മുസ്ലീം യുവാവിനെ പ്രണയിച്ചു.. തൃശൂരിലെ ഹിന്ദു പെൺകുട്ടിക്ക് ആർഎസ്എസ് കേന്ദ്രത്തിൽ ക്രൂരപീഡനം!
എരുമപ്പെട്ടി: ഹിന്ദുമതത്തില്‍ നിന്നും പരിവര്‍ത്തനം ചെയ്ത് ഇസ്ലാം മതം സ്വീകരിക്കുകയും മുസ്ലീം യുവാവിനെ വിവാഹം കഴിക്കുകയും ചെയ്തതിന്റെ പേരില്‍ വൈക്കം സ്വദേശിനി ഹാദിയ നാളുകളോളം ക്രൂരമായി വേട്ടയാടപ്പെട്ടിരുന്നു. സുപ്രീം കോടതി ഹാദിയയ്ക്കൊപ്പം നിന്നതോട് കൂടിയാണ് ഹാദിയ വിവാദത്തിന് അവസാനമായത്.
എന്നാല്‍ അന്യമതത്തിലുള്ളവരെ പ്രണയിക്കുന്നതിന്റെയും വിവാഹം കഴിക്കുന്നതിന്റെയും പേരില്‍ ക്രൂശിക്കപ്പെടുന്ന നിരവധി പേര് നമുക്കിടിയിലുണ്ട്. മതവിദ്വേഷം അപകടകരമാം വിധം പ്രചരിപ്പിക്കപ്പെടുന്ന ഈ കാലത്ത് അത്തരം ഇരകളെക്കുറിച്ച് പുറംലോകം അറിയുന്നത് പോലുമില്ല. മുസ്ലീം യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ താന്‍ ബിജെപി കേന്ദ്രത്തില്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു എന്ന് പെണ്‍കുട്ടി വെളിപ്പെടുത്തുന്ന വീഡിയോ മീഡിയ വണ്‍ ചാനല്‍ പുറത്ത് വിട്ടിരിക്കുന്നു. ഈ പെണ്‍കുട്ടിയുടെ അനുഭവം ഞെട്ടിക്കുന്നതാണ്.
യുവതി വീട്ടുതടങ്കലിൽ
കേരളത്തില്‍ ലൗ ജിഹാദുണ്ട് എന്ന് സംഘപരിവാറുകാര്‍ ദേശീയ തലത്തിലടക്കം നാളുകളായി പ്രചരണം അഴിച്ച് വിട്ടുകൊണ്ടിരിക്കുന്നു. മുസ്ലീം യുവാക്കള്‍ക്കൊപ്പം സഞ്ചരിക്കുകയോ സുഹൃത്തുക്കളാവുകയോ പ്രണയിക്കുകയോ ചെയ്യുന്ന ഹിന്ദു പെണ്‍കുട്ടികളെ തടയാനായി ഒരു സംഘം സോഷ്യല്‍ മീഡിയ വഴി ഗ്രൂപ്പുകളുണ്ടാക്കി ഇടപെടലുകളും നടത്തുന്നുണ്ട്. മീഡിയ വണ്‍ ചാനല്‍ പുറത്ത് വിട്ട വാര്‍ത്ത തൃശൂര്‍ സ്വദേശിനിയായ ഹിന്ദു യുവതി അന്യമതക്കാരനെ പ്രണയിച്ചതിന്റെ പേരില്‍ മംഗലാപുരത്ത് വീട്ടുതടങ്കലില്‍ പീഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ചാണ്.
വീഡിയോ സന്ദേശം
പെണ്‍കുട്ടി വീട്ടുതടങ്കലില്‍ വെച്ച് ഷൂട്ട് ചെയ്ത മൊബൈല്‍ വീഡിയോയില്‍ ആണ് താന്‍ ഒന്നര വര്‍ഷത്തോളമായി ബിജെപി കേന്ദ്രത്തിലാണെന്നും ക്രൂരമായി പീഡിപ്പിക്കപ്പെടുകയാണ് എന്നും വെളിപ്പെടുത്തുന്നത്. തന്നെ രക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് തൃശൂര്‍ കണ്ടാണിശ്ശേരി സ്വദേശിനിയായ പെണ്‍കുട്ടി വീഡിയോ സന്ദേശം പുറത്ത് വിട്ടത്. അച്ഛന്റെ ബന്ധുക്കള്‍ക്കാണ് പെണ്‍കുട്ടി വീഡിയോ സന്ദേശം അയച്ചത്.
മുസ്ലീം യുവാവുമായി പ്രണയം
ഞെട്ടിക്കുന്ന കാര്യങ്ങളാണ് വീഡിയോയില്‍ പെണ്‍കുട്ടി വെളിപ്പെടുത്തുന്നത്. ഇതൊരുപക്ഷേ തന്റെ അവസാനത്തെ വീഡിയോ ആയിരിക്കുമെന്ന് പെണ്‍കുട്ടി പറയുന്നു. സാഹസികമായിട്ടാണ് ഈ വീഡിയോ ചിത്രീകരിക്കുന്നത്. തന്റെ ജീവന് അത്രയും ഭീഷണിയുണ്ട്. തനിക്ക് നാളെ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം തന്റെ അമ്മയ്ക്കാണ്. മുസ്ലീം യുവാവിനെ സ്നേഹിച്ചതിന്റെ പേരില്‍ താനിനി അനുഭവിക്കാന്‍ ഒന്നും തന്നെ ബാക്കിയില്ലെന്ന് പെണ്‍കുട്ടി പറയുന്നു.
മാനസിക രോഗിയാക്കി
അച്ഛന്റെ പരിചയക്കാരനായ യുവാവുമായുള്ള പ്രണയത്തെ അച്ഛന്റെ മരണശേഷം അമ്മ അടക്കമുള്ളവര്‍ എതിര്‍ക്കുകയായിരുന്നു. ആദ്യം തൃശൂരിലെ ഒരു രഹസ്യകേന്ദ്രത്തിലേക്കാണ് യുവതിയെ മാറ്റിയത്. പിന്നീട് രണ്ട് മാസത്തോളം മാനസിക രോഗിയാക്കി അമൃത ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. അത് കഴിഞ്ഞ് രണ്ടര മാസത്തോളം ആര്‍എസ്എസിന്റെ ഒരു ഓര്‍ഫണേജില്‍ ആയിരുന്നുവെന്ന് പെണ്‍കുട്ടി വീഡിയോയില്‍ വെളിപ്പെടുത്തുന്നു.
ബിജെപി രഹസ്യ കേന്ദ്രത്തിൽ
അതിന് ശേഷമാണ് മംഗലാപുരത്തെ ബിജെപിക്കാരുടെ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഒരു വീട് വാടകയ്ക്ക് എടുത്തിട്ട് താമസിപ്പിച്ചിരിക്കുകയാണ്. തന്നെ ഇവിടെ കൊണ്ടുവന്നയാള്‍ വൃത്തികെട്ട സ്വഭാവമുള്ള ഒരാളാണ്. അയാള്‍ക്കൊപ്പം തന്നെ തനിച്ചാക്കിയാണ് അവര്‍ നാട്ടിലേക്ക് പോകുന്നത്. രണ്ട് വര്‍ഷമായി താന്‍ നാട്ടിലേക്ക് പോയിട്ട്. ഇവിടെ ജോലി ചെയ്യുകയാണ് എന്ന് നാട്ടില്‍ പറഞ്ഞിരിക്കുന്നതൊന്നും സത്യമല്ല. നാട്ടില്‍ പോകണം എന്ന് പറഞ്ഞാല്‍ തന്നെ തല്ലുകയാണ് ചെയ്യുന്നത്.
ശരീരത്തിൽ പാടുകൾ
അച്ഛന്റെ വീട്ടുകാര്‍ തന്റെ കാര്യത്തില്‍ ഇടപെടാത്തത് അമ്മയോടുള്ള ദേഷ്യം കൊണ്ടാണോ എന്നറിയില്ല. വേറെ ഒരു വഴിയും ഇല്ല രക്ഷപ്പെടാന്‍ എന്നുള്ളത് കൊണ്ടാണ് ഈ വീഡിയോ ചെയ്യുന്നത്. അടിയേറ്റ് തന്റെ ശരീരത്തില്‍ മുഴുവന്‍ പാടുകളാണ്. എല്ലാം ശരിയാകുമെന്നും അവന്റെ കൂടെ ജീവിക്കാം എന്നുമുള്ള പ്രതീക്ഷയില്‍ രണ്ട് വര്‍ഷത്തോളം താന്‍ പിടിച്ച് നിന്നു. ഈ കാര്യങ്ങള്‍ എല്ലാവരും അറിയണം എന്ന് തോന്നി. രണ്ടാഴ്ചയ്ക്ക് എന്ന് പറഞ്ഞാണ് തന്നെ ഇവിടേക്ക് കൊണ്ടുവന്നത്.
ഡിജിപിയെ ബന്ധപ്പെട്ടു
തന്നെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്യണമെന്നും അമ്മയോടുള്ള ദേഷ്യം തന്നോട് കാണിക്കരുതെന്നും അച്ഛന് വീട്ടുകാരോട് പെണ്‍കുട്ടി ആവശ്യപ്പെടുന്നു. താന്‍ ഇങ്ങനെ ഫോണ്‍ ഉപയോഗിക്കുന്നു എന്നറിഞ്ഞാല്‍ തന്നെ അവര്‍ ജീവനോടെ വെച്ചെക്കില്ലെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീഡിയോ അവസാനിപ്പിക്കുന്നത്. കാമുകന് രഹസ്യമായി എത്തിച്ച് നല്കിയ സിം ഉപയോഗിച്ച് പെണ്‍കുട്ടി ഡിജിപി ലോക്നാഥ് ബെഹ്രയെ ബന്ധപ്പെട്ട് വിവരം പറഞ്ഞു. ഇക്കാര്യം ഡിജിപി കര്‍ണാടക പോലീസിനെ അറിയിച്ചു.
പെൺകുട്ടിയെ മോചിപ്പിച്ചു
തുടര്‍ന്ന് മംഗലാപുരം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയെ തടവിലാക്കിയ സ്ഥലം പോലീസ് കണ്ടെത്തുകയും മോചിപ്പിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം അമ്മയ്ക്കെതിരെ പോലീസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി.മകള്‍ക്ക് മാനസിക രോഗമാണ് എന്നാണ് അമ്മ കോടതിയില്‍ പറഞ്ഞത്. അമ്മയ്ക്കൊപ്പം പോകാനാണ് കോടതി നിര്‍ദേശിച്ചത് എങ്കിലും പെണ്‍കുട്ടി അതിന് തയ്യാറായില്ല. തുടര്‍ന്ന് പെണ്‍കുട്ടിയെ പോലീസ് മഹിളാ മന്ദിരത്തിലേക്ക് മാറ്റി.
കേരള പോലീസ് മടങ്ങി
അമ്മയ്ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. കേരള പോലീസ് പെണ്‍കുട്ടിയെ നാട്ടിലേക്ക് കൊണ്ടുപോരാന്‍ മംഗലാപുരത്ത് എത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ കാണാനോ സംസാരിക്കാനോ മംഗലാപുരം പോലീസ് അനുവദിച്ചില്ല. കേരള പോലീസിന് ഇക്കാര്യത്തില്‍ റോളില്ല എന്ന നിലപാടായിരുന്നു കോടതിയും കൈക്കൊണ്ടത്. ഇതോടെ കേരള പോലീസ് സംഘം തിരികെ മടങ്ങി. നേരത്തെ തന്നെ താന്‍ വീട്ടുതടങ്കലില്‍ ആണെന്ന വിവരം പെണ്‍കുട്ടി മുഖ്യമന്ത്രിയുടെ ഓഫീസിനേയും സ്ഥലം എംഎല്‍എയേയും ഡിജിപിയേയും അറിയിച്ചിരുന്നു എന്നാണ് റിപ്പോർട്ട്.
വീഡിയോ
മീഡിയ വൺ പുറത്ത് വിട്ട പെൺകുട്ടിയുടെ വീഡിയോ സന്ദേശം
ക്യാൻസർ രോഗി.. മനോരോഗി.. മയക്ക് മരുന്നിന് അടിമ.. മരിച്ചെന്ന് പോലും! കുപ്രചരണങ്ങൾ തുറന്ന് കാട്ടി കനക
ഭീഷണി കേട്ടാൽ വിറച്ച് പോകുന്നവരല്ല ഗോപാലകൃഷ്ണാ.. ഇത് കേരളമാണ്! നേതാവിനെ പൊളിച്ചടുക്കി അഭിലാഷ്