'ആരാണ് വീഡിയോ പ്രചരിപ്പിച്ചതെന്നു സർക്കാർ കണ്ടുപിടിക്കട്ടെ, അത് കോണ്‍ഗ്രസിന്റെ ശൈലിയല്ല'; ചെന്നിത്തല
കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന വിവിധ വിഷയങ്ങളിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പി ടി തോമസ് നേടിയെടുത്ത ഭൂരിപക്ഷത്തെക്കാൾ കൂടുതൽ തൃക്കാക്കരയിൽ ഉമാ തോമസ് നേടുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
കോൺഗ്രസ് ഒരിക്കലും വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഇത്തരം പ്രവർത്തനങ്ങൾ കോൺഗ്രസിന്റെ ശൈലി അല്ല. ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയായ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ചത് ആരാണെന്ന് സർക്കാർ കണ്ടു പിടിക്കട്ടെ. സർക്കാറിനെതിരായ വികാരം ശക്തമാണെന്നും ചെന്നിത്തല വ്യക്തമാക്കി.
തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് മറ്റു കാര്യങ്ങളെ കുറിച്ച് സംസാരിക്കാൻ ഇല്ലാത്തതു കൊണ്ടാണ് ഇത്തരം വീഡിയോ പ്രചരണ വിഷയത്തെക്കുറിച്ച് പ്രചരണം നടത്തുന്നത്. രാഷ്ട്രീയമായി തിരഞ്ഞെടുപ്പിനെ നേരിടാൻ ഇടതുപക്ഷത്തിന് കഴിയുന്നില്ല. അതുകൊണ്ടാണാണ് ഇത്തരത്തിലുള്ള വിവാദമായ പ്രചരണങ്ങൾ എൽ ഡി എഫ് മുന്നോട്ടുവയ്ക്കുന്നത്. ഇതൊക്കെ ജനങ്ങൾ ഒരുനാൾ തിരിച്ചറിയുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
താൻ പ്രതിപക്ഷ നേതാവായിരുന്ന അപ്പോൾ ഏറ്റവും കൂടുതൽ വ്യക്തിഹത്യ നേരിട്ട് ആളാണെന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ, ഇന്നലെ തൃക്കാക്കരയിലെ എൽ ഡി എഫ് സ്ഥാനാർഥി ജോ ജോസഫിനെതിരെ പ്രചരിപ്പിച്ച വ്യാജ അശ്ലീല വീഡിയോയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത് വന്നിരുന്നു. രൂക്ഷ വിമർശനം ഉന്നയിച്ചായിരുന്നു പ്രതിപക്ഷ നേതാവ് വിഷയത്തിൽ പ്രതികരിച്ചത്. സ്ഥാനാർഥിക്കെതിരെ വ്യാജ വീഡിയോ നിർമ്മിച്ച വ്യക്തികളെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടത്. അല്ലാതെ കിട്ടിയ വീഡിയോ പ്രചരിപ്പിച്ചവരെ അല്ല പോലീസ് അറസ്റ്റ് ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.
ഇത്തരം വീഡിയോ നിർമ്മിച്ചവരെ അറസ്റ്റ് ചെയ്താൽ ചിലപ്പോൾ വാദി പ്രതിയായി മാറും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വൈകാരികമായ ശ്രദ്ധ കിട്ടുന്നതിനുവേണ്ടി മനപൂർവം ഉണ്ടാക്കിയ വീഡിയോയാണ് ഇത്തരത്തിൽ പ്രചരിപ്പിക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു. വനിതാ മാധ്യമ പ്രവർത്തകർക്ക് എതിരെ സി പി എം സൈബർ സംഘം കടന്നാക്രമിച്ചിരുന്നു. ഇതാരും അറിഞ്ഞില്ലേ എന്നാണ് വി ഡി സതീശൻ ചോദിച്ചത്.
പുറത്തു പറയാൻ പറ്റാത്ത ഭാഷയിൽ മോശമായ വാക്കുകൾ ഉപയോഗിച്ചു. അന്ന് അക്രമിച്ചത് മറന്നു പോയോ എന്നും സതീശൻ ചോദിച്ചു. ഇപ്പോൾ തൃക്കാക്കരയിൽ ഉന്നയിക്കുന്ന ഈ പ്രശ്നം യു ഡി എഫിന്റെ തലയിൽ കെട്ടിവെക്കാൻ നോക്കേണ്ട. ഞങ്ങൾക്കും കുടുംബമുണ്ട്, അല്ലാതെ സി പി എം നേതാക്കൾക്കും, സ്ഥാനാർത്ഥിക്കും മാത്രമല്ല കുടുംബം ഉളളത്.
'എൽഡിഎഫ് 100 ആയാൽ എന്താ പ്രയോജനം? ബിജെപി സിംപിൾ ആണ്' - കുമ്മനം രാജശേഖരന്‍ പറയുന്നു
വീണാ ജോർജിനെതിരെ എഴുതിയപ്പോഴും മുഖ്യമന്ത്രിക്കെതിരേയും എഴുതിയപ്പോഴും നടപടിയുണ്ടായല്ലോ? കോൺഗ്രസ് നേതാക്കൾക്ക് എതിരെ ആക്രമത്തിൽ മാത്രമാണ് നടപടി സ്വീകരിക്കാത്തത്. പ്രതിപക്ഷ നേതാവിന്റെ പരാതിയിൽ കേസെടുക്കാൻ പറ്റില്ല എന്ന് പറയുന്ന മറുപടി എന്റെ ഫോണിലുണ്ടെന്നും സതീശൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
'സന്തോഷവതിയായി ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു';റിമിയുടെ കുറിപ്പും ഫോട്ടോയും ഇതാ വൈറൽ
അതേസമയം, സമാന വിഷയത്തിൽ പ്രതികരിച്ച് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാര്‍ത്ഥി എ എൻ രാധാകൃഷ്ണനും രംഗത്ത് വന്നിരുന്നു. എൽ ഡി എഫ് പൈങ്കിളി പ്രചാരണത്തിലേക്ക് മാറിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തൃക്കാക്കരയിൽ ബി ജെ പി അത്ഭുതം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിൽ ഉളള വീഡിയോ വിവാദം നിർത്തി മുഖ്യമന്ത്രി വികസനം സംസാരിക്കാൻ തയ്യാറകണം. ബി ജെ പിയ്ക്ക് ക്രിസ്ത്യൻ വോട്ടുകൾ ഇത്തവണ തൃക്കാക്കരയിൽ നിന്നും കിട്ടും. പി സി ജോർജിന്റെ അറസ്റ്റ് തൃക്കാക്കര തിരഞ്ഞെടുപ്പില്‍ പ്രധാന വിഷയം ആണെന്നും എ എന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.