ആര്‍ക്കും പ്രവേശനമില്ലാത്ത സെന്‍റിനല്‍ ദ്വീപിലേക്ക് തൃപ്തി ദേശായി പോകുമെന്ന് ട്വീറ്റ്! വന്‍ ട്രോള്‍
ആര്‍ക്കും പ്രവേശനമില്ലാത്ത ആന്‍ഡമാന്‍ ദ്വീപ സമൂഹത്തിലെ നോര്‍ത്ത് സെന്‍റിലെ ദ്വീപിലേക്ക് പോയ അമേരിക്കന്‍ സുവിശേഷകന്‍ ജോണ്‍ അലന്‍ ചൗവിനെ ദ്വീപ് വാസികള്‍ അമ്പെറിഞ്ഞ് കൊലപ്പെടുത്തിയിരുന്നു. അലന്‍റെ മരണത്തോടെ ആരും പോകാത്ത ദ്വീപും അടുത്ത ദ്വീപ് വാസികളുമെല്ലാം വന്‍ ചര്‍ച്ചയായിരിക്കുകയാണ്. പ്രവേശന നിയന്ത്രണമുണ്ടായിട്ടും അലന്‍ അവിടെ എത്തിപ്പെട്ടതും അലന്‍റെ യാത്രയുമെല്ലാം ആളുകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
ഇതിനിടെ ആന്‍ഡമാന്‍ ദ്വീപിലേക്ക് കടക്കാന്‍ യോഗ്യത ഉള്ളയാള്‍ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ആണെന്നും അവര്‍ നിര്‍ബന്ധമായും അവിടേക്ക് പോകണമെന്നും ട്രോളുകയാണ് സോഷ്യല്‍ മീഡിയ. ട്വിറ്ററിലെ പാരഡി അക്കൗണ്ടായ ലൈംസ് ഓഫ് ഇന്ത്യയില്‍ വന്ന ഒരു ട്വീറ്റാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരം ട്രോളുകള്‍ നിറയാന്‍ കാരണം ആയത്. എന്ത് വില കൊടുത്തും താൻ സെന്റിനൽ ദ്വീപിലേക്ക് പോകുമെന്ന തരത്തിൽ തൃപ്‌തി പറയുന്ന പോസ്‌റ്റ് ഇതിനോടകം തന്നെ ട്വിറ്റർ ട്രെൻഡിഗ് ലിസ്‌റ്റിൽ ഇടം നേടിയിട്ടുണ്ട്.
ആരും കേറാത്ത ദ്വീപ്
വംശനാശ ഭീഷണി നേരിടുന്ന ഗോത്രവർഗമായതിനാൽ സെന്റിനൽസ് ദ്വീപിലേക്ക് പ്രവേശിക്കുന്നതിൽ പുറംലോകത്ത് നിന്നുള്ളവർക്ക് വിലക്കുണ്ട്. കോസ്റ്റ്ഗാർഡിന്റെ കണ്ണുവെട്ടിച്ച് മത്സ്യത്തൊഴിലാളികൾക്ക് 25000 രൂപ നൽകിയാണ് ജോൺ ദ്വീപിലെത്തിയത്.
കൊല്ലപ്പെട്ടു
ആദ്യ രണ്ട് തവണ ആക്രമണത്തെ തുടർന്ന് തിരിച്ചെത്തിയെങ്കിലും യാത്രയുടെ അനുഭവങ്ങൾ ജോൺ ഡയറിക്കുറിപ്പിൽ പകർത്തിയിട്ടുണ്ട്. മൂന്നാം തവണത്തെ യാത്രയിലാണ് ദ്വീപ് വാസികളുടെ അമ്പ് കൊണ്ട് അലന്‍ കൊല്ലപ്പെടുന്നത്. ഇതോടെ ആരും പ്രവേശിക്കാത്ത ദ്വീപ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയായിരുന്നു.
ദ്വീപിലേക്ക്
ഇതിനിടയിലാണ് എന്ത് വില കൊടുത്തും താൻ സെന്റിനൽ ദ്വീപിലേക്ക് പോകുമെന്ന തരത്തിൽ തൃപ്‌തി പറയുന്ന പോസ്‌റ്റ് റ്ററിലെ പാരഡി അക്കൗണ്ടായ ലൈസ് ഒഫ് ഇന്ത്യയിൽ പ്രത്യക്ഷപ്പെടുന്നത്. ഇതോടെ തൃപ്തിക്കെതിരെ വന്‍ ട്രോളാണ് ട്വിറ്ററില്‍ ഉയരുന്നത്.
ആഘോഷിക്കും
തൃപ്തി ദ്വീപിലേക്ക് പോകുകയാണെങ്കില്‍ ദീപാവലി പോലെ അത് ആഘോഷിക്കുമെന്നാണ് ചിലര്‍ കുറിച്ചിരിക്കുന്നത്. തൃപ്തിയുടെ യാത്രാ ചെലവ് മുഴുവന്‍ തങ്ങള്‍ വഹിച്ചോളാമെന്നായിരുന്നു ചിലരുടെ കമന്‍റ്. ദ്വീപിലെത്തിയാല്‍ പിന്നെ മടക്കയാത്രയ്ക്ക് പണം വേണ്ടിവരില്ലല്ലോയെന്നും ഇവര്‍ പറയുന്നു.
ആന്‍ഡവുമണ്‍
ആന്‍ഡമാനില്‍ എത്തിയാല്‍ ദ്വീപിന്‍റെ പേര് ആന്‍ഡവുമണ്‍ എന്നാക്കി തൃപ്തി മാറ്റുമെന്നും ഇന്ത്യന്‍ സ്ത്രീകളിലെ വിപ്ലവ സിംഹമാണ് തൃപ്തി ദേശായി എന്നുമാണ് ചിലര്‍ പരിഹാസ രൂപേണ എഴുതി വിട്ടിരിക്കുന്നത്.
പോകരുതെന്ന്
പാരഡി പേജില്‍ വന്നത് തൃപ്തിയുടെ യഥാര്‍ത്ഥ ട്വീറ്റാണെന്ന് കരുതി ദയവ് ചെയ്ത് അവിടേക്കുള്ള യാത്ര തൃപ്തി ഒഴിവാക്കണമെന്നും ചിലര്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ തൃപ്തിയുടെ ട്വീറ്റല്ല അതെന്നും ഒരാള്‍ മരണപ്പെട്ട ദുരന്തത്തെ ആളുകള്‍ ഈ രീതിയില്‍ പരിഹസിക്കുന്നത് ശരിയല്ലെന്നും ചിലര്‍ കുറിച്ചു.
വിലക്ക് മറികടന്ന്
അതേസമയം ട്വീറ്റിനെ സംബന്ധിച്ച് ഇതുവരെ തൃപ്തി പ്രതികരിച്ചിട്ടില്ല. ഭൂമാതാ ബ്രിഗേഡ് നേതാവായ തൃപ്തി സ്ത്രീകള്‍ക്ക് വിലക്കുണ്ടായിരുന്ന ആരാധനാലയങ്ങളില്‍ നിയമ പോരാട്ടത്തിലൂടെ പ്രവേശനം സാധ്യമാക്കിയ ആളാണ്. സുപ്രീം കോടതി വിധിയുടെ ചുവട് പിടിച്ച് ശബരിമലയില്‍ കയറാന്‍ കേരളത്തില്‍ എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ക്ക് മടങ്ങി പോകേണ്ടി വന്നു.