തൃശൂര്‍ സ്‌ഫോടനത്തില്‍ മരണം 13; മറ്റു സംസ്ഥാനങ്ങളിലെ ഡോക്ടര്‍മാരുടെ സഹായം തേടും
തൃശൂര്‍: മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മരണ സംഖ്യ ഉയരുന്നു. 13 പേര്‍ മരിച്ചു എന്നാണ് ഒടുവിലെ വിവരം. അഞ്ചു പേരുടെ നില ഗുരുതരമായി തുടരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഒരു നാടിനെ മൊത്തം വിറപ്പിച്ചാണ് വെടിക്കെട്ട് സാമഗ്രികള്‍ പൊട്ടിത്തെറിച്ചത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലേ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.
പരിക്കേറ്റവര്‍ക്ക് എല്ലാ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു. പൊള്ളലേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ആവശ്യമെങ്കില്‍ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തും.

രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നു. ഇത് മോണിറ്റര്‍ ചെയ്യാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആരോഗ്യവകുപ്പുകളുടെ എല്ലാ സംവിധാനങ്ങളെയും റവന്യു, ദുരന്ത നിവാരണ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. മരണമടഞ്ഞവരുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മിക്കുന്ന പുരയിലാണ് പൊട്ടിത്തെറിയുണ്ടായത്. എന്താണ് പൊട്ടിത്തെറിക്ക് കാരണം എന്ന് വ്യക്തമല്ല. കനത്ത ചൂട് ഒരു കാരണമാകാമെന്ന് വിലയിരുത്തലുണ്ട്. ഏറെ നേരം കഴിഞ്ഞും തുടര്‍ പൊട്ടിത്തെറികളുണ്ടായത് രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമാക്കി. വെടിക്കെട്ടിനുള്ള പടക്കങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലായിരുന്നു തൊഴിലാളികള്‍.
പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചു. വെടിക്കട്ടുമായി ബന്ധപ്പെട്ട ചികില്‍സയ്ക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. പരിക്കേറ്റവരുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ ഇനിയും ലഭിക്കേണ്ടതുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി.
പൂരത്തിന്റെ ഭാഗമായുള്ള സാമ്പിള്‍ വെടിക്കെട്ടിന് തയ്യാറാക്കിയ ഗുണ്ടുകളും അമിട്ടുകളുമാണ് ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ പൊട്ടിത്തെറിച്ചത്. വെടിക്കെട്ട് പുര പൂര്‍ണമായും നശിച്ചു. വളരെ വിദൂരത്തേക്ക് സ്‌ഫോടന ശബ്ദം കേട്ടു. അഞ്ച് പുരകളിലായിട്ടാണ് പടക്ക നിര്‍മാണം നടന്നിരുന്നത്. അഞ്ചിടത്തും തീ പടര്‍ന്നത് ദുരന്തത്തിന്റെ വ്യാപ്തി ഇരട്ടിയാക്കി.
പടക്ക നിര്‍മാണ കേന്ദ്രങ്ങളില്‍ എത്ര പേര്‍ ജോലി ചെയ്തിരുന്നു എന്ന് വ്യക്തമല്ല. 40 പേരുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. എല്ലാവരും ആവേശത്തോടെ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. സ്ത്രീകളും പുരുഷന്‍മാരും പ്രായമായവരും ഇക്കൂട്ടത്തിലുണ്ട്. പലരുടെയും ശരീരഭാഗങ്ങള്‍ ചിതറിത്തെറിച്ചു. പാടത്തു നിന്നാണ് ശരീര ഭാഗങ്ങള്‍ കണ്ടെടുത്തത്. അടുത്ത ഞായറാഴ്ചയാണ് തൃശൂര്‍ പൂരം.












Click it and Unblock the Notifications