മുരളീധരൻ വന്നു,'ഇനി വേറെ സീൻ മോനെ'; തൃശൂരിൽ ആവേശത്തോടെ കോൺഗ്രസ്
തൃശൂരിൽ കെ മുരളീധരൻ സ്ഥാനാർത്ഥിയായി എത്തിയതോടെ കോൺഗ്രസ് പ്രവർത്തകർ ആവേശത്തിൽ. പത്മജ വേണുഗോപാൽ ബി ജെ പിയിലേക്ക് പോയതിന്റെ ക്ഷീണം മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് കെ മുരളീധരനെ കോൺഗ്രസ് തൃശൂരിൽ മത്സരിപ്പിക്കുന്നത്. മണ്ഡലത്തിലേക്കുള്ള മുരളീധരന്റെ വരവോടെ പോരാട്ടം ഇനി കടുക്കുമെന്നാണ് പ്രവർത്തകർക്ക് ഒരേ സ്വരത്തിൽ പറയുന്നത്.
ഇത്തവണ തൃശൂരിൽ മത്സരിക്കാൻ താൻ ഇല്ലെന്നായിരുന്നു സിറ്റിംഗ് എംപിയായ ടിഎൻ പ്രതാപൻ ആദ്യം വ്യക്തമാക്കിയത്. നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മണലൂർ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളും അദ്ദേഹം ആരംഭിച്ചിരുന്നു. എന്നാൽ തൃശൂരിൽ ബി ജെ പിയും സുരേഷ് ഗോപിയും നേരത്തേ ഇറങ്ങിയതോടെ മണ്ഡലത്തിൽ സജീവമാകാൻ പ്രതാപനോട് എ ഐ സി സി നേതൃത്വം നിർദ്ദേശിച്ചു.

തൃശൂരിൽ മത്സരിക്കാനില്ലെന്ന പ്രതാപന്റെ നിലപാട് പ്രവർത്തകർക്കിടയിൽ കടുത്ത അതൃപ്തിക്ക് വഴിവെച്ചിരുന്നു. തെറ്റായ സന്ദേശം നൽകാൻ ഇത് കാരണമായെന്നതായിരുന്നു പ്രവർത്തർക്കിടയിലെ ചർച്ചകൾ. എന്നാൽ അവസാന നിമിഷം മുരളീധരൻ എത്തിയതോടെ ഇത്തരത്തിലുള്ള ക്ഷീണമെല്ലാം മറികടക്കാനായെന്നാണ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.
മുതിർന്ന നേതാവെന്ന് മാത്രമല്ല മണ്ഡലത്തിലെ എല്ലാ വിഭാഗവുമായി കെ മുരളീധരനുള്ള പിന്തുണ വലിയ വിജയം സമ്മാനിക്കുമെന്നാണ് പ്രവർത്തകരുടെ പ്രതീക്ഷ. മുസ്ലീം ലീഗുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് മുരളി. മാത്രമല്ല ക്രൈസ്തവ സഭകളുമായും നല്ല ബന്ധമാണ് അദ്ദേഹം സൂക്ഷിക്കുന്നത്. എൻ എസ് എസ്, എസ്- എൻ ഡി പി തുടങ്ങിയ സംഘടനകളുമായും മുരളിക്ക് വലിയ ബന്ധമുണ്ട്. ഇതെല്ലാം മണ്ഡലത്തിൽ ഗുണം ചെയ്യും.
ബി ജെ പിയോട് പോർമുഖം തുറന്നാണ് മുരളിയെത്തുന്നതെന്നും കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ആവേശം ഇരട്ടിപ്പിച്ചിട്ടുണ്ട്. ബി ജെ പിയുടെ വർഗീയ രാഷ്ട്രീയത്തിനെതിരെ തുറന്നടിച്ച് പ്രതികരിക്കുന്നയാളാണ് അദ്ദേഹം. സിറ്റിംഗ് സീറ്റ് ഉപേക്ഷിച്ച് തൃശൂരിലെ സ്ഥാനാർത്ഥിത്വം മുരളി സധൈര്യം ഏറ്റെടുത്തതോടെ ബി ജെ പിക്കെതിരെ നേർക്ക് നേർ പോരാടാൻ താൻ ഒരുക്കമാണെന്ന് ഒരിക്കൽ കൂടി വ്യക്തതമാക്കിയിരിക്കുകയാണ് മുരളീധരൻ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം മുരളീധരൻ തൃശൂരിലേക്ക് വന്നതോടെ മത്സരം കൂടുതൽ ഗംഭീരമായെന്നാണ് എൻ ഡി എ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി പ്രതികരിച്ചത്. തനിക്ക് തന്റേതായ വോട്ടർമാരുണ്ടെന്നും ബാക്കി കാര്യങ്ങൾ ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.












Click it and Unblock the Notifications