'ഇത് കോൺഗ്രസുകാർ ഇന്നും ഇന്നലെയും തുടങ്ങിയതല്ല', വിഡി സതീശനെതിരെ എംഎ ബേബി
കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശനെ വിമർശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥി ജോ ജോസഫിനെതിരെയുളള വ്യാജ വീഡിയോ പ്രചാരണവുമായി ബന്ധപ്പെട്ട് വിഡി സതീശൻ നടത്തിയ പ്രസ്താവനയാണ് വിമർശനത്തിന് ആധാരം. ജോ ജോസഫിനെതിരെയുളള അശ്ലീല വീഡിയോ കിട്ടിയാൽ ആളുകൾ ചിലപ്പോൾ പ്രചരിപ്പിച്ചേക്കും എന്നാണ് വിഡി സതീശൻ പറഞ്ഞ്. കോൺഗ്രസുകാരാണ് ഇത് പ്രചരിപ്പിച്ചതെന്ന് പരോക്ഷമായി അംഗീകരിക്കുകയാണ് വിഡി സതീശനെന്ന് എംഎ ബേബി കുറ്റപ്പെടുത്തി.
എംഎ ബേബിയുടെ പ്രതികരണം: ' തൃക്കാക്കര മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി ഡോ ജോ ജോസഫിനെതിരായി അശ്ലീലവിഡിയോ പ്രചരിപ്പിച്ചതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയ പ്രസ്താവന തികച്ചും നിരുത്തരവാദപരമായതും അങ്ങേയറ്റം പ്രതിഷേധാർഹമാണ്. വിഡിയോ കിട്ടിയാൽ ചിലപ്പോൾ പ്രചരിപ്പിച്ചേക്കും എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. സതീശനെപ്പോലെ ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്ത് ഇരിക്കുന്ന നേതാവ് ഇത്തരം ന്യായീകരണം നടത്താൻ പാടില്ലാത്തതാണ്. കോൺഗ്രസുകാരാണ് ഇത് പ്രചരിപ്പിച്ചതെന്ന് പരോക്ഷമായി അംഗീകരിക്കലാണ് സതീശൻറെ ഈ പ്രതിരോധം. ഈ വീഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ച കോൺഗ്രസുകാരെ സതീശൻ തള്ളിപ്പറയുകയായിരുന്നു വേണ്ടിയിരുന്നത്.
അമൃതയ്ക്കൊപ്പം ഗോപീ സുന്ദർ, പ്രണയത്തിലാണോ എന്ന് ആരാധകർ, ചിത്രം വൈറൽ
ഡോ. ജോ ജോസഫിനെ വ്യക്തിഹത്യ ചെയ്യാൻ ഇവർ നടത്തുന്ന ശ്രമം അങ്ങേയറ്റം അപലപനീയമാണ്. ഇത്തരത്തിലുള്ള അപവാദപ്രചാരണങ്ങൾ കോൺഗ്രസുകാർ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അവരുടെ ഒരു പ്രവർത്തനരീതി തന്നെയാണിത്. പ്രത്യേകിച്ചും തോല്ക്കുന്ന തെരഞ്ഞെടുപ്പുകളിൽ. ഇന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരെയും അവഹേളിക്കാം എന്ന ഒരു പ്രവണത കേരളത്തിൽ ഉണ്ടായിവരുന്നു. ചില ഓൺലൈൻ മഞ്ഞപ്പത്രങ്ങളും കൂടെ ആയാൽ ചിത്രം പൂർണമായി. മലയാളി മനസ്സിൻറെ ഒരു വൃത്തികെട്ട മുഖമാണ് ഇവയിലൂടെ തെളിയുന്നത്.
എവിടെയെങ്കിലും ഒളിച്ചിരുന്ന് ആർക്കെതിരെയും ചെളി വാരിയെറിയുന്നതിൽ അർമാദിക്കുന്ന തരംതാണ ഒരു കൂട്ടം ഉണ്ട്. നമ്മുടെ സമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിൽ താല്പര്യമുള്ള എല്ലാവരും ചേർന്ന് ഈ അധമവിഭാത്തെ ചെറുക്കേണ്ടതാണ്; അപലപിക്കേണ്ടതാണ്. നിന്ദ്യമായ ഈ കുറ്റകൃത്യത്തെ ന്യായീകരിച്ച പ്രതിപക്ഷ നേതാവിന്റെ സമീപനം ഏറ്റവും മിതമായിപ്പറഞ്ഞാൽ ദുഖ:കരമാണ്. പ്രതിപക്ഷ നേതാവ് എന്ന ഉത്തരവാദപ്പെട്ട പദവിയിലിരിക്കുമ്പോൾ ഒരിക്കലും ആലോചിക്കാൻപോലും പാടില്ലാത്തതായിരുന്നു.
ആർക്കെതിരെയായാലും ഇത്തരം ഹീനമായ സൈബർഅക്രമം പാടില്ല എന്ന് കർശന നിലപാട് ഉള്ള പാർട്ടിയാണ് സിപിഐ എം. ഞങ്ങളുടെ കൂട്ടത്തിലുള്ള ആരെങ്കിലും ഇത്തരം പ്രവർത്തനങ്ങൾ നിരുത്തരവാദപരമായി നടത്തിയതായി തെളിഞ്ഞാൽ ഉടൻതന്നെ കർശന നടപടി എടുക്കും എന്ന കാര്യം ഉറപ്പാണ്.
മന്ത്രി പി രാജീവിന്റെ പ്രതികരണം: '' പരാജയപ്പെടാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്ന് മനസിലാക്കിയതോടെ സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള പ്രചാരണമാണ് കോൺഗ്രസ് നടത്തുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയെ അധിക്ഷേപിക്കാനും അപമാനിക്കാനുമുള്ള ശ്രമങ്ങൾ കോൺഗ്രസിൻ്റെയും ബിജെപിയുടെയും അണികൾ നടത്തുമ്പോൾ അതിനെ തള്ളിപ്പറയാനോ അപലപിക്കാനോ ആ പാർടികൾ തയ്യാറായിട്ടില്ല. എന്നാൽ ഈ കുപ്രചരണം നടക്കുമ്പോൾ തന്നെ തൃക്കാക്കരയുടെ മണ്ണിൽ ഡോ. ജോ ജോസഫിനെ സ്വീകരിക്കാനുള്ള ജനങ്ങളുടെ ഒഴുക്ക് തുടരുകയാണ്.
ഓരോ കേന്ദ്രങ്ങളിലും അദ്ദേഹത്തെ കാത്തുനിൽക്കുന്നത് കക്ഷി രാഷ്ട്രീയത്തിനതീതമായി വികസനം വരണമെന്നാഗ്രഹിക്കുന്ന കൂട്ടരാണ്. കൊച്ചുകുട്ടികൾ മുതൽ വളരെ പ്രായമായവർ വരെ അദ്ദേഹത്തെ കാണാനെത്തുന്നു, സ്നേഹത്തോടെ പൂക്കളും പഴവും നൽകുന്നു. ഇതാണ് തൃക്കാക്കരയിലെ അവസ്ഥ. നാടാകെ സ്ഥാനാർത്ഥിക്കൊപ്പം നിൽക്കുന്നത് കണ്ട് വിറളി പൂണ്ടിരിക്കുന്ന കോൺഗ്രസ് വരും നാളുകളിലും വിവാദം സൃഷ്ടിക്കാൻ പല വഴികളിലൂടെ ശ്രമിക്കും. അതിൽ വീണുപോകാതിരിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകർ ജാഗ്രത പാലിക്കണം. തൃക്കാക്കരയുടെ വികസനത്തിനായി ഡോ. ജോ ജോസഫിനെ വിജയിപ്പിക്കാനുള്ള പ്രവർത്തനവുമായി നമുക്ക് മുന്നോട്ടുപോകാം. നാടും നഗരവും നമുക്കൊപ്പമുണ്ട്.
'അവരുടെ ജീവിതം, അവര്‍ ജീവിക്കട്ടെ..അതല്ലേ അതിന്റെ ശരി; വെറുതെ വിടുക'; വൈറല്‍ കുറിപ്പ്