'സമനില നഷ്‌ട്ടപ്പെട്ട കെപിസിസി പ്രസിഡന്റിന്റെ യഥാര്‍ത്ഥ സംസ്‌കാരം', കെ സുധാകരനെതിരെ സിപിഎം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കെപിസിസി അധ്യക്ഷൻ കെ സുധാകരന് എതിരെ സിപിഎം. കെപിസിസി പ്രസിഡന്റിന്റെ നെറികെട്ട പ്രസ്‌താവനയ്‌ക്കെതിരെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി പ്രതിഷേധമുയര്‍ത്തണം എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു . തൃക്കാക്കര മണ്ഡലം തങ്ങളുടെ കുത്തകയാണെന്നും അവിടെ ജയിച്ചുവരുമെന്നുമുള്ള യുഡിഎഫിന്റെ പ്രതീക്ഷകളെ പൂര്‍ണ്ണമായും അസ്ഥാനത്താക്കിക്കൊണ്ടുള്ള ജനമുന്നേറ്റമാണ് തൃക്കാക്കരയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
'വികസന പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തുകൊണ്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഇത്തരം മുന്നേറ്റത്തിന് ഒരു സുപ്രധാന ഘടകമായി മാറിയിട്ടുള്ളത്. ഇതിനെ രാഷ്‌ട്രീയമായി പ്രതിരോധിക്കാനാകാതെ സ്‌തംഭിച്ച് നില്‍ക്കുകയാണ് യുഡിഎഫ്. ഇതിന്റെ ഫലമായി സമനില നഷ്‌ട്ടപ്പെട്ട കെപിസിസി പ്രസിഡന്റിന്റെ യഥാര്‍ത്ഥ സംസ്‌കാരമാണ് ഈ പ്രസ്‌താവനയിലൂടെ പുറത്തുവന്നിരിക്കുന്നത്'.
'കോണ്‍ഗ്രസ്സിന്റെ മുഖം മാറ്റാനെന്ന പേരില്‍ സംഘടിപ്പിച്ച ചിന്തന്‍ശിബറിന് ശേഷമാണ് ഈ പ്രസ്‌താവന പുറത്തുവന്നിട്ടുള്ളത്. കോണ്‍ഗ്രസ്സിന്റെ മാറുന്ന മുഖമാണോ ഇതെന്ന് സ്വാഭാവികമായും ജനങ്ങള്‍ സംശയിക്കും. അതുകൊണ്ട് ഇക്കാര്യത്തില്‍ മറ്റ് കോണ്‍ഗ്രസ്സ് നേതാക്കളുടെയും യുഡിഎഫ് നേതാക്കളുടെയും അഭിപ്രായം അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടാകും. രാഷ്‌ട്രീയ പ്രവര്‍ത്തനമെന്നത് ഉന്നതമായ സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നടത്തേണ്ട ഒന്നാണ്. രാഷ്‌ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ രാഷ്‌ട്രീയമായി ഭിന്നതയുള്ളവരെപോലും ചിന്തിപ്പിക്കുന്ന വിധത്തില്‍ അവതരിപ്പിക്കുമ്പോൾ മാത്രമേ രാഷ്‌ട്രീയം ജനങ്ങള്‍ക്കാകമാനം മതിപ്പുളവാക്കുന്ന ഒന്നായി മാറുകയുള്ളൂ'.
'അതിനുപകരം കെപിസിസി പ്രസിഡന്റ് നടത്തിയിട്ടുള്ള പ്രസ്‌താവന കേരളത്തിന്റെ രാഷ്‌ട്രീയത്തെ മലീമസമാക്കാനുള്ളതാണ്. പ്രകോപനം സൃഷ്‌ടിച്ച് സംഘര്‍ഷം ഉണ്ടാക്കി നേട്ടം കൊയ്യാനാകുമോ എന്ന അവസാന അടവാണ് ഇപ്പോള്‍ കെപിസിസി പ്രസിഡന്റ് മുന്നോട്ട് വച്ചിട്ടുള്ളത്. ഇത്തരം രാഷ്‌ട്രീയ സംസ്‌കാരത്തിനൊപ്പം കേരളം ഇല്ലെന്ന പ്രഖ്യാപനമായി തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം മാറും' എന്ന് സിപിഎം പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
മന്ത്രി പി രാജീവും കെ സുധാകരനെ വിമർശിച്ച് രംഗത്ത് വന്നു. ' ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെതിരായി കെ.പി.സി.സി പ്രസിഡന്റ് ശ്രീ. കെ.സുധാകരൻ നടത്തിയ പരാമർശം അങ്ങേയറ്റം അപലപനീയമാണ്. പൊതുപ്രവർത്തന മര്യാദകൾക്ക് നിരക്കാത്തതും ഒരു രാഷ്ട്രീയ നേതാവ് ഒരു സാഹചര്യത്തിലും നടത്താൻ പാടില്ലാത്തതുമായ പരാമർശമാണത്. എന്താണ് ഈ പ്രകോപനത്തിന് ആധാരം? ബഹു. മുഖ്യമന്ത്രി, എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഏതാനും പരിപാടികളിൽ പങ്കെടുത്തു എന്നതാണ് കെ.പി. സി.സി പ്രസിഡന്റിനെ അസ്വസ്ഥനാക്കുന്നത് !
തൃക്കാക്കരയിൽ എൽ.ഡി.എഫ് നടത്തുന്ന മുന്നേറ്റം യു.ഡി.എഫ് നേതൃത്വത്തിന്റെ സമനില തെറ്റിച്ചിരിക്കുകയാണ്. വികസനം എന്ന അജണ്ട ചർച്ചയായതോടെ യു.ഡി.എഫ് നിലപാട് വോട്ടർമാർ തന്നെ ചോദ്യം ചെയ്യുന്ന സ്ഥിതിയായി. ഇതിൽ വിറളി പൂണ്ട് സംസ്കാര രഹിതമായ പരാമർശങ്ങൾ ആദരണീയനായ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ചിരിക്കുകയാണ്. സുധാകരന്റെ അധിക്ഷേപം തൃക്കാക്കരയിലെ ജനങ്ങൾ വിലയിരുത്തും. സമാനമായ ഒരു പരാമർശത്തിന്റെ പേരിലാണ് കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന മണിശങ്കർ അയ്യരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പ് വേളയിൽ സസ്പെന്റ് ചെയ്തത്. പ്രധാനമന്ത്രിക്കെതിരെ നീച് എന്ന പ്രയോഗമായിരുന്നു അദ്ദേഹം നടത്തിയത്. ഉടനെ നടപടിയെടുക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ പ്രഖ്യാപിച്ചു.
മണിശങ്കർ അയ്യരുടെ കാര്യത്തിൽ സ്വീകരിച്ച നിലപാട് കോൺഗ്രസ് നേതൃത്വം സുധാകരന്റെ കാര്യത്തിലും സ്വീകരിക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്. അതെന്തായാലും പ്രളയത്തിലും, കോവിഡ് പ്രതിസന്ധിയിലും പതറാതെ കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറക് നൽകിയ കേരള മുഖ്യമന്ത്രിയെ നിന്ദ്യമായ വാക്കുകൾ കൊണ്ട് ആക്ഷേപിച്ച സുധാകരന്റെ നടപടി ജനങ്ങൾ വിലയിരുത്തുക തന്നെ ചെയ്യും'.