തൃശൂർ തിരഞ്ഞെടുപ്പ് ഫലം; 'എടാ മോനെ, തൃശൂർ ഇങ്ങ് എടുത്തു'..താമര വിരിഞ്ഞു,ചരിത്രം കുറിച്ച് ബിജെപി
'തൃശൂർ ഞാനിങ്ങ് എടുക്കുവാ..' മാസ് ഡയലോഗിന്റെ പേരിൽ ട്രോളിയവരെയെല്ലാം ഞെട്ടിപ്പിച്ച് തൃശൂരിൽ നടൻ സുരേഷ് ഗോപി വമ്പൻ വിജയത്തിലേക്ക്. തൃശൂർ നിങ്ങളെനിക്ക് തരണമെന്ന സുരേഷ് ഗോപിയുടെ അഭ്യർത്ഥന ഇത്തവണ വാട്ടർമാർ നെഞ്ചിലേറ്റിയതോടെ കേരളത്തിൽ വ്യക്തമായ ആധിപത്യത്തോടെ താമര വിരിഞ്ഞ ആദ്യ ലോക്സഭാ മണ്ഡലമായി തൃശൂർ മാറി.
തൃശൂർ പൂരം പോലെ ആവേശംമുറ്റി നിന്ന വോട്ടെണ്ണലിൽ എൽ ഡി എഫ് ആയിരുന്നു തുടക്കത്തിൽ ലീഡ് ചെയ്തത്. എന്നാൽ ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ സുരേഷ് ഗോപി ലീഡ് ഉയർത്തി. പിന്നീട് വോട്ടെണ്ണിയ ഓരോ റൗണ്ടിലും വ്യക്തമായ മേധാവിത്വം പുലർത്താൻ സുരേഷ് ഗോപിക്ക് സാധിച്ചു. ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം സുരേഷ് ഗോപിയുടെ ഭൂരിപക്ഷം അരലക്ഷം കടന്നിരിക്കുകയാണ്. എൽ ഡി എഫ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാറാണ് രണ്ടാം സ്ഥാനത്ത്. കെ മുരളീധരന് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും മുന്നേറാൻ സാധിച്ചിരുന്നില്ല.

എന്ത് വിലകൊടുത്തും കേരളത്തിൽ ഒരു മണ്ഡലത്തിലെങ്കിലും വിജയിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു തൃശൂരിൽ സുരേഷ് ഗോപിയെ ബിജെപി മത്സരിപ്പിച്ചത്. മുൻ നിയമസഭ ലോക്സഭ തിരഞ്ഞെടുപ്പുകളിൽ സുരേഷ് ഗോപി കാഴ്ച വെച്ച പ്രകടനം തന്നെയായിരുന്നു ബിജെപിയുടെ ആത്മവിശ്വാസം. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഏറ്റവും അവസാനമായിരുന്നു സുരേഷ് ഗോപിയെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കിയത്. എന്നാൽ അവസാനമെത്തിയിട്ടും ഞെട്ടിക്കുന്ന പ്രകടനമായിരുന്നു മണ്ഡലത്തിൽ സുരേഷ് ഗോപി കാഴ്ചവെച്ചത്.
2014 ലേതിനേക്കാള്‍ മൂന്നിരട്ടിയോളം വർധിപ്പിക്കാൻ
സുരേഷ് ഗോപിക്ക് സാധിച്ചിരുന്നു. 17.5 ശതമാനം വർധനവോടെ 293822 വോട്ടായിരുന്നു സുരേഷ് ഗോപിക്ക് ലഭിച്ചത്. ഇതോടെ തൊട്ട് പിന്നാലെ നടന്ന നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപി സുരേഷ് ഗോപിയെ മത്സരിപ്പിച്ചു. കടുത്ത മത്സരമായിരുന്നു സുരേഷ് ഗോപി കാഴ്ചവെച്ചത്. 40457 വോട്ടായിരുന്നു അന്ന് സുരേഷ് ഗോപിക്ക് ലഭിച്ചത്. പരാജയപ്പെട്ടെങ്കിലും ഈ കണക്കുകൾ ബിജെപിക്ക് ആത്മിശ്വാസം നൽകി. ആഞ്ഞ് പിടിച്ചാൽ തൃശൂർ സുരേഷ് ഗോപിയിലൂടെ കൂടെ പോരുമെന്ന് ബിജെപി അതോടെ ഉറപ്പിച്ചു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ് തന്നെ സുരേഷ് ഗോപി മണ്ഡലത്തിൽ സജീവമായി. താരത്തിനായി എണ്ണയിട്ട യന്ത്രം പോലെ ബിജെപി സംവിധാനങ്ങൾ പ്രവർത്തിച്ചു. കരുവന്നൂർ അടക്കമുള്ള വിഷയങ്ങൾ ശക്തമായി ഉന്നയിച്ച് സുരേഷ് ഗോപി കളം നിറഞ്ഞു. നരേന്ദ്ര മോദി അടക്കം സുരേഷ് ഗോപിക്ക് വേണ്ടി പ്രചരണത്തിലും സജീമായി. ഒടുവിൽ ഇപ്പോഴിതാ ചിട്ടയായ പ്രവർത്തനത്തിലൂടെ സുരേഷ് ഗോപിയിലൂടെ തൃശൂരിൽ ചരിത്രം കുറിച്ചിരിക്കുകയാണ് ബിജെപി. തൃശൂരിൽ സുരേഷ് ഗോപിയിലൂടെ ഒരു കേന്ദ്രമന്ത്രിയെന്ന ഉറപ്പുകൂടി ബിജെപി ദേശീയ നേതൃത്വം പാലിക്കുമോയെന്നാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്.












Click it and Unblock the Notifications