'സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രി സ്ഥാനം തീരുമാനിക്കേണ്ടത് പ്രധാനമന്ത്രി'; പ്രതികരണവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിൽ ബി ജെ പി ജയിക്കില്ലെന്ന വലിയ പ്രചാരണത്തിന് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം ബാക്കിയുണ്ടെങ്കിലും കേരളത്തിലെ പൊതുചിത്രം ഇതിനോടകം തന്നെ വ്യക്തമായിട്ടുണ്ട്. ആദ്യമായി കേരളത്തിൽ ബി ജെ പി ഉജ്ജ്വല വിജയം നേടിയിരിക്കുകയാണെന്നും സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യം ആയി താമര ചിഹ്നത്തിൽ ഒരു സ്ഥാനാർത്ഥി വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചത് മാറ്റത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
വലിയ മാറ്റമുണ്ടാകുമെന്നാണ് നേരത്തെ പറഞ്ഞത്. അത് സംഭവിച്ചുവെന്നും ഈ വിജയം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്നും ഗെയിം ചേഞ്ചർ ആകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. നരേന്ദ്ര മോദിയുടെ വികസന അജണ്ട കേരളം സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു. നരേന്ദ്ര മോദിയുടെ അഭ്യർത്ഥന കേരളം സ്വീകരിച്ചു എൻ ഡി എ ഉജ്ജ്വല വിജയം തൃശൂരിൽ നേടി.

ബാക്കി 19 മണ്ഡലങ്ങളിലും വലിയ മുന്നേറ്റമാണ് എൻ ഡി എയ്ക്കും ബി ജെപിക്കും ഉണ്ടായിരിക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും എൻ ഡി എ സ്ഥാനാർത്ഥികളുടെ വോട്ടുകളിൽ വർദ്ധനവ് ഉണ്ടായി. കേരളത്തിൽ ഒരു കാരണവശാലും ബി ജെ പിക്ക് ജയിക്കാനാവില്ല എന്ന പ്രചാരണങ്ങൾക്ക് ഏറ്റ തിരിച്ചടിയാണ് ഇത്. എല്ലാ കള്ളപ്രചാരണങ്ങളെയും അതിജീവിച്ചാണ് ബി ജെ പി ഉജ്ജ്വല വിജയം നേടിയത്. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലെല്ലാം സ്ഥാനാർത്ഥിക്ക് ഉജ്ജ്ല വിജയമാണ് ഉണ്ടായിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് എൽ ഡി എഫിൽ നിന്ന് തരൂരിന് സഹായം ലഭിച്ചു. ബി ജെ പിയുടെ ഊജ്ജ്വല വിജയത്തിന് പ്രധാനമന്ത്രിക്ക് നന്ദി. തൃശൂരിൽ വലിയ ഭൂരിപക്ഷത്തോടെയാണ് സുരേഷ് ഗോപി വിജയിച്ചത്. സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രി സ്ഥാനം തീരുമാനിക്കേണ്ടത് പ്രധാനമന്ത്രി ആണെന്നും തൃശൂരിൽ മുരളീധരന്റെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടി ആണെന്നും സുരേന്ദ്രൻ പറഞ്ഞു.
തേ സമയം, തൃശൂരിലെ ബി ജെ പിയുടെ വിജയം സുരേഷ് ഗോപി എന്ന സ്ഥാനാർത്ഥിയുടെ വ്യക്തി പ്രഭാവം കൊണ്ട് മാത്രമുണ്ടായത് ആണെന്ന് കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു .












Click it and Unblock the Notifications