ഈ മണ്ഡലകാലത്ത് തന്നെ ശബരിമലയിലെത്തുമെന്ന് തൃപ്തി ദേശായി; കോടതി വിധിക്കെതിരായ സമരങ്ങൾ അനാവശ്യം
മുംബൈ: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഉടൻ തന്നെ ശബരിമല ദർശനത്തിനെത്തുമെന്ന് വ്യക്തമാക്കി മനുഷ്യാവകാശ പ്രവർത്തക തൃപ്തി ദേശായി. ഈ മണ്ഡലകാലത്തു തന്നെ ദർശനം നടത്തും. ഒരു കൂട്ടം സ്ത്രീകൾക്കൊപ്പമായിരിക്കും താനെത്തുകയെന്നും തൃപ്തി ദേശായി പറഞ്ഞു.
ദർശനം നടത്തേണ്ട തീയതി ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്നും തൃപ്തി പറയുന്നു. സുപ്രീം കോടതി വിധിയിൽ പൂർണ സന്തോഷമുണ്ട്. വിധി വന്നതിന് ശേഷവും സമരം ചെയ്യുന്നത് കോടതി അലക്ഷ്യമാണ്. കോൺഗ്രസും ബിജെപിയും ഭരണഘടന അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും തൃപ്തി ദേശായി പറഞ്ഞു.
ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ അനാവശ്യവും മൗലികാവകാശങ്ങൾക്ക് വിരുദ്ധവുമാണ്. ശബരിമലയിൽ എത്തുന്ന സ്ത്രീകളെ സ്വാഗതം ചെയ്യുകയാണ് എല്ലാവരും ചെയ്യേണ്ടതെന്നും തൃപ്തി ദേശായി വ്യക്തമാക്കി.
ലിംഗ വിവേചനത്തിനെതിരെ പോരാടുന്ന ഭൂമാത ബ്രിഗേഡ് എന്ന സംഘടനയുടെ നേതാവാണ് തൃപ്തി ദേശായി. മഹാരാഷ്ട്രയിലെ ശനിശിംഘ്നാപൂർ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് നിലനിന്നിരുന്ന വിലക്കിനെതിരെയാ പോരാട്ടങ്ങളിലൂടെയാണ് തൃപ്തി ശ്രദ്ധയാകർഷിക്കുന്നത്. വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ ശനിശിംഘ്നാപൂർ, ഹാജി അലി ദർഗ, ത്രൈയംബകേശ്വര ക്ഷേത്രം എന്നിവിടങ്ങളിൽ സ്ത്രീ പ്രവേശനം സാധ്യമാവുകയായിരുന്നു.
ഇന്ത്യയ്ക്ക് യു എൻ മനുഷ്യാവകാശ കൗൺസിലിൽ അംഗത്വം; മത്സരിച്ച രാജ്യങ്ങളിൽ കൂടുതൽ വോട്ടും ഇന്ത്യയ്ക്ക്
നിങ്ങളെ കുറിച്ചുള്ള സത്യവും ഉടൻ പുറത്തുവരും; മീ ടുവിൽ കുടുങ്ങി ബോളിവുഡിന്റെ ബിഗ് ബിയും