തൃശൂർ പൂരം; ചമയ പ്രദര്‍ശനമൊരുക്കി തിരുവമ്പാടി; പൂരങ്ങളുടെ പൂരം ഇന്ന്
തൃശൂര്‍: പൂരങ്ങളുടെ പൂരത്തിന് ഗജവീരന്‍മാര്‍ അണിയേണ്ട അലങ്കാരങ്ങളും കുടമാറ്റത്തിന്റെ വര്‍ണക്കുടകളുമായി തിരുവമ്പാടിയുടെ ചമയപ്രദര്‍ശനമൊരുങ്ങി. നടുനായകനും കൂട്ടാനകള്‍ക്കും പറ്റാനകള്‍ക്കും കഴുത്തിലും കാലിലും കെട്ടുന്ന മണികളും അലുക്കുകളും കെട്ടിയ വടങ്ങള്‍, നെറ്റിപ്പട്ടങ്ങള്‍, ആലവട്ടം, വെഞ്ചാമരം എന്നിവയെല്ലാം ചമയപ്രദര്‍ശനത്തിലൊരുക്കി.
കൂടാതെ മുരളീകൃഷ്ണന്റെ സ്വര്‍ണഗോളകയോടുകൂടിയ കോലവും കോലമേന്തുന്ന ഗജവീരന്‍ അണിയുന്ന വ്യത്യസ്തശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന 25 മണികളോടുകൂടിയ മണിക്കൂട്ടും പ്രദര്‍ശനത്തിന്റെ ആകര്‍ഷണമായി. സ്‌പെഷല്‍ കുടകളും പ്രദര്‍ശനത്തിന്റെ മനം കവരുന്നു. ദേവീ ദേവകളുടെ രൂപങ്ങളും എല്ലാ വര്‍ഷവും തിടമ്പെടുത്തിരുന്ന ചരിഞ്ഞ തിരുവമ്പാടി ശിവസുന്ദറിന്റെ രൂപവുമെല്ലാം സ്‌പെഷല്‍ കുടകളുടെ ആകര്‍ഷണമായി. കൗസ്തുഭം ഹാളില്‍ ഒരുക്കിയിരിക്കുന്ന ചമയപ്രദര്‍ശനം മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
മേയര്‍ അജിത ജയരാജന്‍, കെ.രാജന്‍ എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ ബീന മുരളി, പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി സദ്ഭവാനന്ദ, തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, പൗരസ്ത്യ കല്‍ദായ സുറിയാനി സഭ ബിഷപ്പ് മാര്‍ യോഹന്നാന്‍ യോസഫ്, കല്യാണ്‍ ജുവലേഴ്‌സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, സബ് കലക്ടര്‍ രേണുരാജ്, പത്മശ്രീ ഡോ. ടി.എ. സുന്ദര്‍മേനോന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എം.എസ്.സമ്പൂര്‍ണ, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രഫ. ചന്ദ്രശേഖരന്‍, സെക്രട്ടറി പ്രഫ. എം. മാധവന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.