Thrissur election Result 2024; തൃശൂരിൽ സുരേഷ് ഗോപിയല്ല, ആദ്യ ലീഡ് പിടിച്ച് വിഎസ് സുനിൽ കുമാർ
തൃശൂർ: ലോക്സഭ തിരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകളിൽ തൃശൂരിൽ എൽ ഡി എഫിന് ലീഡ്. വിഎസ് സുനിൽ കുമാറാണ് ഇവിടെ മുന്നേറുന്നത്. പോസ്റ്റൽ വോട്ടിലും സുനിൽ കുമാറായിരുന്നു ലീഡ് ചെയ്തത്. കോൺഗ്രസിന്റെ സിറ്റിംഗ് മണ്ഡലമായ തൃശൂരിൽ ഇത്തവണ ബി ജെ പി വിജയിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനങ്ങൾ.
സംസ്ഥാനത്ത് ഏറ്റവും ശക്തമായ ത്രികോണ പോരാട്ടം നടന്ന മണ്ഡലമാണ് തൃശൂർ. എൽ ഡി എഫിന് വേണ്ടി വി എസ് സുനിൽ കുമാർ പോരിനിറങ്ങിയപ്പോൾ കോൺഗ്രസിനായി കെ മുരളീധരനും ബി ജെ പിക്കായി സുരേഷ് ഗോപിയുമായിരുന്നു കളത്തിൽ. ഇത്തവണ എന്ത് വിലകൊടുത്തും മണ്ഡലം പിടിക്കുമെന്നായിരുന്നു ബി ജെ പി അവകാശപ്പെട്ടത്. സുരേഷ് ഗോപിക്ക് വേണ്ടി ശക്തമായ പ്രചരണമായിരുന്നു ബി ജെ പി ഇവിടെ നടത്തിയത്. നരേന്ദ്ര മോദി ഉൾപ്പെടെ സുരേഷ് ഗോപിക്കായി പ്രചരണത്തിന് എത്തിയിരുന്നു.

2019 ല്‍ 39.84 ശതമാനത്തോടെ യു ഡി എഫിലെ ടി എന്‍ പ്രതാപനായിരുന്നു തൃശൂരിൽ വിജയിച്ചത്. 4,15,089 വോട്ടാണ് പ്രതാപന് നേടാനായത്. രണ്ടാം സ്ഥാനത്തെത്തിയ സി പി ഐയിലെ രാജാജി മാത്യു തോമസിന് 30.85 ശതമാനം വോട്ട് വിഹിതവും 3,21,456 വോട്ടുകളും നേടാനായി. മൂന്നാമതെത്തിയ സുരേഷ് ഗോപിക്ക് 28.2 ശതമാനം വോട്ടുകളാണ് ലഭിച്ചത്, 2,93,822 വോട്ടുകളും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 77.92 ആയിരുന്നു മണ്ഡലത്തിലെ പോളിഗ് ശതമാനം. ഇത്തവണ പോളിംഗ് ശതമാനത്തില്‍ കുറവ് സംഭവിച്ചിരുന്നു. 72.90 ശതമാനമാണ് ഇത്തവണ പോളിംഗ്. പോളിംഗ് കണക്കിലെ കുറവ് മുന്നണികളിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.
ഗുരുവായൂര്‍, മണലൂര്‍, ഒല്ലൂര്‍, തൃശ്ശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് തൃശൂര്‍ മണ്ഡലം. എൽ ഡി എഫിനൊപ്പമാണ് ഈ ഏഴ് സീറ്റുകളും. അത് തന്നെയാണ് എൽ ഡി എഫിന്റെ ആത്മവിശ്വാസവും. വി എസ് സുനിൽ കുമാറിന്റെ വ്യക്തിപ്രഭാവവും വോട്ടായി മാറുമെന്നും എൽ ഡി എഫ് കണക്ക് കൂട്ടുന്നു. അതേസമയം കെ മുരളീധരൻ എന്ന ശക്തനായ നേതാവിലാണ് യു ഡി എഫ് പ്രതീക്ഷ. മുസ്ലീം ലീഗുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് മുരളി. മാത്രമല്ല ക്രൈസ്തവ സഭകളുമായും നല്ല ബന്ധമാണ് അദ്ദേഹം സൂക്ഷിക്കുന്നത് ഇതെല്ലാം വോട്ടായി മാറുമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്.












Click it and Unblock the Notifications