തൃക്കാക്കരയില്‍ ആര് കര തൊടും: ലീഡ് എണ്ണി എല്‍ഡിഎഫും യുഡിഎഫും, വോട്ടെണ്ണി ബിജെപി
എറണാകുളം: ഒരു മാസത്തോളം നീണ്ട് നിന്ന വീറും വാശിയുമേറിയ പ്രചരണത്തിന് ശേഷം തൃക്കാക്കര നാളെ പോളിങ് ബൂത്തിലേക്ക്. എല്‍ഡിഎഫും യുഡിഎഫും തികഞ്ഞ വിജയപ്രതീക്ഷയില്‍ നില്‍ക്കുമ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് വർധിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസമാണ് ബിജെപി ക്യാമ്പിലുള്ളത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നയുടന്‍ തന്നെ ഉമ തോമസിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന് അനുകൂല ഘടകമായിട്ട് തുടക്കത്തില്‍ തന്നെ വിലയിരുത്തപ്പെട്ടു.
മറ്റ് പേരുകളിലേക്ക് ചർച്ച നീട്ടി വലിയ പൊട്ടിത്തെറികളുണ്ടാക്കി സിറ്റിങ് സീറ്റ് നഷ്ടപ്പെടുന്ന സാഹചര്യം ഒരുക്കാതിരിക്കാന്‍ നേതൃത്വം കണ്ടെത്തിയ പോംവഴി കൂടിയായിരുന്നു ഉമയുടെ സ്ഥാനാർത്ഥിത്വം. എങ്കിലും സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ചില്ലറ പൊട്ടിത്തെറികള്‍ യുഡിഎഫ് ക്യാമ്പില്‍ ഇല്ലാതിരിക്കുകയും ചെയ്തില്ല. ഡിസിസി ജനറല്‍ സെക്രട്ടറി എംബി മുരളീധരന്‍ പാർട്ടിവിട്ട് സിപിഎം ചേരിയില്‍ എത്തുന്നത് സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ്. എന്നാല്‍ എംബി മുരളീധരനൊപ്പം ഒരു പാർട്ടി അണിപോലും പോയില്ലെന്നതാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. ഒരു പരിധിവരെ അത് സത്യമാണ് താനും.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തന്നെ സർവ്വ സന്നാഹങ്ങളുമായി പ്രചരണം ആരംഭിച്ച യുഡിഎഫിന് ആദ്യഘട്ടത്തില്‍ തന്നെ മേല്‍ക്കൈ സ്വന്തമാക്കാന്‍ സാധിച്ചു. 14000 ത്തോളം വോട്ടിന് ഒരു വർഷം മുമ്പ് പിടി തോമസ് വിജയിച്ച മണ്ഡലം എന്നുള്ളത് യുഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. പിടി തോമസിന്റെ ജനകീയതയും നിലപാടും തന്നെയായിരുന്നു യുഡിഎഫിന്റെ പ്രധാന പ്രചരണ ആയുധം. പിടിയുടെ ചിത്രങ്ങളുമായി 'ഉറച്ച നിലപാടിന്റെ തുടർച്ച' എന്ന ബോർഡുകള്‍ മണ്ഡലത്തുടനീളം നിറഞ്ഞു.
ഓടും ഭാവന, ചാടും ഭാവന: വൈറലായി ഭാവനയുടെ വർക്ക്ഔട്ട് ദൃശ്യങ്ങള്‍

വിഡി സതീശന്‍, കെസി വേണുഗോപാല്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കളും ഷാഫി പറമ്പിലും വിടി ബല്‍റാമും അടക്കമുള്ള യുവ നേതാക്കളും മണ്ഡലത്തില്‍ പ്രചരണത്തില്‍ സജീവമായിരുന്നു. ചിട്ടയായ പ്രവർത്തനം കാഴ്ചവെക്കാന്‍ കഴിഞ്ഞുവെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. മണ്ഡലത്തിലെ പരമാവധി വോട്ടർമാരെ നേരില്‍ കാണാന്‍ സാധിച്ചിട്ടുണ്ട്. സാധാരണ യുഡിഎഫിന് അനുകൂലമായി പ്രചരണ ഘട്ടത്തില്‍ എന്തെങ്കിലും വിഷയങ്ങള്‍ വീണുകിട്ടാറുണ്ടായിരുന്നെങ്കിലും ഇത്തവണ അങ്ങനെയൊന്നുണ്ടായില്ല എന്നതാണ് പ്രത്യേകത. മാത്രവുമല്ല ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വീഡിയോ പ്രചരണത്തില്‍ പാർട്ടി പ്രാദേശിക നേതാക്കള്‍ ഉള്‍പ്പടേയുള്ളവർ അറസ്റ്റിലായത് ചെറിയ തോതിലെങ്കിലും പ്രതിരോധത്തിലാക്കുകയും ചെയ്തു. എല്ലാകുറവുകളും നേട്ടങ്ങളും നിരത്തിയുള്ള കണക്കെടുപ്പ് കഴിയുമ്പോള്‍ യുഡിഎഫ് ക്യാമ്പില്‍ ആത്മവിശ്വാസത്തിന്റെ ചിരി തന്നെയാണ് ബാക്കിയാവുന്നത്. ഏറ്റവും കുറഞ്ഞത് പതിനായിരത്തിന്റെ ഭൂരിപക്ഷമാണ് അവരുടെ പ്രതീക്ഷ.

സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള ആശയക്കുഴപ്പമായിരുന്നു ഇടതുക്യാമ്പില്‍ നിഴലിച്ച് നിന്നത്. പാർട്ടി ജില്ലാ കമ്മിറ്റി അംഗമായി കെഎസ് അരുണ്‍കുമാർ തൃക്കാക്കരയില്‍ സ്ഥാനാർത്ഥിയാവും എന്ന വാർത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ മണ്ഡലത്തില്‍ അദ്ദേഹത്തിന് വേണ്ടിയുള്ള ചുവരെഴുത്തുകള്‍ വരെ ആരംഭിച്ചു. പിവി ശ്രീനിജന്‍ എംഎല്‍എ ഉള്‍പ്പടേയുള്ളവർ അരുണ്‍കുമാറിന് വിജയാംശസകള്‍ നേർന്നുകൊണ്ടുള്ള കുറിപ്പുകള്‍ ഫേസ്ബുക്കില്‍ പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെയാണ് നേതാക്കള്‍ ഇടപ്പെട്ട് സ്ഥാനാർത്ഥിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് വ്യക്തമാക്കുന്നത്. അവിടുന്നും ഒരു ദിവസം കഴിഞ്ഞാണ് ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ ജോ ജോസഫിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നത്. തുടക്കത്തില്‍ ആരാണ് ഈ ജോ ജോസഫ് എന്ന ആശയക്കുഴപ്പം ജില്ലക്ക് പുറത്തുള്ള നേതാക്കള്‍ക്കിടയില്‍ തന്നെ ഉയർന്ന് വന്നിരുന്നു. എന്നാല്‍ ഇതിനെയെല്ലാം ചിട്ടയായ പ്രവർത്തനത്തിലൂടെ മണിക്കൂറുകള്‍ക്കം മറികടക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പാർട്ടിക്ക് വേണ്ടി പ്രചരണം നടത്തുന്ന ഡോക്ടറുടെ വീഡിയോ പ്രചരിപ്പിച്ചുകൊണ്ടായിരുന്നു ഇടത് ബന്ധവും പെയ്ഡ് സീറ്റ് ആരോപണവും എല്‍ഡിഎഫ് തകർത്തത്. സഭയുടെ സ്ഥാനാർത്ഥിയെന്ന ആരോപണവുമായി യുഡിഎഫ് രംഗത്ത് എത്തിയെങ്കിലും അതിലെ അപകടം മണത്തറിഞ്ഞ അവർ തന്നെ പിന്നീട് അത്തരം പ്രചരണങ്ങളിലേക്ക് പോവാതിരിക്കുകയും ചെയ്തു.

തുടക്കത്തിലെ ആശയക്കുഴപ്പങ്ങള്‍ക്ക് ശേഷം പ്രചരണ രംഗത്ത് ജോ ജോസഫ് കത്തിക്കയറുന്നതാണ് കാണാന്‍ സാധിച്ചത്. കെവി തോമസ് ഉള്‍പ്പടെ കോണ്‍ഗ്രസ് വിട്ടെത്തിയ പ്രമുഖരും ഇടത് പ്രചരണത്തില്‍ ശക്തമായ സാന്നിധ്യമറിയിച്ചു. പറഞ്ഞ് പഴകിയ എണ്ണയിട്ട യന്ത്രം ശൈലി ഓർമ്മപ്പെടുത്തി സിപിഎം അടിത്തട്ടിലിറങ്ങി പ്രവർത്തനം ഏകോപിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലിരുന്ന് ഇപി ജയരാജനും പി രാജീവും സ്വരാജുമൊക്കെ മെനയുന്ന തന്ത്രം താഴേത്തട്ടില്‍ നടപ്പിലാക്കാന്‍ കേരളമൊട്ടുക്കുള്ള നേതാക്കള്‍ തൃക്കാക്കരിയിലേക്ക് ഒഴുകിയെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ട് ഘട്ടത്തിലായി ഏഴ് ദിവസത്തോളം മണ്ഡലത്തില്‍ പ്രചരണം നയിച്ചു. അറുപതിലേറെ എംഎല്‍എമാരും മുന്നണി നേതാക്കളും ഡിവൈഎഫ്ഐ-എസ്എഫ്ഐ നേതാക്കളും മണ്ഡലത്തിലെ ഓരോ കോണിലുമെത്തി പ്രചരണങ്ങള്‍ ഏകോപിച്ചു. അവസാന ഘട്ടമായപ്പോഴേക്കും പ്രചരണ രംഗത്ത് നിറഞ്ഞ് നില്‍ക്കാന്‍ ജോ ജോസഫിന് സാധിച്ചു എന്നാണ് ഇടത് നേതാക്കളുടെ ആത്മവിശ്വാസം. ഈ ആത്മവിശ്വാസത്തില്‍ നിന്നാണ് 5000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയുള്ള വിജയം അവർ പ്രതീക്ഷിക്കുന്നത്. തരംഗം അടിച്ച് കയറുകയാണെങ്കില്‍ അത് അതിനും മുകളിലേക്ക് ഉയരുമെന്നും അവർ അവകാശപ്പെടുന്നു.

ബിജെപിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടുകള്‍ ഉയർത്തുക എന്നുള്ളതാണ് ഏക ലക്ഷ്യം. വിജയിക്കുമെന്ന അവകാശവാദം പതിവ് പോലെ ഉയർത്തുന്നുണ്ടെങ്കിലും ആകെ 20000 വോട്ടുകള്‍ കരസ്ഥമാക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ മുന്നേറ്റമാവുമെന്നാണ് കണക്ക് കൂട്ടല്‍. അവസാന ഘട്ടത്തില്‍ പിസി ജോർജിനെ പ്രചരണ രംഗത്തേക്ക് കൊണ്ടുവന്നത് ക്രിസ്ത്യന്‍ വോട്ടുകളിലെ പ്രതീക്ഷയും വർധിപ്പിക്കുന്നു. പാർട്ടിയുടെ സംഘടന സംവിധാനം അത്ര ശക്തമല്ലെങ്കിലും മണ്ഡലത്തില്‍ പ്രചരണ രംഗത്ത് നിറഞ്ഞ് നില്‍ക്കാന്‍ ബിജെപിക്ക് കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്.

മത്സരിക്കാതെ മാറി നില്‍ക്കുന്ന ട്വന്റി-ട്വന്റിയും തൃക്കാക്കരയുടെ വിധി നിർണ്ണയിക്കുന്നതില്‍ ഇത്തവണ നിർണ്ണായകമാണ്. കഴിഞ്ഞ തവണ അവർ നേടിയ 13000 ത്തോളം വരുന്ന വോട്ടുകള്‍ എങ്ങോട്ട് മറിയും എന്നുള്ളതാണ് ഉപതിരഞ്ഞെടുപ്പിലെ വിജയിയെ തീരുമാനിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുക. ആരേയും പിന്തുണയ്ക്കുന്നില്ലെന്ന് ട്വന്റി-ട്വന്റിയും ആം അദ്മിയും നയിക്കുന്ന ജനക്ഷേമ മുന്നണി വ്യക്തമാക്കിയെങ്കിലും മൂന്ന് മുന്നണികള്‍ക്കും ഇവരുടെ വോട്ടുകളില്‍ പ്രതീക്ഷയുണ്ട്. അതുകൊണ്ട് തന്നെ അവരില്‍ക്കൂടി ശ്രദ്ധകേന്ദ്രീകരിച്ചുള്ള പ്രചരണായിരുന്നു മുന്നണികള്‍ തൃക്കാകരയില്‍ നടത്തിയത്












Click it and Unblock the Notifications