയും ചെയ്യുന്നുണ്ട്.

പ്രധാനമായും ന്യൂനപക്ഷ വോട്ടുകള്‍ എങ്ങോട്ട് മറിയും എന്നതിന് അനുസരിച്ചിരിക്കും മണ്ഡലത്തിലെ ജനവിധി. മണ്ഡലത്തില്‍ യുഡിഎഫിന് ഏറ്റവും വലിയ ആത്മവിശ്വാസം നല്‍കുന്നത് ക്രിസ്ത്യന്‍, മുസ്ലിം ജനവിഭാഗത്തിന്റെ പിന്തുണയാണ്. ആ വോട്ടുകള്‍ ഇത്തവണയും അവർക്ക് ഉറപ്പിക്കാന്‍ കഴിഞ്ഞാല്‍ ഉമ തോമസിന്റെ വിജയത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ വോട്ട് മറിഞ്ഞാല്‍ അത് ഭൂരിപക്ഷത്തിലെ ഇടിവിലേക്ക് മാത്രമല്ല, പരാജയത്തിലേക്ക് വരെ എത്തിച്ചേക്കാം.
ഓടും ഭാവന, ചാടും ഭാവന: വൈറലായി ഭാവനയുടെ വർക്ക്ഔട്ട് ദൃശ്യങ്ങള്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ മണ്ഡലത്തിലിറങ്ങി തങ്ങളുടെ വോട്ട് ബാങ്ക് തകർക്കാനുള്ള ശ്രമം നടത്തുന്നതായി യു ഡി എഫ് നേതാക്കള്‍ പരോക്ഷമായും പ്രത്യക്ഷമായും പലപ്പോഴും ആരോപിച്ചിട്ടുമുണ്ട്. ക്രിസ്ത്യന്‍, മുസ്ലിം വോട്ടുകളില്‍ വിള്ളല്‍ വീണാല്‍ സിറ്റിങ് സീറ്റ് കൈവിട്ടേക്കുമെന്നാണ് യു ഡി എഫിന്റെ ആശങ്ക. ചെറിയൊരു വിഹിതം വോട്ടുകള്‍ ഇത്തരം നീക്കത്തിലൂടെ എല്‍ ഡി എഫ് പിടിച്ചാലും പിടി തോമസിനോടുള്ള വൈകാരിക അടുപ്പം ഉമ തോമസിന്റെ വിജയിപ്പിക്കുമെന്ന ആത്മവിശ്വാസവും യു ഡി എഫ് നേതാക്കള്‍ പ്രകടിപ്പിക്കുന്നു.

തുടക്കത്തില്‍ പ്രചരണത്തില്‍ മുന്നേറാന്‍ സാധിച്ചെങ്കിലും അവസാന ലാപ്പില്‍ കളം നിറഞ്ഞത് ജോ ജോസഫും എല്‍ ഡി എഫുമായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ അത്രക്ക് ശക്തമായിരുന്നു മുഖ്യമന്ത്രി തന്നെ നേരിട്ട നയിച്ച എല്‍ ഡി എഫ് നിര. മുന്‍ കാലങ്ങളിലേത് പോലെ വോട്ട് കേന്ദ്രീകരിക്കുന്നതിനുള്ള ശ്രമം വേണ്ട രീതിയില്‍ നടന്നില്ലെന്ന ആത്മവിമർശനം ഉയർത്തുന്ന നേതാക്കള്‍ വരെ യുഡിഎഫ് ക്യാമ്പിലുണ്ട്.

ക്രിസ്തീയ വിഭാഗങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന നേതാക്കളുടെ സാന്നിധ്യവും യുഡിഎഫ് ക്യാമ്പില്‍ കുറവായിരുന്നു. എല്‍ ഡി എഫ് ആവട്ടെ ജോ ജോസഫിനെ സ്ഥാനാർത്ഥിയാക്കിയത് തന്നെ കൃത്യമായ പ്ലാനിങ്ങിന്റെ അടിസ്ഥാനത്തിലാണ്. കേരള കോണ്‍ഗ്രസ് നേതാക്കളെ അടക്കം പ്രചരണ രംഗത്ത് സജീവമാക്കി ക്രിസ്തീയ വിഭാഗങ്ങളിലേക്ക് കടന്ന് ചെല്ലാനുള്ള പരമാവധി ശ്രമവും അവർ നടത്തി. കെവി തോമസ് വിട്ടുപോയത് തിരിച്ചടിയാവില്ലെന്ന് യു ഡി എഫ് അവകാശപ്പെടുമ്പോഴും ഗുണം ചെയ്യുമെന്ന് തന്നെയാണ് എല്‍ ഡി എഫിന്റെ ആത്മവിശ്വാസം.

ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന പ്രചരണം തുടക്കത്തില്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ നിന്നുണ്ടായത് ഗുണം ചെയ്യുമെന്നാണ് എല്‍ ഡി എഫ് കണക്ക് കൂട്ടല്‍. നേരത്തെ ബഹുഭൂരിപക്ഷവും യു ഡി എഫിന് പോയിരുന്ന ക്രിസ്ത്യന്‍ വോട്ടുകളില്‍ ഒരു പത്ത് ശതമാനം മറിക്കാന്‍ സാധിച്ചാല്‍ തന്നെ അത് വിജയത്തിലേക്ക് നയിക്കുമെന്നാണ് ഇടതിന്റെ കണക്ക് കൂട്ടല്‍. മുസ്ലിം വിഭാഗത്തിലും ഇത്തവണ വിള്ളലുണ്ടാവാം. പിസി ജോർജിനെതിരെ സ്വീകരിച്ചിരിക്കുന്ന നടപടികളായിരിക്കും അവർക്കിടയില്‍ സ്വാധീനം ചെലുത്തുക. ന്യുനപക്ഷങ്ങളുടെ ഈ പിന്തുണയ്ക്കൊപ്പം പരമ്പരാഗതമായി ലഭിക്കുന്ന ഭൂരിപക്ഷ സമുദായത്തിലെ വോട്ടും ചേരുമ്പോള്‍ അട്ടിമറി വിജയം തന്നെയാണ് ഇടത് ക്യാമ്പുകള്‍ പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications