വെടിക്കെട്ടില്ലാതെ എന്തൂട്ട് തൃശൂർ പൂരം! ആശങ്കകൾക്ക് വിട, വെടിക്കെട്ടിന് ജില്ലാ കളക്ടറുടെ അനുമതി...
വെടിക്കെട്ട് നടത്താൻ അനുമതി നൽകിയുള്ള അറിയിപ്പ് ലഭിച്ചതായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ വ്യക്തമാക്കി.
തൃശൂർ: മണിക്കൂറുകൾ നീണ്ട ആശങ്കകൾക്ക് വിട. ഒടുവിൽ തൃശൂർ പൂരം വെടിക്കെട്ടിന് ജില്ലാ കളക്ടർ അനുമതി നൽകി. തൃശൂർ പൂരത്തിന് ഇത്തവണ വെടിക്കെട്ട് ഉണ്ടാവില്ലെന്ന ചർച്ചകൾ മുറുകുന്നതിനിടെയാണ് ജില്ലാ കളക്ടർ ഇടപെട്ട് അനുമതി നൽകിയത്.
പൂരാവേശത്തില്‍ ശക്തന്റെ തട്ടകം; തൃശൂർ പൂരം ഇന്ന്.. ജനസഹസ്രങ്ങൾക്ക് കാഴ്ച്ചയുടെ പൂരം
ജില്ലാ റവന്യൂ, എക്സ്പ്ലോസീവ് വിഭാഗങ്ങൾ വെടിക്കെട്ടിന് അനുവാദം നൽകിയതായി ജില്ലാ കളക്ടർ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളെ അറിയിച്ചു. വെടിക്കെട്ട് നടത്താൻ അനുമതി നൽകിയുള്ള അറിയിപ്പ് ലഭിച്ചതായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ വ്യക്തമാക്കി. അനുമതി ലഭിച്ചതോടെ ഇരു വിഭാഗങ്ങളും വെടിക്കെട്ടിന് വേണ്ട ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. വെടിക്കെട്ട് നടക്കുമെന്ന വാർത്ത പുറത്തുവന്നതോടെ പൂരപ്രേമികളും ആവേശത്തിലാണ്.
വ്യാഴാഴ്ച പുലർച്ചെ...
വ്യാഴാഴ്ച പുലർച്ചെയാണ് തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് നടക്കുന്നത്. എന്നാൽ ബുധനാഴ്ച പൂരത്തിന്റെ ചടങ്ങുകൾ ആരംഭിച്ചിട്ടും വെടിക്കെട്ട് സംബന്ധിച്ച കാര്യത്തിൽ അധികൃതർ തീരുമാനമെടുത്തില്ല. വെടിക്കെട്ടിന് അനുമതി നൽകാതെ അധികൃതർ തങ്ങളെ ഉപദ്രവിക്കുകയാണെന്നാണ് പാറമേക്കാവ്‍, തിരുവമ്പാടി ദേവസ്വങ്ങൾ ആരോപിച്ചത്. ഇത്തവണ തൃശൂർ പൂരത്തിന് വെടിക്കെട്ട് ഉണ്ടാവില്ലെന്ന വാർത്തകളും പൂരനഗരിയിൽ പ്രചരിച്ചു. ഇലഞ്ഞിത്തറ മേളത്തിൽ മുഴുകിയിരുന്ന പതിനായിരക്കണക്കിന് വരുന്ന പൂരപ്രേമികളെ നിരാശരാക്കുന്നതായിരുന്നു ഈ വാർത്തകൾ.
ഒടുവിൽ..
എന്നാൽ മണിക്കൂറുകൾ നീണ്ടുനിന്ന ആശങ്കകൾക്കൊടുവിൽ വൈകീട്ട് മൂന്ന് മണിയോടെ ജില്ലാ കളക്ടർ വെടിക്കെട്ടിന് അനുമതി നൽകി. ജില്ലാ റവന്യൂ, എക്സ്പ്ലോസീവ് വിഭാഗങ്ങളുടെ അനുവാദം ലഭിച്ചതോടെയാണ് ജില്ലാ കളക്ടർ പൂരം വെടിക്കെട്ടിന് അനുമതി നൽകിയത്. തുടർന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾക്ക് വെടിക്കെട്ടിനുള്ള ലൈസൻസും അനുവദിച്ചു. വെടിക്കെട്ട് നടത്താൻ അനുമതി ലഭിച്ചെന്ന കാര്യം ഇരുദേവസ്വങ്ങളും സ്ഥിരീകരിച്ചതോടെയാണ് പൂരപ്രേമികൾക്ക് ആശ്വാസമായത്.
ആചാരവെടി...
വെടിക്കെട്ടിന്റെ അനുമതി വൈകിപ്പിച്ച് ഉദ്യോഗസ്ഥർ മനപൂർവ്വം തങ്ങളെ ഉപദ്രവിക്കുകയാണെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ആരോപണം ഉന്നയിച്ചിരുന്നു. നേരത്തെ തിരുവമ്പാടിയുടെ എഴുന്നള്ളിപ്പിന് 51 ആചാരവെടി മുഴക്കുന്നതിനും ഉദ്യോഗസ്ഥർ അനുമതി നൽകിയിരുന്നില്ല. ഇതിനുപിന്നാലെ സാമ്പിൾ വെടിക്കെട്ടിന് കുഴിമിന്നൽ പൊട്ടിക്കാനും ഉദ്യോഗസ്ഥർ അനുമതി നൽകിയില്ല. ഈ സാഹചര്യത്തിൽ പൂരനഗരിയിൽ പ്രതിഷേധച്ചൂട് കനത്തതോടെയാണ് ജില്ലാ കളക്ടർ പ്രധാന വെടിക്കെട്ടിന് ലൈസൻസ് അനുവദിച്ചത്.
നോട്ടീസ്...
വെടിക്കെട്ടിന്റെ ഭാഗമായി ഇത്തവണ കടുത്ത നിയന്ത്രണങ്ങളാണ് റവന്യൂ, എക്സ്പ്ലോസീവ് വിഭാഗങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. അതേസമയം, സാമ്പിൾ വെടിക്കെട്ടിനിടെ ആറ് പേർക്ക് പരിക്കേറ്റ സംഭവത്തിൽ റവന്യൂ ഉദ്യോഗസ്ഥർ പാറമേക്കാവ് ദേവസ്വത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ ദേവസ്വം ഉദ്യോഗസ്ഥരുടെ വീട്ടിലെത്തിയാണ് റവന്യൂ ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയത്. ദേവസ്വം അധികൃതർ എത്രയും പെട്ടെന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദേശം. അതേസമയം, ഉദ്യോഗസ്ഥർ തങ്ങളെ നിരന്തരം ഉപദ്രവിക്കുകയാണെന്നും, ഉദ്യോഗസ്ഥർക്ക് ധാർഷ്ട്യമാണെന്നും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം അധികൃതർ പ്രതികരിച്ചു.
പുതിയ രാഷ്ട്രീയ പാർട്ടിയുമായി ഫുട്ബോൾ ഇതിഹാസം ബൈചുങ് ബൂട്ടിയ! തിരിച്ചടി ഭയന്ന് മമതയുടെ 'സോപ്പിടൽ'...
സൗമ്യയെ കുരുക്കിയത് പോലീസിന്റെ തന്ത്രപരമായ നീക്കങ്ങൾ!കേരളം ഞെട്ടിയ കൂട്ടക്കൊലയിൽ ചുരുളഴിച്ചത് ഇങ്ങനെ