പൂര നഗരിയിലാറാടാൻ തൃശൂർ; തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറ്റം
തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് വ്യാഴ്ച കൊടിയേറ്റം. നാട്ടുകാര്‍ തന്നെയാണ് കൊടി ഉയര്‍ത്തുക. നാട്ടുകാര്‍ ഒത്തൊരുമിച്ച് ചേര്‍ന്ന് ദേവി-ദേവന്മാര്‍ക്കു മുന്നില്‍ കൊടി ഉയര്‍ത്തുന്നതോടെ തട്ടകങ്ങള്‍ പൂരാവേശത്തിലലിയും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും ഘടകക്ഷേത്രങ്ങളിലും 19ന് കൊടിയേറ്റം നടക്കും.
തിരുവമ്പാടി വിഭാഗമാണ് ആദ്യം കൊടിയേറ്റുക. രാവിലെ 11.30ന് ഭൂമിപൂജ നടത്തിയ ശേഷം കൊടിമരത്തില്‍ കൊടിക്കൂറ കെട്ടും. പാറമേക്കാവിന്‍െ്‌റ കൊടിയേറ്റം ഉച്ചയ്ക്ക് 12നാണ്.തിരുവമ്പാടിക്കും പാറമേക്കാവിനും കൊടി തുന്നാന്‍ പരമ്പരാഗത തുന്നല്‍ക്കാരുണ്ട്. കൊടിമരം തയാറാക്കാന്‍ തച്ചന്മാരും. തിരുവമ്പാടിയില്‍ പൂജിച്ച കൊടി ഉയര്‍ത്താനുള്ള കൊടിമരത്തിന്‍െ്‌റ ഭൂമിപൂജ ചെയ്യുന്നതു തന്നെ ആശാരിമാരാണ്.
പാറമേക്കാവില്‍ ആശാരി സമര്‍പ്പിക്കുന്ന കൊടിമരത്തില്‍ കൊടി ചാര്‍ത്തിയശേഷം ദേശക്കാര്‍തന്നെ കൊടി ഉയര്‍ത്തും. രണ്ടു ക്ഷേത്രത്തിലും കൊടിഉയര്‍ത്തലുമായി ബന്ധപ്പെട്ട് താന്ത്രിക ചടങ്ങുകള്‍ ഇല്ല. പൂരത്തിന്‍െ്‌റ വിളബംരം അറിയിച്ച് പാറമേക്കാവിലെ പാലമരത്തിലും നടുവിലാലിലും നായ്ക്കനാലിലെ ആല്‍മരത്തിലും കൊടി ഉയരും. കണിമംഗലം ശാസ്താവ്, ലാലൂര്‍ ഭഗവതി, അയ്യന്തോള്‍ കാര്‍ത്യായനി, നെയ്തലക്കാവ് ഭഗവതി, ചെമ്പൂക്കാവ് ഭഗവതി, പനമുക്കുംപിള്ളി ശാസ്താവ്, ചുരക്കാട്ടുക്കര ഭഗവതി, പൂക്കാട്ടിക്കര ഭഗവതി, കാരമുക്ക് ഭഗവതി എന്നീ ഘടകക്ഷേത്രങ്ങളിലും വ്യാഴ്ച തന്നെയാണ് കൊടിയേറ്റം.