Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂരം പുരുഷാരമായി, പുരുഷാരം പൂരമായി; ആഘോഷ ചടങ്ങുകള്‍ക്ക്‌ ശ്രുതിഭംഗി ചോരാത്ത സായൂജ്യം...

തൃശൂര്‍: പൂരം പുരുഷാരമായി. പുരുഷാരം പൂരമായി. തൃശൂരിന്റെ ഉത്സവ താളുകളില്‍ മയില്‍പ്പീലിതുണ്ടുപോലെ കാത്തുസൂക്ഷിക്കുന്ന വസന്തോത്സവത്തിന്റെ ആചാര ആഘോഷ ചടങ്ങുകള്‍ക്ക്‌ ശ്രുതിഭംഗി ചോരാത്ത സായൂജ്യം. വിണ്ണില്‍ മുപ്പത്തിമുക്കോടി ദേവഗണങ്ങളെയും മണ്ണില്‍ പൂരാവേശം ഹൃദയത്തിലേക്ക്‌ പറിച്ചുനട്ട പതിനായിരങ്ങളെയും സാക്ഷിയാക്കി നിറവും നിഴലും നാദവും താളവും സ്വപ്‌നക്കൂടൊരുക്കിയ ഇരവുപകലുകല്‍. മസ്‌തകമികവും ലക്ഷണത്തികവും ഒത്തുചേര്‍ന്ന സഹ്യന്റെ മക്കളും മേള, വാദ്യ കുലപതികളും വിരിയിച്ച തൃശൂരിന്റെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മയുടെ ചെപ്പോട്‌.

ദേവസോദിരമാരുടെ കൂടിക്കാഴ്‌ചയില്‍ ആകാശച്ചെരുവില്‍ വര്‍ണമഴ തീര്‍ത്ത കുടമാറ്റം. ഇലഞ്ഞിത്തറയില്‍ ലോകംകണ്ട ഏറ്റവും മുന്തിയ ഫിലാര്‍മോണിക്‌ ഓര്‍ക്കസ്‌ട്ര എന്നു വിശേഷിപ്പിക്കാവുന്ന പാണ്ടിമേള ഗോപുരം. ചരിത്രപെരുമയുടെ മഠത്തില്‍ വരവിനു പഞ്ചവാദ്യ മേളപ്പെരുമഴ. നടവഴികളെ നിറച്ച്‌ ഘടകപൂരങ്ങള്‍. ആകാശവിരുന്നൊരുക്കി കരിമരുന്നിന്റെ ഇന്ദ്രജാലം. മേടസൂര്യന്‍ മുഖം മിനുക്കുംമുമ്പേ തട്ടകക്കാരെ വിളിച്ചുണര്‍ത്തി നെയ്‌തലക്കാവിലമ്മ തുറന്നിട്ട തെക്കേ ഗോപുരംവഴി കണിമംഗലം ശാസ്‌താവെത്തിയതോടെയാണ്‌ വടക്കുന്നാഥന്റെ പ്രദക്ഷിണവഴികളില്‍ ഊഴംതെറ്റാതെ പൂര ചടങ്ങുകള്‍ക്ക്‌ നാന്ദികുറിച്ചത്‌. പനംമുക്കുമ്പിള്ളി ശാസ്‌താവും ചെമ്പുക്കാവ്‌-കാരമുക്ക്‌ ഭഗവതിമാരും തൊട്ടുപുറകെ എത്തി. ലാലൂര്‍, ചൂരക്കോട്ടുകാവ്‌, അയ്യന്തോള്‍, നെയ്‌തലക്കാവ്‌ ഘടകപൂരങ്ങളുടെ ഊഴമായിരുന്നു പിന്നീട്‌.

Trissur pooram

കണ്ണിലും കാതിലും സിരകളിലും പൂരലഹരി പടര്‍ത്തി തിരുവമ്പാടി ഭഗവതിയുടെ മഠത്തിലേക്കുള്ള പുറപ്പാട്‌ ഏഴുമണിയോടെ ആരംഭിച്ചു. തിരുവമ്പാടി ചന്ദ്രശേഖരന്റെ പുറത്തേറി ബ്രഹ്‌മസ്വം മഠത്തിലേക്കെത്തിയ ഭഗവതിയെ നിറപറയും നിലവിളക്കുമായി ഭക്‌തര്‍ എതിരേറ്റു. പഞ്ചവാദ്യത്തിന്റെ മര്‍മമറിഞ്ഞ കോങ്ങാട്‌ മധുവിന്റെ പ്രമാണത്തില്‍ ചരിത്രപ്രസിദ്ധമായ മഠത്തില്‍ വരവിന്റെ വാദ്യലഹരി തുടങ്ങി. പഞ്ചവാദ്യത്തിന്റെ കുലപതികള്‍ക്കൊപ്പം വാദ്യവേദികളില്‍ നിറഞ്ഞാടിയുള്ള കോങ്ങാട്‌ പതികാലത്തില്‍ തുടങ്ങുമ്പോള്‍തന്നെ ആസ്വാദകര്‍ അന്തരീക്ഷത്തില്‍ കൈകള്‍ വീശി. മൂന്നാമത്തെ ശംഖ്‌ധ്വനിയോടെ തിമിലയില്‍ ആദ്യതാളം വിരിഞ്ഞു. 17 തിമില, 17 താളം, 17 കൊമ്പ്‌, 10 മദ്ദളം, നാല്‌ ഇടയ്‌ക്കകള്‍, രണ്ട്‌ ശംഖ്‌ എന്നിവയാണ്‌ പഞ്ചവാദ്യത്തിനായി അണിനിരന്നത്‌. 896 അക്ഷരകാലത്തിലെ പതികാലത്തില്‍ തിമില വീണപ്പോള്‍ ആവേശതിമര്‍പ്പില്‍ ജനതതി ആകാശത്തിലേക്ക്‌ കൈകളെറിഞ്ഞു.

ഏഴാനകളുമായി പുറപ്പെട്ട തിരുവമ്പാടിയുടെ എഴുന്നള്ളത്ത്‌ നായ്‌ക്കനാലില്‍ എത്തിയതോടെ ഗജവീരന്മാരുടെ എണ്ണം 15 ആയി. പാണ്ടിമേളത്തിന്റെ പ്രമാണത്തില്‍ എട്ടാമൂഴത്തിനിറങ്ങിയ കിഴക്കൂട്ട്‌ അനിയന്‍ മാരാര്‍ മേളവാദ്യ പ്രേമികളില്‍ നിറച്ചത്‌ അര നൂറ്റാണ്ടിന്റെ മേളപ്പെരുമയുടെ പിഴയ്‌ക്കാത്ത താളബോധം.

രാജകീയ പ്രൗഢി വിളിച്ചോതിയാണ്‌ പാറമേക്കാവ്‌ ഭഗവതി പച്ചക്കുട ചൂടി പുറത്തെ പൂരത്തിലേക്ക്‌ എഴുന്നള്ളിയത്‌. ഉച്ചയ്‌ക്ക്‌ 12.30 ഓടെ ചെറിയ പാണികൊട്ടിയതോടെ ഭഗവതിക്ക്‌ പുറത്തേക്ക്‌ എഴുന്നള്ളത്തിന്‌ അകമ്പടിയേകാന്‍ 14 ഗജവീരന്മാര്‍ നേരത്തെ ഗോപുരത്തിന്‌ മുന്നില്‍ കോപ്പുകളണിഞ്ഞ്‌ നിന്നു. പാണിക്കുശേഷം ചെത്തിമാലകള്‍ ചാര്‍ത്തി അലങ്കരിച്ച കോലവുമേന്തി ഗുരുവായൂര്‍ നന്ദന്‍ ഗോപുരത്തിന്‌ പുറത്തുകടന്നു. പാറമേക്കാവിന്റെ എഴുന്നള്ളിപ്പ്‌ വടക്കുന്നാഥ ക്ഷേത്രത്തിനകത്തെ ഇലഞ്ഞിമര ചുവട്ടിലെത്തിയതോടെ പ്രശസ്‌തമായ ഇലഞ്ഞിത്തറ മേളത്തിന്‌ പെരുക്കമായി. മേളചക്രവര്‍ത്തി പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ അണിനിരന്നത്‌ മുന്നൂറിലേറെ കലാകാരന്മാരായിരുന്നു.

ഇലഞ്ഞിത്തറ മേളത്തിന്‌ സാക്ഷ്യംവഹിക്കാനെത്തിയ പതിനായിരങ്ങളുടെ ചൂണ്ടുവിരലുകളില്‍ താളം തത്തിക്കളിച്ചപ്പോള്‍ പതികാലത്ത്‌ തുടങ്ങിയ പെരുവനത്തിന്റെ മേളപ്പെരുമ ഇരമ്പിയാര്‍ത്തു. ചെമ്പടയുടെ ആമുഖത്തോടെ ആരംഭിച്ച ഇലഞ്ഞിത്തറമേളം തകര്‍തകര്‍ക്കാലവും മുട്ടിന്മേല്‍ കയറിയ കാലവും ഇരുജകലാശങ്ങളും പിന്നിട്ട്‌ ഏഴ്‌ അക്ഷരത്തിലേക്ക്‌ കടന്ന നാദവിസ്‌മയം. ഇലഞ്ഞിത്തറയില്‍ ഏഴഴകും വിടര്‍ത്തി രണ്ടര മണിക്കൂറോളം പെയ്‌തൊഴിഞ്ഞ നാദപേമാരിക്കുശേഷം പെരുവനവും കിടപിടിക്കുന്ന സഹവാദ്യക്കാരും കൊട്ടിതീര്‍ത്തത്‌ പൂരപ്രേമികളുടെ ഹൃദയങ്ങളില്‍........ മേളം കൊട്ടിതിമര്‍ക്കെ ഇലഞ്ഞിത്തറയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ മേളപ്രമാണി പെരുവനം കുട്ടന്‍മാരാരെ പൊന്നാട അണിയിച്ച്‌ ആദരിച്ചത്‌ പൂരപ്രേമികളുടെ മനം നിറച്ചു.

തിരുവമ്പാടിയുടെ പാണ്ടിമേളത്തിന്‌ വടക്കുന്നാഥന്റെ ശ്രീമൂലസ്‌ഥാനത്ത്‌ സമാപനമായതോടെ പാറമേക്കാവിന്റെ തെക്കോട്ടിറക്കത്തിന്‌ തുടക്കമായി. തെക്കേ ഗോപുരവഴിയിലൂടെ പുറത്തേക്കിറങ്ങിയ പാറമേക്കാവിന്റെ 15 ഗജവീരന്മാരെ നിലയ്‌ക്കാത്ത കൈയടികളോടെയാണ്‌ പുരുഷാരം വരവേറ്റത്‌. പാറമേക്കാവിന്റെ ആനകള്‍ പ്രദക്ഷണ വഴിയിലേക്കിറങ്ങി രാജാവിന്റെ പ്രതിമയെ വലംവച്ച്‌ തിരികെ സ്വരാജ്‌ റൗണ്ടിലെത്തി തെക്കേ ഗോപുരത്തിന്‌ അഭിമുഖമായി നിരന്നു. തേക്കിന്‍കാട്‌ മൈതാനിയിലും പ്രദക്ഷിണവഴികളിലും കെട്ടിടങ്ങളുടെ മട്ടുപ്പാവുകളിലും പൂരപ്രേമികള്‍ പിന്നീട്‌ കുടമാറ്റത്തിനുള്ള കാത്തിരിപ്പിലായിരുന്നു. തിരുവമ്പാടിയുടെ 15 ഗജവീരന്മാര്‍ ഗോപുരമിറങ്ങി മുഖാമുഖം അണിനിരന്നതോടെ ദേവസോദരിമാരുടെ കൂടിക്കാഴ്‌ചയായി.

വിശ്വം ഭ്രമിക്കുന്ന വര്‍ണങ്ങളുടെ കുടമാറ്റം. ഇമവെട്ടാത്ത കണ്ണുകളും ആര്‍പ്പുവിളികളുമായി നിലകൊണ്ട പൂരപ്രേമികള്‍ക്ക്‌ നിറക്കാഴ്‌ചയാകാന്‍ ഇത്തവണ ഇരുതട്ടകങ്ങളും സ്‌പെഷല്‍ എല്‍.ഇ.ഡി. കുടകളുടെ ദൃശ്യപ്പെരുമയും പകര്‍ന്നു. കുടമാറ്റവും കൂടിക്കാഴ്‌ചയും കഴിഞ്ഞശേഷം ഭഗവതിമാര്‍ നാഗസ്വരത്തിന്റെ അകമ്പടിയോടെ മഠത്തിലേക്ക്‌ തിരിച്ചെഴുന്നള്ളി. രാത്രിയില്‍ ഇരു ഭഗവതിമാരും ഘടകക്ഷേത്രങ്ങളിലെ ദേവീദേവന്മാരും എഴുന്നള്ളിപ്പ്‌ ആവര്‍ത്തിച്ചു. ഇന്ന്‌ ഉച്ചയോടെ ദേവസോദരിമാര്‍ വടക്കുന്നാഥന്റെ തിരുസന്നിധിയില്‍ ഉപചാരംചൊല്ലി പിരിയുന്നതോടെ നാദ-താള-ലയ വിസ്‌മയക്കാഴ്‌ചകളുടെ മറ്റൊരു പൂരത്തിനുകൂടി ഭരതവാക്യമാവും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+